ശബരിമല വിധിക്കെതിരേ ഷിക്കാഗോയില്‍ പ്രതിഷേധയോഗം ചേര്‍ന്നു
Saturday, October 13, 2018 2:22 PM IST
ഷിക്കാഗോ: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിനനുകൂലമായ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഷിക്കാഗോയില്‍ അയ്യപ്പനാമജപവും പ്രതിഷേധയോഗവും നടന്നു.

അയ്യപ്പസേവാസംഘവും, ഓംകാരം ഷിക്കാഗോയും സംയുക്തമായി പ്ലയിന്‍ ഫീല്‍ഡിലുള്ള അയ്യപ്പസ്വാമി ക്ഷേത്ര സന്നിധിയില്‍ നടത്തിയ യോഗത്തില്‍ അനില്‍ നായര്‍ അധ്യക്ഷത വഹിച്ചു. രഘുനാഥന്‍ നായരുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ സതീശന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ലോകത്താകമാനമുള്ള അയ്യപ്പഭക്തര്‍ക്ക് വളരെയധികം വ്യസനമുണ്ടാക്കുന്ന ഒരു വിധിയാണ് സുപ്രീംകോടതി നടത്തിയതെന്ന് അനില്‍ നായര്‍ പറഞ്ഞു.

ഹൈന്ദവ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും തച്ചുടയ്ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും, ഹിന്ദുമതാചാരങ്ങള്‍ നിശ്ചയിക്കുന്നത് സര്‍ക്കാരല്ലെന്നും, താന്ത്രികവിധികള്‍ പ്രകാരം കാലാകാലങ്ങളായി ആചരിച്ചുപോരുന്ന ഒരു സംസ്‌കാരമാണ് ഹൈന്ദവാചാരമെന്നും അതിനെ നശിപ്പിക്കുവാന്‍ ഇറങ്ങിയിരിക്കുന്ന ഗൂഢശക്തികള്‍ക്കെതിരേ ജാതിമത കക്ഷിരാഷ്ട്രീയ ഭേദമെന്യേ അയ്യപ്പഭക്തരെല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്ന് സതീശന്‍ നായര്‍ ഓര്‍മിപ്പിച്ചു.

നാല്പതു ദിവസം വ്രതമെടുത്ത് ശബരിമല കയറുന്ന ഞങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഭംഗം വരുത്തുവാന്‍ ആരേയും അനുവദിക്കുകയില്ലെന്നു ദീപക് നായര്‍ പറഞ്ഞു. ഭക്തിയിലധിഷ്ഠിതമായ വിശ്വാസപ്രമാണങ്ങളെ യാതൊരു കാരണവശാലും തച്ചുടയ്ക്കാന്‍ അനുവദിക്കുകയില്ലെന്നു മഹേഷ് നായര്‍ പറഞ്ഞു. ജാതിമത കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാ അയ്യപ്പഭക്തരും ഈ വിധിയെ ശക്തമായി നേരിടണമെന്നു രഘുനാഥന്‍ നായര്‍ അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തില്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു. കോടതിവിധിയെ മാനിക്കുന്നു. അതോടൊപ്പം ആചാരാനുഷ്ഠാനങ്ങളെ മാറ്റിമറിക്കുവാന്‍ അനുവദിക്കുകയില്ലെന്നു വാസുദേവന്‍ പിള്ള പറഞ്ഞു. വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കുവാന്‍ ആരേയും അനുവദിക്കുകയില്ലെന്നു എം.എന്‍.സി നായര്‍ പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്ന സ്ത്രീകളായ ഞങ്ങള്‍ക്കും മറ്റാര്‍ക്കും ഈ കോടതി വിധിയോട് യോജിക്കുവാനാവില്ലെന്നും, സാക്ഷാല്‍ അയ്യപ്പസ്വാമി തന്നെ പരിഹാരം കാണുമെന്നും വിശ്വാസികളായ സ്ത്രീകള്‍ ഏവരും തന്നെ 50 വയസുവരെ കാത്തിരിക്കാന്‍ തയാറാണെന്നും ഡോ. സുനിതാ നായര്‍, രാജി നായര്‍, സുകുമാരി നായര്‍ എന്നിവര്‍ പറഞ്ഞു. കോടതിവിധി വളരെയധികം വ്യസനമുണ്ടാക്കുന്ന കാര്യമാണെന്നും ഇതിനെ നേരിടുവാന്‍ നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെ അയ്യപ്പസ്വാമിതന്നെ ഒരു പരിഹാരം ഉണ്ടാക്കിത്തരുമെന്നും ശ്യാം ഭട്ടതിരിപ്പാട് പറഞ്ഞു.

കൂടാതെ ഈ വിധി വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്നു സുരേഷ് നായര്‍, ജയന്‍ മുളങ്ങാട്, വേലപ്പന്‍ പിള്ള, ഉണ്ണി നായര്‍, രാജഗോപാലന്‍ നായര്‍, രാജന്‍ മാടശേരി എന്നിവര്‍ പറഞ്ഞു. അരവിന്ദ് പിള്ള യോഗാനന്തരം ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം