ജര്‍മനിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ റിക്കാർഡ് വർധനവ്
Saturday, January 29, 2022 7:49 AM IST
ബെര്‍ലിന്‍: ജർമനിയിൽ കൊറോണ സ്ഥിരികരിച്ചിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ജര്‍മനിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടുലക്ഷത്തിലധികം കോവിഡ് അണുബാധകരെ കണ്ടെത്തിയതായി ആര്‍കെ ഐ അറിയിച്ചു.

പുതിയ രോഗികളുടെ വരവിന് തയാറെടുക്കുകയാണെന്ന് ആശുപത്രി മേധാവികള്‍ വെളിപ്പെടുത്തിയതിന്‍റെ തൊട്ടുപിന്നാലെയാണ് അണുബാധകരുടെ പുതിയ പ്രതിദിന റിക്കാർഡ് പുറത്തുവന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,03,136 പുതിയ അണുബാധകരും 188 കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു. ഏഴു ദിവസത്തെ ഇന്‍സിഡെന്‍സ് റേറ്റ് ആദ്യമായി ആയിരത്തിന് മുകളില്‍ ഉയര്‍ന്നു. വ്യാഴാഴ്ച 1,00,000 ആളുകള്‍ക്ക് 1017.4 എന്ന തോതില്‍ കോവിഡ് അണുബാധകള്‍ ഉണ്ടായിരുന്നു.

ഒമിക്രോണ്‍ തരംഗം രാജ്യത്തെ ശക്തമായി ബാധിക്കുന്ന സാഹചര്യത്തില്‍, ജര്‍മന്‍ ആശുപത്രികള്‍ പുതിയ രോഗികള്‍ക്കായി വീണ്ടും തയാറെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലവിലെ രോഗബാധിതരുടെ എണ്ണം ഏഴു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ ആശുപത്രികളെ ബാധിക്കുമെന്ന് ജര്‍മന്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ജെറാള്‍ഡ് ഗാസ് പറഞ്ഞു.

പുതിയ ഒമിക്രോണ്‍ വേരിയന്‍റ് ബിഎ 2 അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡെന്‍മാര്‍ക്ക്, യുകെ, ഇന്ത്യ, സ്വീഡന്‍ മറ്റു പല രാജ്യങ്ങളിലും ഒമിക്രോൺ വേരിയന്‍റിന്‍റെ ഒരു പുതിയ ഉപവിഭാഗം വ്യാപിക്കുന്നുണ്ട്. ജീനോം മ്യൂട്ടേഷനുകളുടെ കൃത്യമായ ആഘാതം ഇപ്പോഴും അവ്യക്തമാണ്. കൊറോണ വൈറസിന്‍റെ രൂപത്തിലുള്ള ഇത് ലോകമെമ്പാടുമുള്ള 40 ലധികം രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഉപവിഭാഗം ബിഎ 2 കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഓക്സ്ഫോര്‍ഡ്, എഡിന്‍ബര്‍ഗ്, കേംബ്രിഡ്ജ് സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ ഒമിക്രോണ്‍ ഉപവിഭാഗം ബിഎ 2 ഡെന്മാര്‍ക്കിനെ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശമായി കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയ 79% കേസുകളില്‍ യുകെ (6%), ഇന്ത്യ (5%), സ്വീഡന്‍ (2%), സിംഗപ്പൂര്‍ (2%) എന്നിവയാണ് തൊട്ടുപിന്നില്‍. ബിഎ 2 ഉയര്‍ത്തുന്ന അപകടം ഇപ്പോഴും അജ്ഞാതമാണ്

അതേസമയം ലോകമെമ്പാടും ഏകദേശം ആറു ദശലക്ഷം കൊറോണ മരണങ്ങള്‍ ഉണ്ടായപ്പോൾ കൊറോണ വൈറസുമായി ബന്ധപ്പെട്ട് 5.97 ദശലക്ഷത്തിലധികം ആളുകള്‍ മരണപ്പെട്ടതായി റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ആദ്യമായി വൈറസ് സ്ഥിരീകരിച്ചതിനു ശേഷം 361.4 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വൈറസ് ബാധിച്ചു. ഏകദേശം 73 ദശലക്ഷം അണുബാധ കേസുകളും 8,78,800 ലധികം മരണങ്ങളും അരേിക്കയിലാണ് ഉണ്ടായത്.

ജോസ് കുമ്പിളുവേലില്‍