മിസൈല്‍ ആക്രമണത്തില്‍ തലച്ചോറിനു ക്ഷതം സംഭവിച്ചവരുടെ എണ്ണം വീണ്ടും വര്‍ധിച്ചു
Tuesday, February 11, 2020 11:24 AM IST
വാഷിങ്ടന്‍ ഡിസി: ജനുവരി എട്ടിനു ഇറാഖി എയര്‍ ബേസില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തലച്ചോറിനു ക്ഷതം സംഭവിച്ചവരുടെ എണ്ണം വീണ്ടും വര്‍ധിച്ച് 109 ആയതായി ഫെബ്രുവരി പത്തിനു പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജനുവരി മൂന്നിനു ജനറല്‍ കാസിം സൊലൈമാനിയെ ഡ്രോണ്‍ ഉപയോഗിച്ചു വധിച്ചതിനു പ്രതികാരമായിട്ടാണ് ഇറാഖിലെ അല്‍ ആസാദ് എയര്‍ ബേസില്‍ ഇറാന്‍ മിസൈല്‍ അക്രമണം നടത്തിയത്. മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്ന പ്രസ്താവന ഒരാഴ്ചയ്ക്കുശേഷം പെന്റഗണ്‍ തിരുത്തി.

പതിനൊന്നു പേര്‍ക്ക് തലച്ചറിന് ക്ഷതം സംഭവിച്ചതായി ആദ്യം സ്ഥിരീകരിച്ചു. ജനുവരി 24ന് പരുക്കേറ്റവ രുടെ എണ്ണം 34 ആണെന്നും , ജനുവരി 28 ന് വീണ്ടും സംഖ്യ 50 ആയി ഉയര്‍ന്നു. ജനുവരി 30 വ്യാഴാഴ്ച 64 പേര്‍ക്ക് പരുക്കേറ്റതായി പെന്റഗണ്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവില്‍ 109 പേര്‍ക്ക് പരുക്കേറ്റതായാണ് പെന്റഗണ്‍ ഇന്നിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പരുക്കേറ്റ 109 പേരില്‍ 70 പേര്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചുവെന്നും 21 പേരെ കൂടുതല്‍ പരിശോധനയ്ക്കായി ജര്‍മനിയിലേക്ക് അയച്ചുവെന്നും പെന്റഗണ്‍ വെളിപ്പെടുത്തി.

പ്രസിഡന്റ് ട്രംപ് സൈനികരുടെ സ്ഥിതിയെക്കുറിച്ചു സസൂഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കുശേഷം സര്‍വീസില്‍ തിരിച്ചെത്തുന്നതിനു സൈനീകര്‍ക്ക് കഴിയട്ടെ എന്ന് എസ്‌പേര്‍ ആശംസിച്ചു.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍