2018 ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ - അഹിംസാ അവാര്‍ഡ് ഇന്ത്യക്ക്
Sunday, November 11, 2018 2:12 PM IST
ടൊറന്റോ/ന്യൂയോര്‍ക്ക്: അഹിംസ ലോകസമാധാനം സ്‌നേഹം അംഗീകാരം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആഗോള മതമൗലികവാദികളെ പങ്കെടുപ്പിച്ച 2018 ലോക മത പാര്‍ലമെന്റിന് (പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജിയണ്‍സ്) ടൊറന്റൊ സിറ്റി സാക്ഷ്യം വഹിച്ചു. 1893-ന് ചിക്കാഗോയില്‍ നടന്ന ഇതേ ലോക മത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിലൂടെ ഇന്‍ഡ്യയുടെ ആത്മീക പൈതൃകം ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അതിനു ശേഷം നൂറിലധികം വര്‍ഷങ്ങളുടെ ഇടവേളയില്‍ വീണ്ടും ആരംഭിച്ച് നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ ടൊറന്റൊയില്‍ നടന്ന ലോക മത പാര്‍ലമെന്റില്‍ 80 ലോക രാഷ്ട്രങ്ങളില്‍ നിന്നായി പതിനായിരത്തോളം പ്രതിനിധികളും 200-ലധികം അതിവിശിഷ്ട ആത്മീയ നേതാക്കളും പങ്കെടുത്തു. 1893-ല്‍ ഷിക്കാഗോയില്‍ ആരംഭിച്ച ലോകമത സമ്മേളനത്തിന്റെ ആഗോള സമ്മേളനങ്ങില്‍ ഏഴാമത്തെ സമ്മേളനമാണ് ടൊറന്റൊയില്‍ 2018-ല്‍ നടന്നത്.

പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രത്യേക അഹിംസാ അവാര്‍ഡിന് ഇന്ത്യയില്‍ നിന്നുള്ള പരാമര്‍ദ് നികേതന്‍ പ്രസിഡന്റ് പൂജ്യ സ്വാമി ചിദാനന്ദ് സരസ്വതി അര്‍ഹനായി. ലോകമത പാര്‍ലമെന്റ് ചെയര്‍മാന്‍ ഡോ. റോബര്‍ട്ട് സെണ്ടേഴ്‌സ്, പാര്‍ലമെന്റ് ട്രസ്റ്റി ജൈനമത പ്രതിനിധി ഡോ. കൃതി ഡ്രാഫ്റ്ററി എന്നിവര്‍ ചേര്‍ന്നു അഹിംസാ അവാര്‍ഡ് ചിരാനന്ദ് സരസ്വതി സ്വാമിജിക്ക് സമ്മാനിച്ചു.

ഇന്ത്യയില്‍ നിന്നും പങ്കെടുത്ത വിവിധ മതനേതാക്കളോടും പ്രതിനിധികളോടുമൊപ്പം ചരിത്ര പ്രസിദ്ധമായ ലോക മത സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും വന്ന് പങ്കെടുക്കുവാന്‍ സാധിച്ചതില്‍ വേള്‍ഡ് പാര്‍ലമെന്റ് ഓഫ് റിലീജ്യന്റെ ഇന്ത്യന്‍ അംബാസിഡര്‍ ശശികുമാര്‍ ശാന്തനന്‍ സന്തോഷവും ചാരിതാര്‍ത്ഥ്യവും അറിയിച്ചു. തിരുവനന്തപുരത്ത് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥനായ ശശി കുമാര്‍ ശാന്തനന്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിന്റെ അഡൈ്വസറി കമ്മറ്റി ഡപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ കൂടിയാണ്.

ഇരുന്നൂറിലധികം മതവിശ്വാസ നേതാക്കന്മാരുടെ സമ്മേളനമായിരുന്നെങ്കിലും എല്ലാ തുറയിലുമുള്ളവര്‍ക്കായി പ്രോഗ്രാമുകള്‍ വിവിധ വേദികളിലായി നടത്തപ്പെട്ടു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പണ്ഡിതര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പ്രയോജനകരമായ പരിപാടികള്‍ മെട്രോ ടൊറന്റൊ കണ്‍വന്‍ഷന്‍ സെന്ററിലെ വിവിധ വേദികള്‍ ഏഴു ദിവസത്തെ സമ്മേളനത്തില്‍ സംഘാടകര്‍ ക്രമീകരിച്ചത് പങ്കെടുത്തവര്‍ക്കെല്ലാം ഉല്ലാസപ്രദമായിരുന്നു. ലോക പ്രശസ്ത നേതാക്കളായ മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി കിം കാംപ്‌ബെല്‍, ടൊറന്റൊ കര്‍ദിനാള്‍ തോമസ് കോളിന്‍സ്, പ്രശസ്ത എഴുത്തുകാരന്‍ മാര്‍ഗരറ്റ് ആറ്റ്‌വുഡ്, മനുഷ്യാവകാശ അറ്റേര്‍ണി ഇര്‍വിന്‍ കുട്ട്‌ലര്‍, ഗ്ലോബല്‍ ഹെല്‍ത്ത് ഡോഗ്‌സ്റ്റാസ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ഡോ. ജയിംസ് ഓര്‍ബിന്‍സ്‌കി, സോജേര്‍ണേഴ്‌സ് സ്ഥാപകന്‍ ജിം വാലേസ്, പണ്ഡിതന്‍ കരണ്‍ ആംസ്‌ട്രോംങ് തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യം സമ്മേളനത്തെ ധന്യമാക്കി.

ലോക മത പാര്‍ലമെന്റിന്റെ ആദ്യ വനിതാ പ്രസിഡന്റായി ഐക്യരാഷ്ട്ര സംഘടന ടാസ്‌ക് ഫോഴ്‌സ് ചെയര്‍പേഴ്‌സണും ലോകമത പാര്‍ലമെന്റ് പ്രോഗ്രാമാറ്റിക് ഏരിയ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണുമായ ഓഡ്രി. ഇ. കിറ്റഗാവ തെരഞ്ഞെടുക്കപ്പെട്ടത് ചരിത്ര നിമിഷങ്ങളായിരുന്നു. യുണെറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍ ആന്‍ഡ് ആംഡ് കോണ്‍ഫ്‌ളിക്ട് സെക്രട്ടറി ജനറലിന്റെ സ്‌പെഷ്യല്‍ റെപ്രസന്റേറ്റീവ് ഓഫീസിലെ മുന്‍ ഉപദേശകയായും ഇന്റര്‍നാഷണല്‍ അക്കാഡമി ഫോര്‍ ട്രാന്‍സ്‌കള്‍ച്ചറല്‍ കോപ്പറേഷന്റെ സ്ഥാപക പ്രസിഡന്റായും ലൈറ്റ് ഓഫ് അവയര്‍നസ് ഇന്റര്‍നാഷണല്‍ സ്പിരിച്വല്‍ ഫാമിലി എന്ന സംഘടനയുടെ പ്രസിഡന്റായും പ്രശസ്ത സേവനം കാഴ്ച വച്ച വ്യക്തിയാണ് ഓഡ്രി. ഇ. കിറ്റഗാവ. നിയുക്ത പാര്‍ലമെന്റ് പ്രസിഡന്റ് ഓഡ്രി കിറ്റഗാവക്ക് തെരഞ്ഞെടുപ്പിനുശേഷം ശാന്തിഗിരി ആശ്രമത്തിന്റെ ശാന്തിസന്ദേശം ആലേഘനം ചെയ്ത സ്മരണിക ഐക്യരാഷ്ട്ര സംഘടനയിലെ എന്‍. ജി. ഒ. അംഗവും മലയാളിയും യോഗിയുമായ ഗുരുജി ദിലീപ്കുമാര്‍ (ന്യൂയോര്‍ക്ക്) ന്റെ സാന്നിദ്ധ്യത്തില്‍ നല്‍കുവാന്‍ സാധിച്ചതും വലിയൊരു അനുഗ്രഹമായി ശശികുമാര്‍ കരുതുന്നു. ഇനി മുതല്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിക്കുമെന്ന തീരുമാനത്തോടെ 2018 ടൊറന്റൊ ലോക മത സമ്മേളനം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: മാത്യുകുട്ടി ഈശോ