ഇമിഗ്രേഷൻ അധികൃതർ പിടികൂടിയ അനധികൃത കുടിയേറ്റക്കാരിൽ ആറ് ഇന്ത്യക്കാരും
Wednesday, September 12, 2018 8:29 PM IST
ഷിക്കാഗോ: ഇല്ലിനോയ്, ഇന്ത്യാന, കാൻസസ്, കെന്റക്കി, മിസ്സോറി, വിസ്കോൺസിൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് നടത്തിയ റെയ്ഡിൽ പിടികൂടിയ 364 അനധികൃത കുടിയേറ്റക്കാരിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെടുന്നതായി ഫെഡറൽ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

പിടികൂടിയവരിൽ ക്രിമിനലുകളും ഉൾപ്പെടുന്നുണ്ട്. കൊളംബിയ, ചെക്ക് റിപ്പബ്ലിക്ക്, ഇക്വഡോർ, ജർമനി, ഗ്വാട്ടിമാല, ഹോൺഡ്രാസ്, മെക്സിക്കോ, സൗദി അറേബ്യ, ഉക്രെയ്ൻ, ഇന്ത്യ ഉൾപ്പെടെ ഇരുപതു രാജ്യങ്ങളിൽ നിന്നുള്ളവരെയാണു പിടികൂടിയത്. ക്രിമിനൽ പശ്ചാത്തലമുള്ളവർ 187 പേരാണ്. 364 പേരിൽ 16 പേർ സ്ത്രീകളാണ്. മെക്സിക്കോയിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും (236 പേർ). നാടുകടത്തൽ നടപടി നേരിടുന്നവരിൽ ഷിക്കാഗോയിൽ നിന്നുള്ള 25 കാരനും ഉൾപ്പെടുന്നു.

അറസ്റ്റിലായ പകുതിയിലധികം പേരെ പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി ഫെഡറൽ ഏജൻസി പറഞ്ഞു. കർശന പരിശോധന ആരംഭിച്ചതോടെ മെക്സിക്കൻ അതിർത്തിയിലൂടെ നുഴഞ്ഞു കയറുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. ഇവിടെ അനധികൃതമായി കഴിയുന്നവർ ഏതു നിമിഷവും പിടികൂടാം എന്ന സ്ഥിതിയിലാണ്. ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാർക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ