ന്യൂയോർക്ക്: പ്രമുഖ പത്രപ്രവർത്തകനും അമേരിക്കയിൽ ക്നാനായ സംഘടനകളുടെ സ്ഥാപക
നേതാക്കളിലൊരാളുമായ തോമസ് മുളയ്ക്കലിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ്ക്ലബ് ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
മലയാള മാധ്യമരംഗത്ത് തോമസ് മുളയ്ക്കലിന്റെ സംഭാവന വളരെ അമൂല്യമാണെന്ന് പ്രസ് ക്ലബ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ എന്നും ഒരു മാർഗരേഖയായി സംഘടനയ്ക്ക്കരുത്തുപകർന്നിട്ടുണ്ട്.
അനുശോചന യോഗത്തിൽ ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറൽ സെക്രട്ടറി സുനിൽ തൈമറ്റം, ട്രഷറർ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജെയിംസ് വർഗീസ് ,ജോയിന്റ് സെക്രട്ടറി അനിൽ ആറൻമുള, ജോയിന്റ് ട്രഷറർ ജീമോൻ ജോർജ് എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് തോമസ് മുളയ്ക്കൽ നിര്യാതനായത്. ഡൽഹിയിലെ ആദ്യകാല മലയാളി പത്രപ്രവർത്തകരിൽ ഒരാളാണ് അദ്ദേഹം. ഫ്രഞ്ച് വാർത്താ ഏജൻസി എഎഫ്പിയുടെ ഡൽഹി ലേഖകനായിരുന്നു. കേരള ഭൂഷണം, കേരള ധ്വനി തുടങ്ങിയ മലയാളം പത്രങ്ങൾക്കു വേണ്ടിയും എഴുതി. പാലാ സെന്റ് തോമസ് കോളജിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയായിരുന്നു.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സെക്രട്ടറിമാരായിരുന്ന എം.ഒ. മത്തായി, എൻ.കെ. ശേഷൻ തുടങ്ങിയവരുടെ സുഹൃത്തും, വി.കെ. മാധവൻകുട്ടി, വി.എം. മരങ്ങോലി, ടി.വി. ആർ. ഷേണായി തുടങ്ങിയ പ്രശസ്ത പത്രപ്രവർത്തകരുടെ സമകാലികനുമായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥകാലത്തും പത്രപ്രവർത്തന രംഗത്ത് സജീവമായിരുന്നു.
ഇന്റർ നാഷണൽ കാത്തലിക് യൂണിയൻ ഓഫ് ദി പ്രസിന്റെ (യുസിഐപി) ക്ഷണം അനുസരിച്ച് വിയന്ന, റോം, പാരീസ്, ഹോങ്കോംഗ്, ബാങ്കോക്ക് എന്നീസ്ഥലങ്ങളിൽ വച്ചു നടത്തിയ അന്തർദേശീയ മീഡിയാ കോണ്‍ഫറൻസുകളിൽ സംബന്ധിച്ചു.