ഫിലഡല്‍ഫിയയിലെ കുട്ടിവിശുദ്ധരുടെ പരേഡ് സ്വര്‍ഗീയാനുഭൂതിയേകി
Wednesday, November 7, 2018 8:55 PM IST
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ ഓൾ സെയിന്‍റ്സ് ദിനാഘോഷം പങ്കെടുത്ത കുട്ടികളുടെ എണ്ണം കൊണ്ടും അവതരിപ്പിച്ച വിശുദ്ധവേഷങ്ങളുടെ വൈവിധ്യംകൊണ്ടും സ്വര്‍ഗീയാനുഭൂതിയേകി.

നവംബര്‍ നാലിന് വിശുദ്ധ കുര്‍ബാനക്കു മുമ്പായി നടത്തിയ വിശുദ്ധരുടെ പരേഡ് വിശ്വാസികളെല്ലാവരുടെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. നാമെല്ലാം വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ തന്നെ, വിശുദ്ധിയില്‍ ജീവിക്കണമെന്നു മാത്രം. സ്വര്‍ഗീയവിശുദ്ധരുടെ ഗണത്തില്‍ പേരുചേര്‍ക്ക പ്പെടാന്‍ മാര്‍പാപ്പയോ, കര്‍ദ്ദിനാളോ, മെത്രാനോ, വൈദികനോ, കന്യാസ്ത്രീയോ, സന്യസ്തനോ ആകണമെന്നില്ല. ദൈവഹിതത്തിനനു സൃതമായി കുടുംബജീവിതം നയിക്കുന്ന ഏതൊരു വിശ്വാസിക്കും അര്‍ഹതയുണ്ട്. അതിനുള്ള കൃപാവരം മാമ്മോദീസായിലൂടെ എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്.

2018 ഒക്ടോബര്‍ 14 നു മറ്റു ആറു വാഴ്ത്തപ്പെട്ടവര്‍ക്കൊപ്പം വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തപ്പെട്ട ഇറ്റലിക്കാരനായ നുണ്‍സിയോ സുള്‍പ്രീസിയോ ഒരു യുവ അൽമായനായിരുന്നു. അനാഥനായിരുന്ന അവന്‍റെ ബാല്യകാലം ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലുംകൂടി കടന്നുപോയെങ്കിലും ദൈവത്തില്‍ ആശ്രയിച്ച് മറ്റുള്ളവര്‍ക്കു നമചെയ്ത് വിശുദ്ധിയില്‍ ജീവിച്ച് 19–ാം വയസില്‍ മരണമടഞ്ഞ നുണ്‍സിയോയെ വിശുദ്ധനാക്കുകവഴി ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുവജനങ്ങള്‍ക്ക് നല്ലൊരു മാതൃക കാണിച്ചുകൊടുക്കുകയായിരുന്നു

സ്വര്‍ഗത്തിലെ സകല വിശുദ്ധരെയും അനുസ്മരിക്കുന്നതിനും അവരുടെ മധ്യസ്ഥം തേടി പ്രാർഥിക്കുന്നതിനും വേണ്ടി തിരുസഭ നീക്കിവച്ചിരിക്കുന്ന സകല വിശുദ്ധരുടേയും തിരുനാള്‍ സീറോമലബാര്‍ പള്ളിയില്‍ സമുചിതമായി ആഘോഷിച്ചു. വിശുദ്ധവേഷമിട്ട കുട്ടിപ്പട്ടാളം വിശുദ്ധപാത തീര്‍ത്ത് സ്വര്‍ഗത്തിലെ പുണ്യാത്മാക്കള്‍ക്കു വരവേല്‍പ്പു നല്‍കി. ഇടവക വികാരി ഫാദർ വിനോദ് മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായും ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് സഹകാര്‍മികനായും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ വിശുദ്ധരെയും സ്വര്‍ഗീയമധ്യസ്തരെയും അനുസ്മരിച്ച് പ്രത്യേക പ്രാർഥനകള്‍ നടത്തി.

ദിവ്യബലിക്കു മുൻപ് വിശുദ്ധരുടെ വേഷമണിഞ്ഞ 50ല്‍ പരം മതബോധന സ്കൂള്‍ കുട്ടികളും മതാധ്യാപകരും രണ്ടു വരികളിലായി സെയിന്‍റ്സ് പരേഡ് കണക്കെ കുര്‍ബാനയില്‍ സംബന്ധിക്കാനെത്തിയത് കാണികളില്‍ കൗതുകമുണര്‍ത്തി. വിശ്വാസപ്രഘോഷണത്തിനും, വിശ്വാസസംരക്ഷണ ത്തിനുമായി സ്വജീവിതം മാറ്റിവച്ച വിശുദ്ധരുടെ ജീവിതമാതൃക യുവതലമുറക്കു പ്രചോദനമാകണമെന്നു ദിവ്യബലിമധ്യേ നല്‍കിയ സന്ദേശത്തിലൂടെ ഫാദർ ജോണ്‍ ബാപ്റ്റിസ്റ്റ് യുവജനങ്ങളെ അനുസ്മരിപ്പിച്ചു. മാലാഖമാരുടെയും, വിശുദ്ധഗണങ്ങളുടെയും വേഷമിട്ട കുട്ടികളൊത്ത് ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗത്തിലെ സകല മാലാഖാമാരും, വിശുദ്ധഗണങ്ങളും ഭൂമിയിലെ മര്‍ത്യഗണത്തോടൊപ്പം ബലിയില്‍ സ്തുതിഗീതങ്ങള്‍ അര്‍പ്പിക്കുന്നു എന്നുള്ളതിന്‍റെ ബാഹ്യമായ അനുസ്മരണം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രീകെ മുതല്‍ 12–ാം ക്ലാസ് വരെയുള്ള കുട്ടികള്‍ തങ്ങളുടെ പേരിനുകാരണമായതോ തങ്ങള്‍ക്കേറ്റം ഇഷ്ടപ്പെട്ടതോ ആയ വിശുദ്ധന്‍റെ /വിശുദ്ധയുടെ വേഷമണിഞ്ഞ് ദിവ്യബലിയില്‍ പങ്കെടുത്തപ്പോള്‍ അത് തീര്‍ച്ചയായും സ്വര്‍ഗീയാനുഭൂതി പകര്‍ന്ന നിമിഷങ്ങളായിരുന്നു. മാതാപിതാക്കളും സദസ്യരും തുടര്‍ച്ചയായുള്ള കയ്യടിയാല്‍ അവരെ പ്രോല്‍സാഹിപ്പിച്ചു.

കത്തോലിക്കാസഭയില്‍ ഏറ്റവും പുതിയ വിശുദ്ധരായ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ശില്‍പ്പി പോള്‍ ആറാമന്‍ മാര്‍പ്പാപ്പ, ഏല്‍ സാല്‍വഡോറില്‍ ബിഷപ്പായിരിക്കെ രക്തസാക്ഷിയായ ഓസ്കാര്‍ റൊമെറോ, പുല്ലുവഴിയില്‍ നിന്നും പുണ്യവതിയിലേക്കുള്ള വിശുദ്ധ പടവുകള്‍ സ്വജീവിതവിശുദ്ധി കൊണ്ടും ക്രൈസ്തവവിശ്വാസം അഭംഗുരം പ്രഘോഷിച്ചുകൊണ്ടും ധീരമായി നടന്നുകയറിയ ഭാരതസഭയുടെ ആദ്യത്തെ രക്തപുഷ്പം വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ, സീറോമലബാര്‍ സഭയിലെ വിശുദ്ധരായ അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യാമ്മ, മദര്‍ തെരേസാ, ചെറുപുഷ്പം വിശുദ്ധ കൊച്ചുത്രേസ്യായും മാതാപിതാക്കളും, അമേരിക്കന്‍ വിശുദ്ധ റോസ് ഓഫ് ലിമാ, സെ. റാഫേല്‍ പ്രധാന മാലാഖ, സെ. മേരി, സെ. ജോസഫ്, സെന്റ് ആന്‍റണി ഓഫ് പാദുവ, ഫിലാഡല്‍ഫിയാ വിശുദ്ധര്‍ സെ. ജോണ്‍ ന്യൂമാന്‍, സെ. കാതറൈന്‍ ഡ്രക്സല്‍, നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ പിതാവ് സെ. അത്തനേഷ്യസ്, ഈശോസഭാ സ്ഥാപകന്‍ സെ. ഇഗ്നേഷ്യസ് ലയോള, ആദ്യത്തെ മാര്‍പാപ്പമാരായ വിശുദ്ധ പത്രോസ്, വിശുദ്ധ ലിനസ്, സഭയിലെ ആദ്യ രക്തസാക്ഷി സെന്റ് സ്റ്റീഫന്‍, ആദ്യകുര്‍ബാനക്കാരുടെ മധ്യസ്തന്‍ ടാര്‍സിഷ്യസ്, സണ്ടേ സ്കൂളിന്‍റെയും, സെമിനാരിക്കാരുടെയും മധ്യസ്തന്‍ സെന്റ് ചാള്‍സ് ബൊറോമിയോ, സെ. ജോണ്‍ (ഡോണ്‍) ബോസ്ക്കോ, യേശുവിനോടൊപ്പം വലതുവശത്തു കുരിശില്‍ തറക്കപ്പെട്ട നല്ല കള്ളന്‍ സെ. ഡിസ്മസ്, സെ. തോമസ് മൂര്‍, മോണിക്കാ പുണ്യവതി, സെ. മരിയ ഗൊരേത്തി, സെ. പാദ്രേ പിയോ, സെ. ആഗ്നസ്, ആദ്യ നേറ്റീവ് അമേരിക്കന്‍ സെയിന്‍റ് കടേരി ടെകാക്വിത, സഭാ പിതാക്കന്മാരായ സെ. അംബ്രോസ്, സെ. ജെറോം, സെ. അഗസ്റ്റിന്‍, മഹാനായ ഗ്രിഗറി, യേശുശിഷ്യന്മാരായ സെ. പോള്‍, സെ. ജയിംസ്, സെ. മാത്യു, സെ. ജോണ്‍, സെ. തോമസ്, ശ്രേഷ്ടപാപ്പാദ്വയങ്ങളായ സെ. ജോണ്‍ പോള്‍ രണ്ടാമന്‍, സെ. ജോണ്‍ ഇരുപത്തിമൂന്നാമന്‍, ഭാരതസഭയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയ, വാഴ്ത്തപ്പെട്ടവരായ കുഞ്ഞച്ചന്‍, മറിയം ത്രേസ്യാ, സെ. ജൂനിപ്പെറോ സെറാ തുടങ്ങിയുള്ള എല്ലാ വിശുദ്ധാല്‍മാക്കളും മാലാഖാമാരാല്‍ അനുഗതരായി സദസിനുമുമ്പില്‍ മിന്നിമറഞ്ഞുപോയപ്പോള്‍ അതൊരു സ്വര്‍ഗീയാനു ഭൂതിയായി. നേതൃത്വം നല്‍കിയ അധ്യാപകരില്‍ പലരും തന്നെ വിശുദ്ധരുടെ വേഷം അണിഞ്ഞിരുന്നു.ഇടവക വികാരി ഫാദർ വിനോദ് മഠത്തിപ്പറമ്പില്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മതാധ്യാപകര്‍ പരിപാടികള്‍ ചിട്ടയായി ക്രമീകരിച്ചു. ട്രസ്റ്റിമാരായ ജോസ് തോമസ്, ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനാഭാരവാഹികള്‍, മാതാപിതാക്കള്‍ എന്നിവരും വിശുദ്ധ പരേഡ് അണിയിച്ചൊരുക്കുന്നതില്‍ ഭാഗഭാക്കുകളായി. വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണര്‍ത്തുന്നതിനു ഈ പരിപാടി സഹായിച്ചു.

റിപ്പോർട്ട്: ജോസ് മാളേ‍യ്ക്കൽ