റഷ്യയുടെ അടിക്ക് തിരിച്ചടിയെന്ന് ഇയു
Friday, January 28, 2022 9:52 AM IST
ബര്‍ലിന്‍: യുക്രെയ്നുമേല്‍ റഷ്യ നടത്തുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു രാജ്യാന്തര തലത്തില്‍ സമ്മര്‍ദം ശക്തമാവുകയാണ്. ഫെബ്രുവരി പകുതിയോടെ യുക്രെയ്നില്‍ അധിനിവേശം നടത്താനാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍റെ നീക്കമെന്ന് അമേരിക്ക വെളിപ്പെടുത്തി.

റഷ്യന്‍ അധിനിവേശം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഇതു ലോകത്തെ തന്നെ മാറ്റിമറിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. നാറ്റോയിലെ ഏതെങ്കിലും രാജ്യത്തിന് പ്രശ്നമുണ്ടായാല്‍ രക്ഷയ്ക്കായി നാറ്റോ എത്തുമെന്നും ആശങ്ക വേണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്നുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ റഷ്യ ഊര്‍ജ വിതരണം നിര്‍ത്തലാക്കുകയാണെങ്കില്‍ അതിന്റെ ആഘാതം കുറയ്ക്കാന്‍ യുഎസും യൂറോപ്യന്‍ യൂണിയനും ലോകമെമ്പാടുമുള്ള പ്രകൃതി വാതക വിതരണക്കാരുമായുള്ള ഏകോപനം നടക്കുകയാണന്നും അമേരിക്കന്‍ സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കെന്‍ പറഞ്ഞു. അത്തരം ഉപരോധങ്ങളില്‍ നിന്ന് യൂറോപ്പുകാര്‍ക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇയു ആശങ്കാകുലരാണ്, ശൈത്യകാലത്ത് യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ നിര്‍ത്തലാക്കയാല്‍ ഇയു രാജ്യങ്ങളിലെ പൗരന്മാര്‍ തണത്തു വിറച്ചു മരിക്കും.

ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രെയ്നിന്‍റെ മൂന്ന് അതിര്‍ത്തികളിലും സജ്ജരാണ്. ടാങ്കുകളും മിസൈലുകളും യുദ്ധസാമഗ്രികളും വിന്യസിച്ചുകഴിഞ്ഞു. 1917 ല്‍ സോവിയറ്റ് യൂണിയന്‍ രൂപീകരിച്ചപ്പോള്‍ അതിന്‍റെ ഭാഗമായ ആദ്യ റിപ്പബ്ളിക്കുകളിലൊന്നാണ് യുക്രെയ്ന്‍. സോവിയറ്റ് റിപ്പബ്ളിക്കുകളില്‍ വലുപ്പം കൊണ്ടു മൂന്നാമതും. 1991 ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ യുക്രെയ്ന്‍ സ്വതന്ത്ര രാജ്യമായി. 2014 ല്‍ റഷ്യ അനുകൂലിയായ പ്രസിഡന്റ് സ്ഥാനഭ്രഷ്ടനായതു മുതല്‍ റഷ്യയുമായി ബന്ധം വഷളായി. 44,13 മില്യന്‍ ആളുകളാണ് ഉൈ്രകനില്‍ അധിവസിയ്ക്കുന്നത്.

റഷ്യ~യുക്രെയ്ന്‍ സുരക്ഷാ പ്രതിസന്ധിയെച്ചൊല്ലിയുള്ള പിരിമുറുക്കം കുറയ്ക്കാന്‍ ഫ്രാന്‍സും ജര്‍മ്മനിയും തമ്മില്‍ വളരെ ശക്തമായ ഐക്യം ഉണ്ടെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.ആക്രമണമുണ്ടായാല്‍, പ്രതികരണമുണ്ടാകും, അതിന്‍റെ ഫലം വളരെ ഉയര്‍ന്നതായിരിക്കും എന്നും റഷ്യയ്ക്ക് ഫ്രാന്‍സ് മുന്നറിയിപ്പ് നല്‍കി. അടുത്ത വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിക്കുമെന്ന് മാക്രോണ്‍ സ്ഥിരീകരിച്ചു.

ജോസ് കുമ്പിളുവേലില്‍