ഫ്ലോറൻസ് ചുഴലി: ചത്തടിഞ്ഞ മത്സ്യങ്ങൾ കൂട്ടത്തോടെ റോഡിൽ
Monday, September 24, 2018 10:49 PM IST
നോർത്ത് കരോളിന: നോർത്ത് കരോളൈനിൽ ഫ്ലോറൻസ് ചുഴലിയെ തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ ആയിരക്കണക്കിന് മത്സ്യങ്ങൾ റോഡിൽ ചത്തടിഞ്ഞ നിലയിൽ കണ്ടെത്തി.

ഇന്‍റ സ്റ്റേറ്റ് ഹൈവേ 40 ന്‍റെ വശങ്ങളിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ കയറിയത്. ചീഞ്ഞ മത്സ്യങ്ങളുടെ ദുർഗന്ധം മൂലം ഹൈവേ വഴിയുള്ള വാഹന ഗതാഗതം പോലും ദുസഹമായി. മഴയുടെ ശക്തി കുറ‍ഞ്ഞെങ്കിലും നദിയിലേക്കുള്ള ജലപ്രവാഹം നിലച്ചിട്ടില്ല. പല നദികളും കര കവിഞ്ഞൊഴുകുന്നതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ കരയിലെത്താൻ കാരണം.

പെൻസർലിയ ഫയർ ഡിപ്പാർട്ട്മെന്‍റിലെ സേനാംഗങ്ങൾ ശക്തിയുള്ള പമ്പു ഉപയോഗിച്ചു വെള്ളം ചീറ്റിയാണ് റോഡിനിരുവശത്തുമുള്ള മത്സ്യങ്ങളെ റോഡിൽ നിന്നും മാറ്റുന്നത്. ഇത്തരത്തിലുള്ള ഒരനുഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫയർ ഡിപ്പാർട്ട്മെന്‍റ് വക്താവ് പറഞ്ഞു.

സൗത്ത് നോർത്ത് കരോളൈനിൽ ഉണ്ടായ ഫ്ലോറൻസ് ചുഴലിയിൽ 44 പേർ മരിച്ചതായാണ് ഒടുവിൽ ലഭിച്ച വിവരം. വെള്ളപൊക്കത്തെ തുടർന്ന് താറുമാറായ റോഡുകളുടെ പുനർനിർമാണം യുദ്ധ കാലാടിസ്ഥാനത്തിൽ നടക്കുകയാണ്. 22 ബില്യൺ ഡോളറിന്‍റെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ