ഗോൾഫർ ടൈഗർ വുഡിന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരം
Tuesday, April 16, 2019 9:34 PM IST
ജോർജിയ: മാസ്റ്റേഴ്സ് ഗോൾഫ് ടൂർണമെന്‍റ് വിജയി ടൈഗർ വുഡ്സിന് (43) രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരം. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഏപ്രിൽ 14 അഞ്ചാമത് മാസ്റ്റേഴ്സ് വിജയിയായ ടൈഗർ വുഡ്സ് 2008 ന് ശേഷം പത്തു വർഷത്തെ ഇടവേളക്കു വിരാമമിട്ടാണ് ഗോൾഫിലേക്ക് തിരിച്ചെത്തിയത്.1997 ൽ 21-ാം വയസിൽ ഗോൾഫ് ടൂർണമെന്‍റിലെ ആദ്യ സുപ്രധാന വിജയത്തിനുശേഷം 15-ാം പ്രധാന വിജയമായിരുന്നു ഏപ്രിൽ 14 ന് ടൈഗർ നേടിയത്. ഇത്രയും ദീർഘനാളിലെ ഇടവേളക്കു ശേഷം ഗോൾഫിൽ തിരിച്ചെത്തി വിജയകിരീടം ചൂടിയത് ചരിത്രസംഭവമാണ്.

ഞായറാഴ്ച വിജയിച്ച ടൈഗർ വുഡ്സിന് 2 മില്യൺ ഡോളറാണ് സമ്മാനമായി ലഭിച്ചത്.2009 ൽ ഒരു ഡസനിലധികം സ്ത്രീകൾ ടൈഗറിനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചിരുന്നു. 2017 ൽ സുബോധമില്ലാതെ വാഹനം ഓടിച്ചതിന് വുഡ്സ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് അജയ്യനായി ഗോൾഫിലേക്ക് തിരിച്ചുവരവ് നടത്തിയത്.

ഗോൾഫ് ഏറ്റവും ഇഷ്ടപ്പെടുന്ന ട്രംപ്, ടൈഗർ വുഡ്സിനെ പരമോന്നത ബഹുമതി നൽകി ആദരിച്ചതിൽ ഒട്ടും അതിശയോക്തിയില്ല. അമേരിക്കയിൽ ട്രംപിന്‍റെ ഉടമസ്ഥതയിൽ 12 ഗോൾഫ് കോഴ്സുകൾ നിലവിലുണ്ട്. ട്രംപ് അധികാരത്തിലെത്തിയ ശേഷം ഈ ബഹുമതി ലഭിക്കുന്ന എട്ടാമത്തെ വ്യക്തിയാണ് ടൈഗർ.

റിപ്പോർട്ട്: പി.പി. ചെറിയാൻ