പ്രളയ ദുരിതാശ്വാസം: "നന്മ' യുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
Friday, October 12, 2018 7:47 PM IST
ന്യൂയോര്‍ക്ക്: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ട പദ്ധതികള്‍ പൂര്‍ത്തിയായതായി നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ് ലിം അസോസിയേഷന്‍സ് (NANMMA) പ്രസിഡന്‍റ് യുഎ നസീര്‍ അറിയിച്ചു.

കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി നടന്ന ഭക്ഷണവും വെള്ളവുമുള്‍പ്പടെയുള്ള അവശ്യസാധന വിതരണങ്ങളും പഠനോപകരണ വിതരണങ്ങളുമാണ് ഒക്ടോബർ ഒന്നിന് അവസാനിച്ചത്. പ്രളയം നടന്നു ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നന്മയുടെ സംഭാവന പ്രസിഡന്‍റ് യു.എ. നസീറിന്‍റെ നേതൃത്യത്തില്‍ മലപ്പുറം പ്രസ് ക്ലബില്‍ വച്ച് മന്ത്രി കെ.ടി. ജലീലിന് കൈമാറി. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി നടന്നുവരുന്ന ഒന്നാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നസീര്‍ പറഞ്ഞു.

അറൈസ് ആലുവ, ബ്ലഡ് ഫോര്‍ ലൈഫ് ആലപ്പുഴ, ദയ ഗ്രന്ഥശാല വയനാട്, ഫെയ്സ് ഇടുക്കി, ഹരിത യൗവനം ചാരിറ്റീസ് (തൃശൂര്‍, പാലക്കാട്), ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ കോഴിക്കോട്, റിയല്‍ ഫോക്കസ് ക്ലബ് കോട്ടയ്ക്കല്‍ തുടങ്ങിയ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ഇതുവരെ പതിനാറോളം പ്രോജക്ടുകളിലാണ് നന്മ പങ്കാളിത്തം വഹിച്ചത്. ഈ പ്രോജക്ടുകളുടെ ഭാഗമായി നടത്തിയ വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കലും, അവശ്യ സാധന വിതരണങ്ങള്‍ക്കും പുറമെ, നെസ്റ്റ്-ആല്‍ഫയുമായി ചേര്‍ന്ന് വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള സേവന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി നടത്താനായതായും നന്മ അവകാശപ്പെട്ടു.

വയനാട്, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ വിവിധ ജില്ലകളിലായി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തിലുള്ള നന്മയുടെ പ്രതിനിധി സഫ്‌വാന്‍ മഞ്ചേരി നേതൃത്വം നല്‍കി വരുന്നു.

നോര്‍ത്ത് അമേരിക്കയിലെയും, കാനഡയിലെയും മലയാളി മുസ് ലിം സംഘടനകളുടെ കൂട്ടായ്മയാണ് നന്മ (NANMMA). അമേരിക്കയില്‍ നിന്നും നന്മ പ്രസിഡന്‍റ് യുഎ നസീറിന്‍റെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പതിനാറോളം പദ്ധതികള്‍ക്ക് സന്നദ്ധ സംഘടനകള്‍ കൂടാതെ പ്രാദേശിക ജനപ്രതിനിധികളും എംഎല്‍എമാരും, പോലീസ് ഉദ്യോഗസ്ഥരും മേല്‍നോട്ടം വഹിച്ച് സഹായിച്ചു. നോര്‍ത്ത് അമേരിക്കയിലേയും കാനഡയിലേയും വിവിധ മലയാളി മുസ് ലിം സംഘടനകളുടെ നേതൃത്വത്തിലും മുസ് ലിം പള്ളികൾ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ വഴിയായുമാണ് പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണം നടത്തിക്കൊണ്ടിരിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വീട് നിര്‍മാണം, വിദ്യാഭ്യാസ-തൊഴിലധിഷ്ഠിത സഹായങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടും. ഇതിനകം തന്നെ ഇരുപതോളം വീട് നിര്‍മാണ സഹായ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള 'തണല്‍ വടകര'യുമായി സഹകരിച്ചായിരിക്കും ആധുനിക സാങ്കേതിക വിദ്യയില്‍ വീട് നിര്‍മാണം നടത്തുക എന്ന് നന്മ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ