ഫോര്‍ട്ട് വര്‍ത്തില്‍ വൃദ്ധ മലയാളി മാതാവിനെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു
Tuesday, December 18, 2018 3:52 PM IST
ഫോര്‍ട്ട് വര്‍ത്ത്: മലയാളി വൃദ്ധയെ അക്രമിച്ചു മകന്റെ കാര്‍ തട്ടിയെടുത്തു കടന്നു കളഞ്ഞ പ്രതിക്കു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. രോഗിയായ ഭര്‍ത്താവും വൃദ്ധയുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഡിസംബര്‍ പത്തിനു നടന്ന സംഭവം പ്രാദേശിക വാര്‍ത്താ ചാനലുകള്‍ ഇന്നാണു പുറത്തുവിട്ടത്. പാസ്റ്റര്‍ ജോണും, ഭാര്യ സൂസിയും, മകനും താമസിച്ചിരുന്ന ഫോര്‍ട്ട് വര്‍ത്ത് വെസ്റ്റ് അഞ്ച് സ്ട്രീറ്റിലായിരുന്നു സംഭവം. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനു എല്ലാ ദിവസവും രാവിലെ വരുന്ന നഴ്‌സിനെ പ്രതീക്ഷിച്ചു വാതില്‍ പാതിതുറന്നിട്ടിരുന്നതിലൂടെയാണ് അക്രമി വീട്ടില്‍ പ്രവേശിച്ചത്.

അക്രമിയെ കണ്ടു ഭയചകിതയായ സൂസി പെട്ടെന്ന് പൊലീസിനെ വിളിക്കാന്‍ ഫോണ്‍ എടുത്തുവെങ്കിലും അക്രമി ഫോണ്‍ പിടിച്ചെടുത്തു. തുടര്‍ന്നു വീട് മുഴുവന്‍ പരിശോധിച്ച ഇയാള്‍ മകന്റെ ട്രക്കിന്റെ താക്കോല്‍ കൈക്കലാക്കി വാഹനവുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് സൂസി പറഞ്ഞു.

അക്രമണം കണ്ടു ഭയന്ന സൂസിയുടെ ഭര്‍ത്താവ് പിറ്റേ ദിവസം മരണമടഞ്ഞതായിരുന്നു ദുഃഖകരമായ സംഭവം. വളരെ തിരക്കേറിയ സ്ട്രീറ്റില്‍ നടന്ന സംഭവം സമീപവാസികളെ ഭീതിയിലാഴ്ത്തി. മകന്‍ സജി വീട്ടില്‍ എത്തിയതിനുശേഷമാണ് വിവരം പോലീസിനെ അറിയിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍