കണ്ണീരിൽ കുതിർന്ന അപേക്ഷയ്ക്കും മുൻ ഭർത്താവിനെ വധശിക്ഷയിൽനിന്നും രക്ഷിക്കാനായില്ല
Friday, June 14, 2019 4:54 PM IST
സൗത്ത് കരോളിന: അഞ്ചു മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ദയ ഉണ്ടാകണമെന്ന ഭാര്യയുടെ കണ്ണീരിൽ കുതിർന്ന അപേക്ഷയ്ക്കും മുൻ ഭർത്താവിനെ വധശിക്ഷയിൽനിന്നും രക്ഷിക്കാനായില്ല. ജൂണ്‍ 13 ന് വിധി പറഞ്ഞ ലക്‌സിംഗ്ടണ്‍ കൗണ്ടി ജൂറി ഒരു വയസു മുതല്‍ 8 വയസു വരെ പ്രായമുള്ള അഞ്ചു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ടിം ജോണ്‍സിന്(37) വധശിക്ഷക്ക് വിധിച്ചു.

2014 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ടീം ജോണ്‍സും ഭാര്യ ആംബര്‍ കൈസറും വിവാഹമോചനം നേടിയിട്ടും മക്കളെ നോക്കാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കാതിരുന്നതിനാല്‍ ടീമിനെയാണ് കുട്ടികളെ ഏല്‍പിച്ചിരുന്നത്. കംപ്യൂട്ടര്‍ എന്‍ജിനിയറായിരുന്ന ടീം മയക്കുമരുന്നിനടിമയായിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് മാതാവിന് കുട്ടികളെ കാണാന്‍ അവസരം ലഭിച്ചിരുന്നത്. 80,000 ഡോളര്‍ ശമ്പളത്തിൽ ഇന്‍റല്‍ കംപ്യൂട്ടര്‍ എന്‍ജിനിയറായിരുന്നു ടീം. വിവാഹമോചനത്തിനുശേഷം കുട്ടികളെ മാതാവിന് വിട്ടു കൊടുക്കുകയില്ല എന്ന വാശിയാണ് ഇയാളെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.ആറു വയസുള്ള നാഥന്‍ അമ്മയെ കൂടുതല്‍ സ്‌നേഹിച്ചിരുന്നതിനാല്‍ ആദ്യം ഈ കൂട്ടിയെയാണ് ടീം കൊലപ്പെടുത്തിയത്. മീറ(8), ഇല്ലിയാസ്(7), ഗബ്രിയേല്‍(2), അബിഗെയ്ല്‍(1) എന്നിവരെ പിന്നീടും ക്രൂരമായി കൊലപ്പെടുത്തി. അഞ്ചു കുട്ടികളുടെയും മൃതദേഹം പ്ലാസ്റ്റിക്ക് ബാഗിലാക്കി എസ് യുവിയുടെ പുറകിലിട്ടു ഒമ്പതുദിവസമാണ് ഇയാള്‍ ചുറ്റികറങ്ങിയത്. പിന്നീട് ഹില്‍ടോപ്പില്‍ ഉപേക്ഷിക്കുകയും ചെയ്തു.

2014 സെപ്റ്റംബര്‍ 6 ന് ടീം പോലീസ് പിടിയിലായി. തുടര്‍ന്നു കേസ് അന്വേഷിച്ച പോലീസ് പ്രതിയിൽനിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അലബാമയില്‍ നിന്നും കുട്ടികളുടെ ജഡം കണ്ടെത്തി. കൊലപാതകത്തിനു മുമ്പ് ഇയാള്‍ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബേബി സിറ്റര്‍മാര്‍ മൊഴിനല്‍കിയിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ