ട്രംപിന്‍റെ അപ്രൂവൽ റെയ്റ്റിംഗിൽ വർധന; റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് വിജയ സാധ്യത
Tuesday, October 23, 2018 11:14 PM IST
വാഷിംഗ്ടൺ ഡിസി: പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിനുശേഷം വോട്ടർമാർക്കിടയിൽ ട്രംപിന്‍റെ അപ്രൂവൽ റെയ്റ്റിംഗിൽ ആദ്യമായി പ്രകടമായ വ്യതിയാനം നവംബർ ആറിന് നടക്കുന്ന ഇടക്കാല തെര‍ഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ വിജയ സാധ്യത വർധിപ്പിച്ചേക്കും.

2016 പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിൽ അപ്രൂവൽ റെയ്റ്റിംഗ് 32 ശതമാനമായിരുന്നിട്ടുപോലും ട്രംപിന്‍റെ മാസ്മരിക പ്രകടനം അപ്രതീക്ഷിത വിജയം സമ്മാനിച്ചിരുന്നു. 53 ശതമാനം വോട്ടർമാർ ട്രംപിനെതിരെ പ്രതികരിച്ചു എന്ന സർവേ റിപ്പോർട്ടുകൾ നിഷ്പ്രഭമാക്കിയായിരുന്നു ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

രാജ്യാന്തരവിപണിയിൽ ഡോളറിന്‍റെ കുതിച്ചുകയറ്റം, സാമ്പത്തിക രംഗത്ത് കൈവരിച്ച അപൂർവ പുരോഗതി, തൊഴിലില്ലായ്മ നിരക്കിൽ ഗണ്യമായ കുറവ്, സുപ്രീം കോടതി നിയമനത്തിൽ ട്രംപിന്‍റെ നിലപാടിന് അംഗീകാരം, അമേരിക്ക ഫസ്റ്റ് എന്ന ആശയത്തിന് ഊന്നൽ നൽകി കൈകൊണ്ട തീരുമാനങ്ങൾ, നിയമ വിരുദ്ധ കുടിയേറ്റത്തിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടുകൾക്ക് അമേരിക്കൻ പൗരന്മാരിൽ നിന്നും ലഭിച്ച പിന്തുണ തുടങ്ങിയ നിരവധി വിഷയങ്ങളാണ് ട്രംപിന്റെ റേറ്റിങ് വർധിക്കുന്നതിന് കാരണമായത്.അടുത്തിടെ റജിസ്ട്രേഡ് വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടുമെന്ന് 41 ശതമാനവും ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് 48 ശതമാനവും അഭിപ്രായപ്പെട്ടിരുന്നു.

നേരിയ ഭൂരിപക്ഷം ഡമോക്രാറ്റുകൾക്ക് ഉണ്ടെങ്കിലും ട്രംപിന്‍റെ വർധിച്ചു വരുന്ന അംഗീകാരം നവംബർ 6 ന് മുൻപ് ഇതിനെ മറികടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.സെനറ്റിൽ ഒഴിവുവന്ന 23 ഡമോക്രാറ്റിക് സീറ്റുകളിലും വിജയം നേടുകയും റിപ്പബ്ലിക്കൻ സീറ്റുകളിൽ ചിലതെങ്കിലും പിടിച്ചെടുക്കുകയും ചെയ്താൽ മാത്രമേ ഡമോക്രാറ്റുകൾക്ക് സെനറ്റിൽ ഭൂരിപക്ഷം നേടാനാകൂ. ബ്ലാക്ക് വോട്ടർമാരും ലാറ്റിനോകളും ഈ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം ഉപയോഗിക്കുവാൻ വിമുഖത കാണിച്ചാൽ ഡമോക്രാറ്റുകൾക്ക് ഇതു ക്ഷീണം ചെയ്യും. ട്രംപിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പൂർണമായും നിറവേറ്റണമെങ്കിൽ യുഎസ് സെനറ്റിൽ ഭൂരിപക്ഷം ലഭിക്കേണ്ടത് അനിവാര്യമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ