ബർലിൻ: ജർമനി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 2022 ലെ പ്രവാസി മാധ്യമ പുരസ്കാരത്തിന് യൂറോപ്പിലെ മുതിർന്ന പത്രപ്രവർത്തകനും പ്രവാസി ഓണ്‍ലൈൻ പത്രാധിപരുമായ ജോസ് കുന്പിളുവേലിൽ(ജർമനി) അർഹനായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി യൂറോപ്യൻ മലയാളി മാധ്യമരംഗത്ത് ഏറെ വ്യക്തിമുദ്രപതിപ്പിച്ച മാധ്യമപ്രവർത്തകൻ എന്ന നിലയിൽ യൂറോപ്പിനു പുറത്തുള്ള മലയാളികൾക്കിടയിലും ജോസ് കുന്പിളുവേലിൽ ഏറെ ചിരപരിചിതനാണ്.
ജർമനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ജൂലൈ 27 മുതൽ 31 വരെ നടക്കുന്ന മുപ്പത്തിമൂന്നാമത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ ജലൈ 30 ശനിയാഴ്ച അവാർഡ് സമ്മാനിക്കുമെന്ന് ജിഎംഎഫ് ഗ്ലോബൽ ചെയർമാനും ലോക കേരളസഭാംഗവുമായ പോൾ ഗോപുരത്തിങ്കൽ അറിയിച്ചു. ജർമനിയിലെ ബോണിലുള്ള യുണൈറ്റഡ് നേഷൻസ് കണ്വൻഷൻ കോംബാറ്റ് ഡീസർട്ടിഫിക്കേഷൻ (UNCCD)ആസ്ഥാനത്ത് ജി 20 ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ കോർഡിനേഷൻ ഓഫീസ് ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥിയായിരിയ്ക്കും. ജർമനിയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനാ നേതാക്കൾ ചടങ്ങിൽ സംബന്ധിയ്ക്കും.
കഴിഞ്ഞ 30 വർഷമായി ജർമനിയിലെ കൊളോണിൽ താമസിക്കുന്ന ജോസ് കുന്പിളുവേലിൽ പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ സ്വദേശിയാണ്. യൂറോപ്പിൽ നിന്നുള്ള മലയാളത്തിലെ ആദ്യത്തെ ന്യൂസ് പോർട്ടലായwww.pravasionline.com / പ്രവാസിഓണ്‍ ന്യൂസ് ചാനൽ എന്നീ മാധ്യമങ്ങളുടെ സ്ഥാപകൻ, ചീഫ് എഡിറ്റർ എന്നതിലുപരി കഴിഞ്ഞ 22 വർഷമായി കേരളത്തിലെ പ്രമുഖ മുഖ്യധാരാ പത്രങ്ങളായ ദീപിക തുടങ്ങിയ പ്രിന്റ് മീഡിയകളിൽ വാർത്തകൾ, ലേഖനങ്ങൾ നൽകുന്നതിനൊപ്പം, ഈ മാധ്യമങ്ങളുടെ ഓണ്‍ലൈനിൽ ഏറ്റവും കൂടുതൽ വാർത്തകൾ റിപ്പോർട്ടു ചെയ്യുന്ന വ്യക്തിയുമാണ്. കൂടാതെ കേരളത്തിലെ ഒട്ടുമിക്ക ചാനലുകളിലും വാർത്തകളുമായി എത്തുന്നുണ്ട്. നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മൽസരത്തിനു പുറമെ യുവേഫ അന്താരാഷ്ട്ര ഫുട്ബോൾ മൽസരങ്ങൾ നിരവധി വർഷങ്ങളിൽ ലൈവായും പ്രിന്റ് മീഡിയക്കുവേണ്ടിയും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കൂടാതെ വത്തിക്കാനിൽ നടന്ന ഇൻഡ്യയുമായി ബന്ധപ്പെട്ട എല്ലാ വിശുദ്ധ പ്രഖ്യാപന ചടങ്ങിന്റെ ലൈവ് റിപ്പോർട്ടിംഗും, അച്ചടി മാദ്ധ്യമങ്ങളിലും നൽകിയിട്ടുണ്ട്.
മോഡറേറ്റർ, കോളമിസ്ററ്, ഗാനരചയിതാവ്, സ്റേറജ് ഷോ സംഘാടകൻ, കഴിഞ്ഞ 34 വർഷത്തിനിടയിൽ കുന്പിൾ ക്രിയേഷൻസ് ബാനറിലൂടെ (1988 മുതൽ), മ്യൂസിക് ആൽബം പ്രൊഡ്യൂസർ എന്ന നിലയിൽ നിരവധി ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഒരു ഗാനരചയിതാവ് എന്ന നിലയിൽ നിരവധി ശ്രദ്ധേയമായ ഗാനങ്ങളും (ഇന്നു പിറന്നാൾ പൊന്നു പിറന്നാൾ ഉണ്ണിയേശുവിൻ പിറവിത്തിരുനാൾ 2019 ക്രിസ്മസ് ഗാനം) കുന്പിൾ ക്രിയേഷൻസ് യുട്യൂബ് ചാനലിലൂടെ വൈറലായിട്ടുണ്ട്. കവിത രചനക്കു പുറമെ ഭക്തിഗാനങ്ങൾ, പ്രണയഗാനങ്ങൾ, ഉൽസവഗാനങ്ങൾ (തുയിലുണരും തിരുവോണം 2021), ലളിതഗാനം(പ്രകൃതി മനോഹരി നീ.. 2022) തുടങ്ങിയവയും യുട്യൂബിൽ ഏറെ പ്രശസ്തമാണ്.
ജർമനിയിലെ മികച്ച സംഘാടകനും, കലാ സാംസ്കാരിക സംഘടനാ തലത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം കഴിഞ്ഞ 22 വർഷമായി കേരള സമാജം കൊളോണ്‍ കൾച്ചറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. കേരള പീപ്പിൾസ് ആർട്സ് ക്ലബ് ജർമ്മനിയുടെ (കെപിഎസി ജർമനി) സ്ഥാപകനും നിലവിലെ പ്രസിഡൻറുമാണ്. വേൾഡ് മലയാളി കൗണ്‍സിൽ, ജർമ്മൻ പ്രൊവിൻസ് പ്രസിഡന്റ്, ഗ്ലോബൽ മലയാളി പ്രസ് ക്ളബ് ആക്ടിംഗ് സെക്രട്ടറി തുടങ്ങിയ പദവിയും ജോസ് കുന്പിളുവേലിയിൽ നിക്ഷിപ്തമാണ്. യൂറോപ്പിലെ മികച്ച പത്രപ്രവർത്തനത്തിന് ഹൈഡൽബർഗ് ആസ്ഥാനമായുള്ള കേരള ജർമൻ കൾച്ചറൽ ഫോറത്തിന്റെ 2008 ലെ മാധ്യമ അവാർഡ് നേടിയിട്ടുണ്ട് ഇദ്ദേഹം.
നിലവിൽ ജർമനിയിലെ ഉന്നതവിദ്യാഭ്യാസം, പഠനം, തൊഴിൽ സാദ്ധ്യത, നഴ്സിംഗ് ജോലി തുടങ്ങിയ മേഖലകളിൽക്കൂടിയുള്ള കുടിയേറ്റ സാദ്ധ്യതകളെപ്പറ്റി നിരന്തരം വെബിനാറുകളിൽ ക്ലാസുകൾ എടുത്ത് മാർഗനിർദ്ദേശം നൽകുന്നുണ്ട്. എല്ലാറ്റിനുപരി ജർമനിയിലെ നഴ്സിംഗ് തൊഴിൽ സാദ്ധ്യതകളെപ്പറ്റി 2018 ൽ ജൂലൈ 31 ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്‍പാകെ മെമ്മോറാണ്ടം നൽകിയതിന്റെ വെളിച്ചത്തിൽ നോർക്ക നടത്തിയ ഫോളോഅപ്പിന്റെ അടിസ്ഥാനത്തിൽ ജർമനിയിലെ എംപ്ളോയ്മെന്റ് ഏജൻസിയുമായി സഹകരിച്ച് 2021 ഡിസംബർ 2 ന് കരാറിൽ എത്തിയത് ജോസ് കുന്പിളുവേലിയുടെ ശ്രമഫലമായാണ്.
ഭാര്യ ഷീന നഴ്സാണ്. മക്കളായ ജെൻസ് (മെക്കാനിക്കൽ എൻജിനീയർ അവസാന വർഷം) ജോയൽ (ടീച്ചിംഗ് പ്രഫഷൻ രണ്ടാം സെമസ്റ്റർ) എന്നിവർ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ആഹൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളാണ്.