അമേരിക്കയിലെ ആരോഗ്യ പ്രവർത്തകർ കൊറോണ ആശങ്കയിൽ
Monday, April 6, 2020 5:28 PM IST
ന്യൂയോർക്ക്: അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനായിരത്തോടടുക്കുമ്പോൾ ആരോഗ്യ പ്രവർത്തകർ കടുത്ത ആശങ്കയിലാണ്. ന്യൂയോർക്കിൽ മാത്രം എല്ലാ രണ്ടര മിനിറ്റിലും ഒരാൾ വീതം മരിക്കുന്നു. മരിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നത് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളുടെ ആശങ്ക വർധിപ്പിക്കുന്നു. നിരവധി ആരോഗ്യ പ്രവർത്തകർക്കു ജീവൻ നഷ്ടപെട്ടു. അനേകം പേർ ചികിത്സയിലാണ്. അമേരിക്കയിൽ കുടിയേറിയ മലയാളികളിൽ നല്ലൊരു ശതമാനവും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ആയതിനാൽ ഓരോ ദിവസം കഴിയുംതോറും അവരുടെ ആശങ്ക കൂടി വരുന്നു.

അമേരിക്കയിലെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ തുടങ്ങി ശൂചീകരണ തൊഴിലാളികൾ വരെ ഓരോ ദിവസവും ഭയത്തോടെയാണ് ജോലിക്കു പോകുന്നത്. ശരിയായ പരിരക്ഷണ ഉപകരണങ്ങൾ (PPE) ഇല്ലാതെ ജോലി ചെയ്യുന്നത് അവരുടെയും കുടുംബാംഗങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്നു.

ന്യൂജേഴ്‌സിയിൽ ഐസിയുവിൽ ജോലി ചെയ്യുന്ന സുജ ചോദിക്കുന്നു "തോക്കുകളില്ലാതെ നമ്മൾ പട്ടാളക്കാരെ യുദ്ധ മുഖത്തേക്കയക്കുമോ? പോലീസുകാരെ വെടിവയ്പ് നടക്കുന്നിടത്തു ബുള്ളറ്റ്പ്രൂഫ് വെസ്റ്റില്ലാതെ അയയ്ക്കുമോ? അഗ്നിശമനക്കാർ ഉപകരണകളില്ലാതെ തീയണയ്ക്കാൻ പോകുമോ? പിന്നെ എന്തുകൊണ്ട് ആവശ്യമായ സേഫ്റ്റിയില്ലാതെ ഞങ്ങളെ രോഗികളെ ശുശ്രൂഷിക്കാൻ അയക്കുന്നു? ഞങ്ങളുടെയും കുടുംബത്തിന്‍റേയും ജീവന് വിലയില്ലേ?"

അമേരിക്കയിൽ ആകെയുള്ള കൊറോണ ബാധിതരുടെയും മരിച്ചവരുടെയും പകുതിയോളം ന്യൂയോർക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലാണ്. അവിടെ ആശുപത്രികൾ കോവിഡ് രോഗികളെകൊണ്ട് നിറഞ്ഞു കഴിഞ്ഞു. മോർച്ചറികളിൽ ശവം സൂക്ഷിക്കുവാൻപോലും ഇടം ഇല്ലാതായി. ന്യൂയോർക്കിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. വിനോദ് പയറുന്നു. "ഈ നില തുടർന്നാൽ ഇവിടെ വെന്‍റിലേറ്റർകൾ തികയാതെ വരും. കൂടുതൽ ജീവിക്കുവാൻ സാധ്യതയുള്ള രോഗിക്ക് അവ നൽകി മറ്റുള്ളവരെ മരിക്കാൻ വിടേണ്ടി വരും. ഇപ്പോൾത്തന്നെ പലരോടും DNR (do not resuscitate) ഒപ്പിടാനായി ആവശ്യപെടുന്നു. ഇവിടെ സ്ഥിതി വളരെ ശോചനീയമായ അവസ്ഥയിലാണ്”.

"ദൈവത്തിന്‍റെ മാലാഖകമാരെന്നൊക്കെയാണ് ഇപ്പോൾ ഞങ്ങളുടെ വിളിപ്പേര്" മറ്റൊരു നഴ്‌സായ മോളി പറയുന്നു "കൊറോണ അണുക്കളുമായി വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് പങ്കു വെച്ചാൽ പിന്നെ വിളിപേരെല്ലാം മാറും". മരിക്കാൻ പലര്ക്കും ഭയമില്ല. എന്നാൽ ഉറ്റവരോ ഉടയവരോ അടുത്തില്ലാതെ ഏകയായി മരണത്തോട് മല്ലടിക്കാൻ പലരും ഭയക്കുന്നു. മരണശേഷം ശരീരം എവിടെ സൂക്ഷിക്കുമെന്നോ എപ്പോൾ എങ്ങനെ സംസ്കാര ക്രിയകൾ നാടക്കുമെന്നോ ആർക്കും ഒരു നിശ്ചയവുമില്ല. ആരോഗ്യ പ്രവർത്തകരുടെ ഇടയിലെ ആശങ്ക വർധിപ്പിക്കാൻ ഇതും ഒരു കാരണമാകുന്നു. അമേരിക്കയിലെ ആരോഗ്യ പ്രവർത്തകരെ ദൈവം കാക്കട്ടെ.

ഡോ. രാജു കുന്നത്ത്, ഹെൽത്ത് കെയർ കൺസൾറ്റന്‍റ്, യുഎസ്എ