ജർമനിയിൽ ചർച്ച് ടാക്സ് വരുമാനം റിക്കാർഡ് ഭേദിച്ചു
Friday, August 9, 2019 9:02 PM IST
ബർലിൻ: വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരുന്പോഴും ജർമനിയിൽ ചർച്ച് ടാക്സിൽ നിന്നുള്ള വരുമാനത്തിൽ ഗണ്യമായ വർധന.

കത്തോലിക്കാ സഭക്ക് 6643 ബില്യൺ യൂറോയും പ്രൊട്ടസ്റ്റന്‍റ് സഭയ്ക്ക് 5790 ബില്യൺ യൂറോയുമാണ് കഴിഞ്ഞ വർഷത്തെ നികുതി വരുമാനം. ആകെ 2.7 ശതമാനം വർധന. 2017ൽ 12.1 ബില്യനാണ് ഇരു സഭകൾക്കുമായി നികുതി ലഭിച്ചത്.

സഭാംഗങ്ങളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ സാന്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഇരുസഭകളും വിദഗ്ധരെ നിയോഗിച്ചിരുന്നു. വരുമാന വർധനയ്ക്കും ഇവരുടെ പ്രവർത്തനവും ഒരു കാരണമാണ്.

കത്തോലിക്കാ സഭയെ മാത്രം പരിഗണിച്ചാൽ 3.3 ശതമാനമാണ് നികുതി വരുമാന വർധന. പ്രൊട്ടസ്റ്റന്‍റ് സഭയിൽ 2.1 ശതമാനവും. രാജ്യത്തെ ജനങ്ങളുടെ ശന്പളവും ഇതര വരുമാനങ്ങളും വർധിച്ചതാണ് സഭകളുടെ വരുമാനവും വർധിക്കാൻ കാരണമായത്.

സർക്കാരിന്‍റെ റവന്യു വരുമാനത്തിൽ വലിയൊരു പങ്ക് ചർച്ച് ടാക്സിൽ നിന്നാണ്. നികുതിയാവട്ടെ ജർമനിയിലെ വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. മാസവരുമാനത്തിന്‍റെ എട്ടു മുതൽ ഒൻപത് ശതമാനം വരെ നികുതി നൽകിയേ മതിയാവു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ