ലോക നേതാക്കൾക്ക് മാതൃകയായി ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ
Monday, April 6, 2020 8:12 PM IST
ഡബ്ലിൻ: രാജ്യത്തെ മുന്നിൽ നിന്നു നയിക്കുക അതാണ് ലിയോ വരദ്കർ ഇപ്പോൾ അയർലൻഡിന് കാണിച്ചു കൊടുക്കുന്നത് . മെഡിക്കൽ റജിസ്റ്ററിൽ പേര് ചേർത്തു കൊണ്ട് ലോകത്തിനു തന്നെ മാതൃക ആകുകയാണ് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ.

മുൻനിര രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുന്പ് വരദ്കർ ഏഴു വര്‍ഷം ഡോക്ടറായി സേവനം ചെയ്തിരുന്നു. യോഗ്യതകള്‍ക്ക് അനുയോജ്യമായ ഒരു സ്ഥലത്തു ആഴ്ചതോറും ഒരു സെഷൻ എന്ന കണക്കിലാണ് തത്ക്കാലം തീരുമാനം . തൊഴിലില്‍ ഏര്‍പ്പെടാത്ത എല്ലാ ആരോഗ്യ വിദഗ്ധരും പ്രതിസന്ധി നേരിടാന്‍ മാസ് റിക്രൂട്ട്മെന്‍റ് ഡ്രൈവില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച്എസ് ഇ) കഴിഞ്ഞ മാസം അഭ്യര്‍ഥിച്ചിരുന്നു.
ഏകദേശം 70 ,000 ത്തോളം ആളുകള്‍ ഇതിനോട് പ്രതികരിച്ചിരുന്നു .വരദ്കറുടെ ഈ തീരുമാനം അവശ്യ മേഖലയിൽ പണിയെടുക്കുന്നവർക്കും പ്രചോദനമാണ്. പ്രത്യകിച്ചു ആരോഗ്യ മേഖലയിൽ.വരദ്കറുടെ കുടുംബം മുഴുവൻ ആരോഗ്യ മേഖലയിലെ സജീവ പ്രവർത്തകരാണ്.


1960 കളിൽ ബ്രിട്ടനിലേക്ക് കുടിയേറിയ ഡോക്ടർ ആയിരുന്ന അശോക് വരദ്കർ, ബെർക്ക്ഷയറിലെ സ്ലോവിൽ നഴ്സ് ആയി ജോലി ചെയ്ത മിറിയത്തിനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും 1971 ൽ വിവാഹിതരാവുകയും ചെയ്തു. ഇവരുടെ മൂന്നാമത്തെ പുത്രനായി 1979 ൽ ഡബ്ലിനിലെ കൂംബ് ഹോസ്പിറ്റലിൽ ലിയോ വരദ്ക്കർ ജനിക്കുകയും ചെയ്തു.

ഹിന്ദുവായ അച്ഛനും കത്തോലിക്ക വിശ്വാസിയായ അമ്മയുടെയും മകനായ ലിയോ വരദ്ക്കർ കത്തോലിക്ക വിശ്വാസി ആയാണ് വളർന്നത് .ട്രിനിറ്റി കോളജിൽ നിന്ന് 2003 യിൽ മെഡിസിൻ പഠനം പൂർത്തിയാക്കിയ വരദ്ക്കർ മുംബൈയിൽ പ്രശസ്‌തമായ കെഇഎം ആശുപത്രിയിലാണ് പ്രവർത്തി പരിചയം നേടിയത് .മെഡിസിനു രണ്ടാം വർഷം പഠിക്കുമ്പോൾ 1999 ൽ കൗൺസിലറായി വിജയിച്ചു രാഷ്ട്രീയ ജീവിതം തുടങ്ങിയ വരദ്ക്കർ, 2003 -ൽ പാർലമെന്‍റിൽ എത്തുകയും 2017 -ൽ അയർലൻഡിന്‍റെ ചരിത്രം തിരുത്തിയെഴുതിയ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ആവുകയും ചെയ്തു.

അയർലൻഡ് ചരിത്രത്തിലെ ഏറ്റവും വല്യ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ (ബ്രെക്സിറ്റും വടക്കെ അതിർത്തിയും ) സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്നു എന്ന ഖ്യാതി കൂടി അദ്ദേഹത്തിനുണ്ട് . ഇപ്പോൾ കൊറോണ വൈറസിനെ തടഞ്ഞു നിർത്താൻ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾ വളരെ അധികം പ്രശംസകൾ അർഹിക്കുന്നു. മുന്നിൽ നിന്ന് നയിക്കാൻ ഒരു നായകൻ ഉള്ളതു തന്നെ എല്ലാവർക്കും ഒരു ആത്മവിശ്വാസമാണ്.

റിപ്പോർട്ട്:എമി സെബാസ്റ്റ്യൻ