അപസ്മാരം നിർത്തുന്നതിന് കുട്ടിയെ തലയ്ക്കടിച്ചുകൊന്ന അമ്മയും കാമുകനും അറസ്റ്റിൽ
Tuesday, October 23, 2018 8:28 PM IST
ഫോർട്ട് വർത്ത് (ടെക്സസ്): അപസ്മാരം വന്ന കുട്ടിയെ മാരകമായി പരിക്കേൽപ്പിച്ചതിനെതുടർന്ന് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ മാതാവിനെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. അപസ്മാരം വന്ന് അബോധാവസ്ഥയിൽ നിലത്തു വീണ രണ്ടു വയസുകാരിയെ അപസ്മാരം നിർത്തുന്നതിന് മാതാവ് സാറ എലിസബത്ത്തും (21), കാമുകൻ ജോഷ്വാ തോമസും (23) ചേർന്ന് തലയ്ക്കടിച്ചു. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കേറ്റ മാരക മുറിവിനെ തുടർന്ന് ഒക്ടോബർ 19 ന് മരിക്കുകയായിരുന്നുവെന്ന് ക്ലെ കൗണ്ടി അധികൃതർ പറഞ്ഞു. നിലത്തുവീണ കുട്ടിയെ അടിച്ചതായി ജോഷ്വാവയും സാറയും പോലീസിനോടു സമ്മതിച്ചു.

ഫോർട്ട് വർത്ത് കുക്ക് കൗണ്ടി ചിൽഡ്രൻസ് മെഡിക്കൽ സെന്‍റർ അധികൃതർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുക്കുന്നതെന്ന് കൗണ്ടി ഷെറിഫ് ഓഫിസും അറിയിച്ചു. ഇരുവർക്കും 250,000 ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

റിപ്പോർട്ട്: പി.പി. ചെറിയാൻ