വെസ് ലി മാത്യുവിനെ കോടതിയിൽ ഹാജരാക്കുന്പോൾ ചങ്ങല ഇടരുത്: കോടതിൈൈൈൈൈൈ
Friday, June 14, 2019 4:17 PM IST
ഡാളസ്: ഏറെ കോളിളക്കം സൃഷ്ടിച്ച ഷെറിന്‍ മാത്യുവിന്‍റെ കൊലപാതകകുറ്റം ആരോപിക്കപെട്ട് ജയിലിൽ കഴിയുന്ന വളര്‍ത്തു പിതാവ് വെസ് ലിമാത്യുവിനെ കേസ് പരിഗണിക്കുന്ന ജൂണ്‍ 24 ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ അരയിലും കാലിലും ചങ്ങല ഇടരുതെന്ന് ജഡ്ജി പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കി.

ജൂണ്‍ 11 ചൊവ്വാഴ്ചയാണ് പ്രീ ഹിയറിംഗിന് ഡാളസ് കൗണ്ടി കോര്‍ട്ട് റൂമില്‍ വെസ് ലി മാത്യുവിന് ഹാജരാക്കിയത് വധക്കേസ് പ്രതികളെ സാധാരണ‍യായി അരയിലും കാലിലും ചങ്ങലയിട്ടാണ് വെസ് ലിയിലെ കോടതിയില്‍ കൊണ്ടുവരുന്നത്. എന്നാൽ ജഡ്ജി ആംബര്‍ ഗിവണ്‍സ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കും ഡിഫന്‍സ് അറ്റോര്‍ണിക്കും വ്യക്തമായ രണ്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു.

ഒന്ന്, ജൂണ്‍ 24 മുതല്‍ കേസ് വിസ്താരത്തിന് കൊണ്ടുവരുമ്പോള്‍ ഷാക്കിള്‍സ് (ചങ്ങല) ഒഴിവാക്കണം. രണ്ട് ഷെറിന്‍ മാത്യു മരിക്കുന്നതിന് മുമ്പ് ശരീരത്തിലേറ്റ നിരവധി പരിക്കുകളെ കുറിച്ച് വിശദമായ തെളിവുകള്‍ ഹാജരാക്കണം. ഡാളസ് കൗണ്ടി അസിസ്റ്റന്‍റ് ഡിസ്ട്രിക്ട് അറ്റോര്‍ണി ജേസല്‍ ഫൈന്‍ അഞ്ച് മാസത്തിനുള്ളില്‍ ഷെറിന്‍റെ ശരീരത്തില്‍ അഞ്ച് അസ്ഥികള്‍ ഒടിഞ്ഞതായി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിനാവശ്യമായ തെളിവുകളാണ് കോടതി ആവശ്യപ്പെട്ടത്.

ഇന്ത്യയില്‍ നിന്നും വെസ് ലി- സിനി ദമ്പതിമാര്‍ ദത്തെടുത്ത ഷെറിന്‍ എന്ന മൂന്നു വയസുകാരി 2017 ഒക്ടോബര്‍ 7നാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് ആഴ്ചകള്‍ക്ക് ശേഷം വീടിനടുത്ത കള്‍വര്‍ട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് വെസ് ലിക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ ചാർജ് ചെയ്യുകയായിരുന്നു. ഭാര്യ സിനിയെ ഈ കേസിൽ നിന്നും കുറ്റവിമുക്തയാക്കിയിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ