സ്റ്റേ അറ്റ് ഹോം ഉത്തരവ് അവഗണിച്ച് ആരാധന നടത്തി; ഒന്നും ഭയപ്പെടേണ്ടതില്ലെന്നു പാസ്റ്റർ
Monday, April 6, 2020 7:40 PM IST
ലൂസിയാന്ന: മൂന്നാഴ്ച മുൻപു ലൂസിയാന ഗവർണർ പുറപ്പെടുവിച്ച പത്തുപേരിൽ കൂടുതൽ ഒത്തു ചേരരുതെന്ന ഉത്തരവു ലംഘിച്ച് രണ്ടാമതും ലൂസിയാന ലൈഫ് ടാബർനാക്കിൾ ചർച്ച് പാസ്റ്റർ ടോണി സ്പെൽ ഏപ്രിൽ 5നു നൂറുകണക്കിന് വിശ്വാസികളെ സംഘടിപ്പിച്ച് ആരാധനക്ക് നേതൃത്വം നൽകി . ഒരാഴ്ച മുമ്പ് ഇതുപോലെ ആരാധന നടത്തിയതിന് പാസ്റ്ററെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരിക്കുകയായിരുന്നു.

26 ബസുകളിലായി എത്തിചേർന്ന വിശ്വാസികളോട് നിങ്ങൾ ഒന്നിനേയും ഭയപ്പെടേണ്ടാ പക്ഷേ നിങ്ങൾ നിങ്ങളെ തന്നെയാണ് ഭയപ്പെടേണ്ടതെന്ന് പാസ്റ്റർ പറഞ്ഞു.‍ ആരാധനയിൽ പങ്കെടുത്തവരിൽ പകുതി ബ്ലാക്കും പകുതി പേർ വൈറ്റുമായിരുന്നുവെന്നും പാസ്റ്റർ വെളിപ്പെടുത്തി.

വീടുകളിൽ നിങ്ങൾ തടവുകാരെപോലെ കഴിയുന്നതിലും ഭേദം സ്വതന്ത്രരായി ആരാധനയിൽ വന്നു പങ്കെടുക്കുകയാണ് നല്ലത്. കൊറോണ വൈറസ് ബാധിച്ചു മരിക്കുന്നത് വീട്ടിൽ തടവുകാരയിരുന്നിട്ടും വിഷാദ രോഗത്തിനും പരിഭ്രമത്തിനും അടിമയായി മരിക്കുന്നതിലും ഭേദമാണെന്നും പാസ്റ്റർ പറഞ്ഞു.

ലൂസിയാന ഗവർണറുടെ ഉത്തരവ് ഫ്രീഡം ഓഫ് റിലിജിയൻ എന്ന ഭരണഘടനാ അവകാശ ലംഘനമാണെന്നാണ് സിവിൽ റൈറ്റ്സ് ലോയർ ജൊ ലോംഗ് അഭിപ്രായപ്പെട്ടത്.

പതിനാറു സംസ്ഥാനങ്ങളിൽ സ്റ്റെ അറ്റ് ഹോം ഉത്തരവ് നിലവിലുണ്ടെങ്കിലും സമാധാനപരമായി മതപരമായ ചടങ്ങുകൾ നടത്തുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും ലോയർ പറഞ്ഞു.ലൂസിയാനയിൽ ഞായറാഴ്ചവരെ 13,000 പേരിൽ കോവിഡ് 19 സ്ഥിരീകരിക്കുകയും 477 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ