വിവാഹേതര ബന്ധം ചോദ്യം ചെയ്തു ഭാര്യയേയും മക്കളെയും കൊന്ന പ്രതിക്ക് ഒടുവിൽ ജീവപര്യന്തം
Tuesday, November 20, 2018 8:36 PM IST
കൊളറാഡോ: വിവാഹേതര ബന്ധം ചോദ്യം ചെയ്ത്, ഗർഭിണിയായ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ക്രിസ് വാട്ട്സിനെ (33) പരോൾ നൽകാതെയുള്ള ജീവപര്യന്തം തടവിന് വെൽസ് കൗണ്ടി ജഡ്ജി ഉത്തരവിട്ടു.

ഓഗസ്റ്റിലായിരുന്നു സംഭവം. ഭാര്യ ഷാനൻ വാട്ട്സ് (34) മക്കളായ ബെല്ല (4), സെലിസ്റ്റ (3), എന്നിവരെ പ്രതി കഴുത്തുഞ്ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ക്രിസിന്‍റെ വിവാഹേതര ബന്ധത്തെ തുടർന്നുണ്ടായ വഴക്കാണ് ക്രിസിനെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. മൂന്നു പേരുടെയും മ‍‍‍ൃതദേഹം ക്രിസ് ജോലി ചെയ്തിരുന്ന ഓയിൽ കമ്പനിക്കു സമീപമുള്ള ഓയിൽ വെല്ലിൽ നിക്ഷേപിക്കുകയായിരുന്നു.

സംഭവത്തിനുശേഷം ഭാര്യയെയും മക്കളെയും കാണാനില്ലെന്നറിയിക്കുകയും കണ്ടുപിടിക്കാൻ മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ സഹായമഭ്യർഥിക്കുകയും ചെയ്തിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണു വിവരങ്ങൾ പുറത്തായത്. ഭാര്യ ഷാനൻ മക്കളെ കഴുത്തു ഞെരിച്ചു കൊന്നത് കണ്ടതിനാലാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു ക്രിസ് പോലീസിനോട് പറഞ്ഞത്. അന്വേഷണത്തിനൊടുവിൽ ക്രിസ് ആദ്യം ഭാര്യയെയും പിന്നീട് രണ്ടു കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വധശിക്ഷ ഒഴിവാക്കുന്നതിനു പ്രോസിക്യൂഷനുമായി ഉണ്ടാക്കിയ ധാരണയിലാണു ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മൂന്നു കൊല പാതകങ്ങൾക്ക് മൂന്നു ജീവപര്യന്തവും ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിന് 120 വർഷവുമാണു തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

റിപ്പോർട്ട്:പി.പി. ചെറിയാൻ