ഐഎപിസി അഞ്ചാമത് രാജ്യാന്തര മാധ്യമ കോണ്‍ഫറന്‍സ് സമാപിച്ചു
Thursday, October 11, 2018 12:15 AM IST
അറ്റ്ലാന്‍റാ (ജോർജിയ): വടക്കേ അമേരിക്കയിലേയും കാനഡയിലേയും ഇന്ത്യൻ അമേരിക്കൻ പത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്തോ- അമേരിക്കൻ പ്രസ്ക്ലബി (ഐഎപിസി) ന്‍റെ അഞ്ചാമത് മീഡിയ കോൺഫറൻസ് വിജ്ഞാനത്തിന്‍റേയും വിനോദത്തിന്‍റേയും സൗഹൃദത്തിന്‍റേയും ചെറുവിരുന്നൊരുക്കി അറ്റ്ലാന്‍റാ എയർപോർട്ട് മാരിയട്ട് ഹോട്ടലിൽ സമാപിച്ചു.

വൈസ് ചെയർപേഴ്സൺ വിനീതാ നായരുടെ ആമുഖപ്രസംഗത്തോടെ ആരംഭിച്ച സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിച്ച കേരള നിയമസഭാസ്പീക്കർ പി. ശ്രീരാമ്കൃഷ്ണൻ, ദുരന്തനിവാരണപ്രവർത്തനങ്ങൾ സുതാര്യമാക്കാൻ കേരളസർക്കാർ ചെയ്യുന്ന കാര്യങ്ങൾ എടുത്തുപറഞ്ഞു.

അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യൻ പ്രവാസികൾ കേരളത്തെ ആപത്ഘട്ടത്തിൽ സഹായിക്കാ‌ൻ പ്രതിജ്ഞാബദ്ധരാണെന്ന് ഐഎപിസി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

ഐഎപിസി എന്ന സംഘടന കേവലം പത്രപ്രവർത്തകരുടെ ഒരു ടീം മാത്രമല്ലെന്നും, മറിച്ച്, വീഡിയോ എഡിറ്റർമാരും കാമറാ പ്രവർത്തകരും ഫൊട്ടോഗ്രാഫർമാരും ന്യൂസ് ആങ്കർമാരും ഒക്കെ അടങ്ങുന്ന ബൃഹത്തായ ഒരു മാധ്യമക്കൂട്ടായ്മയാണെന്ന് മുൻ ചെയർമാൻ ജിൻസ്മോൻ സക്കറിയ പറഞ്ഞു.

ഐഎപിസിയുടെ 2018-ലെ എക്സലൻസ് അവാർഡുകൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍റെ സാന്നിദ്ധ്യത്തിൽ വിതരണം ചെയ്യപ്പെട്ടു. ഡോ. ജയ് എൻ. സമ്പത്ത് (ഹ്യൂമാനിറ്റേറിയൻ പ്രവർത്തനങ്ങൾ), പി.പി. ചെറിയാൻ (മീഡിയ), സണ്ണി മറ്റമന (സാമൂഹ്യപ്രവർത്തനം), രാജൻ ചീരൻ (കലകൾ, മീഡിയ), തങ്കമണി അരവിന്ദൻ (സാമൂഹ്യപ്രവർത്തനം), എന്നിവരായിരുന്നു എക്സലൻസ് അവാർഡ് ജേതാക്കൾ.

പത്രപ്രവർത്തനരംഗത്തെ സംഭാവനകൾ പരിഗണിച്ച്, മുതിർന്ന പത്രപ്രവർത്തകൻ മഹാദേവ് ദേശായിക്ക് ഒരു സ്പെഷൽ പുരസ്കാരം നൽകി. സമർഥരായ 30 ഇന്ത്യൻ വിദ്യാർഥികൾക്ക് അഞ്ഞൂറു ഡോളർ വീതമുള്ള സ്കോളർഷിപ്പുകൾ, സ്റ്റീഫൻ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റായ ഗ്രേസി സ്റ്റീഫനും സെന്‍റ് മേരീസ് എഡ്യൂക്കേഷൻ ആൻ്ഡ് കൾച്ചറൽ സൊസൈറ്റിയുടെ സെക്രട്ടറി സരോഷ് പി. ഏബ്രഹാമും ചേർന്നു വിതരണം ചെയ്തു. ഉപന്യാസമത്സരത്തിലും ഫോട്ടോഗ്രാഫി മത്സരത്തിലും വിജയികളായവർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
മൂന്നുദിവസം നീണ്ടുനിന്ന കോൺഫറൻസ് വിവിധരംഗങ്ങളിൽനിന്നുള്ള പ്രമുഖർ നയിച്ച സെമിനാറുകളും പാനൽ ചർച്ചകളും കൊണ്ടു സമ്പന്നമായിരുന്നു.

വിദേശമാധ്യമപ്രവർത്തകർക്കുള്ള യുഎസ് വീസകളെപ്പറ്റി അറ്റേർണി ഓംകാർ ശർമ്മയും മാറിവരുന്നു ഇന്ത്യൻ നികുതിനിയമങ്ങളെപ്പറ്റിയുള്ള കേരള ഹൈക്കോടതി അഭിഭാഷകൻ അബു റ്റി. മാത്യു, ജിൻസ്മോൻ സക്കറിയ, അറ്റോർണി മുരളി ജെ. നായർ എന്നിവരും ക്ലാസെടുത്തു.
"പ്രകൃതി‌ദുരന്തനിവാരണവും കേരളത്തിന്‍റെ പുനർനിർമാണവും' എന്ന സെമിനാറിൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഡോ. ബാബു സ്റ്റീഫൻ, ജിൻസ്മോൻ സക്കറിയ, എസ്.ആർ. ശക്തിധരൻ, ഇ.എം. രാധ, എ.ജെ. ഫിലിപ്പ്, റോയ് തോമസ് എന്നിവർ പങ്കെടുത്തു.

സാഹിത്യസമ്മേളനത്തിൽ, ഡോ. തോമസ് മാത്യൂ ജോയ്സ്, സജി ഡൊമിനിക്, ജെയിംസ് കൂടൽ, ജോർജ് കൊട്ടാരത്തിൽ, മുരളി ജെ. നായർ, കോരസൺ വർഗീസ്, സുധീർ കരമന എന്നിവർ സംസാരിച്ചു. തദവസരത്തിൽ, ഡോ. തോമസ് മാത്യൂ ജോയ്സിന്‍റെ "അമേരിക്കൻ ആടുകൾ" എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.

"സമകാലികരാഷ്ട്രീയവും വാർത്താമാധ്യമങ്ങളും' എന്ന വിജ്ഞാനപ്രദമായ സെമിനാർ നയിച്ചത് ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫസർമാരായ ജോർജ് വർഗീസും സാലി വർഗീസുമായിരുന്നു. അനിൽ അഗസ്റ്റിൻ ആയിരുന്നു മോഡറേറ്റർ.
ദ യംഗ് ലീഡേഴ്സ് അക്കാദമി കുട്ടികൾക്കുവേണ്ടി നടത്തിയ എഴുത്തുശിൽപ്പശാല വളരെ വിജ്ഞാനപ്രദമായിരുന്നു..

'മലയാള മാധ്യമരംഗത്തെ ധാർമികത - അന്നും ഇന്നും' എന്ന സെമിനാർ ജീവസുറ്റ ആശയകൈമാറ്റങ്ങൾകൊണ്ട് കൗതുകകരമായിരുന്നു. ജി. ശേഖരൻ നായർ, ആർ. അജിത് കുമാർ, സജി ഡൊമിനിക്, ലാലു ജോസഫ്, വി.എസ്. രാജേഷ്, പി.എം. മനോജ് എന്നിവർ പങ്കെടുത്ത സെമിനാറിൽ ഇന്നസെന്‍റ് ഉലഹന്നാനായിരുന്നു മോഡറേറ്റർ.

ഐഎപിസിയുടെ തുടക്കം മുതൽക്കുള്ള സംഭാവനകൾ പരിഗണിച്ച്, ബോർഡ് സെക്രട്ടറി ഡോ. തോമസ് മാത്യൂ ജോയ്സിനെ ആദരിച്ചു.

ഐഎപിസിയുടെ ഇതുവരെയുള്ള എല്ലാ കോൺഫറൻസുകളിലും കുടുംബസമേതം പങ്കെടുത്ത ജോർജ് കൊട്ടാരത്തിൽ, ജോൺ കെ. ജോർജ്, സുരേഷ് തോമസ് എന്നിവർ ആദരിക്കപ്പെട്ടു. ഐഎപിസിയുടെ അറ്റ്ലാന്‍റ ചാപ്റ്റർ അംഗങ്ങളെ ചെയർമാൻ അനുമോദിച്ചു. ഫൊക്കാനാ പ്രസിഡന്‍റ് മാധവൻ ബി. നായർ, ഫൊക്കാനാ മുൻ പ്രസിഡന്‍റ് പോൾ കറുകപ്പിള്ളിൽ എന്നിവരും സംസാരിച്ചു.

അറ്റ്ലാന്‍റയിൽനിന്നുള്ള യുവതാരങ്ങൾ അവതരിപ്പിച്ച കലാപരിപാടികളിൽ, സിനിമാതാരം സുധീർ കരമന മുഖ്യതിഥിയായി പങ്കെടുത്തു.പാറ്റി ത്രിപാഠി, ഇ.എം. രാധ, സംഗീതാ ദുവ, രൂപ്സി നറൂള എന്നിവരായിരുന്നു വിമൻസ് ഫോറം പാനലിസ്റ്റുകൾ.

മിനി നായർ, ബിജു ചാക്കോ, ആൻഡ്രൂ ജിൻസ്, കല്യാണി നായർ എന്നിവരായിരുന്നു സമാപനസമ്മേളനത്തിന്‍റെ എംസിമാർ. അലിഭായ്, നീര, ഡോ. നിതിൻ (തബല) എന്നിവർ അവതരിപ്പിച്ച ഗസൽ പരിപാടിയോടെ സമ്മേളനം സമാപിച്ചു.

റിപ്പോർട്ട്: മുരളി ജെ. നായർ