എഡ്മന്റണ്‍ അമ്പരപ്പിച്ച ജനപ്രവാഹം, പതിനായിരത്തിലധികം ഡോളര്‍ സമാഹരിച്ച റീ ബില്‍ഡ് കേരള
Monday, November 19, 2018 12:48 PM IST
എഡ്മന്റണ്‍: എഡ്മന്റണിലെ മലയാളി സംഘടനകളും, സാമൂഹിക കൂട്ടായ്മകളും ഒരുമിച്ചു ചേര്‍ന്നു, നെറ്റ്‌വര്‍ക്ക് ഓഫ് എഡ്മന്റന്‍ മലയാളി അസോസിയേഷന്‍സ് ആന്‍ഡ് കമ്യൂണിറ്റീസിന്റെ (നേമ) പേരില്‍ നടത്തിയ റിബില്‍ഡ് കേരള, ജനപങ്കാളിത്തം കൊണ്ടും, പരിപാടിയുടെ ഗുണമേന്മയും നടത്തിപ്പിലെ മികവും കൊണ്ടും ചരിത്ര പ്രാധാന്യമുള്ളതായി. നവംബര്‍ മൂന്നിനു സൗത്ത് പോയിന്റ് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ തൊള്ളായിരത്തിലധികം ആളുകള്‍ വന്നുചേര്‍ന്നു. കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള ഉദ്ഘാടന നൃത്തത്തോടെ കൃത്യ സമയത്തു തന്നെ തുടങ്ങിയ കലാസന്ധ്യ മുന്‍ നിശ്ചയിച്ച പ്രകാരം, വ്യത്യസ്ത കലാപരിപാടകളോടെ കാണികളെ മുഴുവന്‍ അവസാനസമയം വരെ പിടിച്ചിരുത്തി. പെരിയാര്‍തീരം കൂട്ടായ്മ നാട്ടിലെ പ്രളയം സ്‌കിറ്റിലൂടെ അവതരിപ്പിച്ചപ്പോള്‍, പ്രളയത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തത്തിലൂടെയാണ് ബെല്‍വേഡറെ കമ്യൂണിറ്റി തങ്ങളുടെ കലാവിരുത് പ്രകടിപ്പിച്ചത്.

എഡ്മന്റന്‍ മുസ്ലിം കമ്യൂണിറ്റി മനോഹരമായ ഒപ്പന ഒരുക്കിയപ്പോള്‍, മറ്റു പല കമ്യൂണിറ്റികളും ഫ്രീ സ്‌റ്റൈല്‍ ഡ്യൂയറ്റും, ഫൂഷന്‍ ഡാന്‍സും, ഡാന്‍സ് പാട്ടു മിക്‌സും മറ്റും അടങ്ങിയ മനം മയക്കുന്ന നൃത്ത രൂപങ്ങളുമായി പ്രക്ഷകരുടെ മനം കീഴടക്കി. എഡ്മിന്റണിലെ ചെണ്ടമേളം ഗ്രൂപ്പുകളായ നാദം കലാസമിതിയും, തുടിയും മത്സരിച്ചു ചെണ്ടകൊട്ടിക്കയറിയപ്പോള്‍ വേദി ഒന്നാകെ കുറച്ചുനേരം നാട്ടിലെ ഉത്സവപ്പറമ്പായി മാറി. പ്രേക്ഷകരുടെ ആര്‍പ്പുവിളികളും, നീണ്ട കരഘോഷവും ജനങളുടെ ആസ്വാദനത്തിന്റെ നേര്‍സാക്ഷ്യങ്ങളായിരുന്നു. നാട്ടിലെ പ്രളയത്തെ സഹായിക്കാനായി നടത്തിയ പരിപാടിയില്‍ എഡ്മന്റണിലെ ഇറ്റാലിയന്‍ കമ്യൂണിറ്റി തങ്ങളുടെ ഡാന്‍സുമായി എത്തി, അതുപോലെ തമിഴ് കമ്യൂണിറ്റിയും തങ്ങളുടെ ന്രത്തചുവടുകളുമായി വേദിയിലെത്തി. വേദിയെയാകെ ഹരം കൊള്ളിച്ചു പഞ്ചാബി കമ്യൂണിറ്റി തങ്ങളുടെ ബംഗ്‌റ ഡാന്‍സും അവതരിപ്പിച്ചു. എഡ്മന്റണിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച മിമിക്രി ചിരിയുടെ അലയൊലികള്‍ തീര്‍ത്തു. പരിപാടിയിലെ അവസാന ഇനം എഡ്മന്റണിലെ സംഗീത കലാകാരന്‍മാര്‍ ലൈവ് ഓര്‍കെസ്ട്രയില്‍ തീര്‍ത്ത ചെയിന്‍ സോങ് ആയിരുന്നു. പരിപാടിയുടെ എംസിമാരായിരുന്നത് അജയകൃഷ്ണനും, മഞ്ജു സാംസണും ആയിരുന്നു. പരിപാടിക്കിടയില്‍ ഇരുപത്തഞ്ചു ഡോളര്‍ മുതല്‍ ഇരുന്നൂറു ഡോളര്‍ വരെ വില വരുന്ന ഡോര്‍ പ്രൈസുകള്‍ പല തവണയായി സമ്മാനമായി നല്‍കുകയുണ്ടായി.

കാനഡ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു കേന്ദ്ര പ്രകൃതി വിഭവ വകുപ്പ് മന്ത്രിയും എഡ്മന്റണ്‍ എംപിയും ആയ അമര്‍ജിത് സോഹി പരിപാടിയില്‍ പങ്കെടുത്തു ആശംസകള്‍ അറിയിച്ചു. ആല്‍ബെര്‍ട്ട സര്‍ക്കാരിനെ പ്രതിനിധീകരിച്ചു എംഎല്‍എ ഡെന്നിസ് വൂള്‍റാഡ് പരിപാടിയുടെ തുടക്കത്തില്‍തന്നെ സംസാരിച്ചു. എഡ്മിന്റണിലെ മലയാളികള്‍ ഏറെ ആവേശത്തോടെയാണ് മേയര്‍ ഡോണ്‍ ഐവിസന്റെ പ്രസംഗം ശ്രവിച്ചത്. എഡ്മിന്റണിലെ മലയാളികളെക്കുറിച്ചുള്ള ലഘുവിവരണവും, ഭാവിയില്‍ ഇവിടത്തെ മലയാളീ സമൂഹത്തിനാവശ്യാമായ കാര്യങ്ങള്‍ പ്രതിപാദിച്ച ഒരു നിവേദനവും മേയറിനു കൈമാറിയിരുന്നു. സിറ്റിയുടെ ലൈബ്രറികളില്‍ മലയാള പുസ്തകം ല്യഭമാക്കുക, മലയാളികള്‍ക്ക് ഒരുമിച്ചു കൂടാനുള്ള സ്ഥലം ല്യഭമാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടത്. അദ്ദേഹം അത് അനുഭാവപൂര്‍വം പരിഗണിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

വേള്‍ഡ് ഫിനാന്‍ഷ്യല്‍ ഗ്രൂപ് ആയിരുന്നു പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍. എന്‍ട്രെസ്‌റ് ഗ്രൂപ്പും, ഡ്യൂറാബില്‍ട് വിന്‍ഡോസ് ആന്‍ഡ് ഡോര്‍സ്, ഓള്‍ വെസ്റ്റ് ഗ്ലാസും ആയിരുന്നു പ്ലാറ്റിനം സ്‌പോണ്‍സര്‍മാര്‍. എഡ്മന്റന്‍ കാര്‍ട്. സിഎ, ഡെസ്ജാര്‍ഡിന്‍സ് ഇന്‍ഷുറന്‍സ്, യൂനിമോണി, തൗസന്‍ഡ് സ്‌പൈസസ്, ജിജോ ജോര്‍ജ് റിയല്‍റ്റര്‍, രഞ്ജി തോമസ് റിയല്‍റ്റര്‍, ട്രിനിറ്റി ഫാമിലി ഡെന്റല്‍ ക്ലിനിക് , മസാലസ് റെസ്റ്റോറന്റ്, വി ആര്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ്, സൗത്ത് ഈസ്റ്റ് ഫാമിലി ഡെന്റല്‍ ക്ലിനിക് എന്നിവരായിരുന്നു മറ്റു സ്‌പോണ്‍സര്‍മാര്‍.

അമ്പതു വര്‍ഷത്തിലധികമായി മലയാളികള്‍ താമസിക്കുന്ന എഡ്മിന്റണില്‍ ആദ്യമായാണ് ഒരു മലയാളി പരിപാടിക്ക് ഇത്രയധികം ജനങ്ങള്‍ പങ്കെടുക്കുന്നത്. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു സഹായമേകുവാനായണ് റെബിള്‍ഡ് കേരള മള്‍ട്ടി കള്‍ച്ചറല്‍ ഫെസ്റ്റ് എന്ന പേരില്‍ പരിപാടി നടത്തിയത്. ജിജി പടമാടാന്‍, ഷെല്‍ട്ടന്‍ ആന്റണി, ജിനു ജോസഫ് എന്നിവരായിരുന്നു പരിപാടിയുടെ കണ്‍വീനര്‍മാര്‍. കൂടാതെ വിവിധ കമ്മിറ്റികളിലായി ജോഷി ജോസഫ്, ബിനു മാത്യു, രജമ്മാള്‍ റാം, തോമസ് ചെറിയാന്‍, ഗൗതം കെ റാം, അന്‍സാരി, രാകേഷ് കൂടാരപ്പിള്ളി, ശശിരേഖ, ലീന സൈബിന്‍, അനില്‍ മാത്യു, നിധിന്‍ ജോസഫ്, ജോബി ലോനപ്പന്‍, നിധിന്‍ നാരായണ, സുനില്‍ തെക്കേക്കര, ടോണി അഗസ്റ്റിന്‍, സാമുവേല്‍ മാമ്മന്‍ , രാജേഷ് മാനുല്‍, , രദീപ് ജോസ്, റിജോ മാത്യു പി വി ബൈജു, പ്രജോ, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പിരിഞ്ഞുകിട്ടിയ പതിനായിരത്തിലധികം ഡോളര്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു കളക്ടര്‍ വഴി പ്രളയ ദുരിതാശ്വാസത്തിനുവേണ്ടി ചെലവഴിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സംഘടകര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.വി.ബി