ന്യൂയോർക്ക് സിറ്റിയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണസഖ്യ 180 മുതൽ 195 വരെ
Wednesday, April 8, 2020 11:25 PM IST
ന്യൂജേഴ്‌സി: ന്യൂയോർക്ക് സിറ്റിയിൽ പ്രതിദിനം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടാത്ത 180 മുതൽ 195 വരെ കോവിഡ് മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നു കണ്ടെത്തിയതായി റിപ്പോർട്ട്. കൊറോണ വ്യാപനത്തിന്‍റെ ആരംഭകാലത്ത് വീടുകളിൽ മരിച്ചുകിടന്ന നിരവധി പേരിൽ മരണ ശേഷം നടത്തിയ സ്വാബ് ടെസ്റ്റിംഗിലാണ് മരണകാരണം കോവിഡ് 19 തന്നെയാണെന്നറിയാൻ കഴിഞ്ഞതെന്നാണ് ന്യൂയോർക്ക് സിറ്റി കൗൺസിൽ ഹെൽത്ത് കമ്മിറ്റി ചെയർമാൻ മാർക്ക് ലെവീനിൻ വെളിപ്പെടുത്തൽ.

കൊറോണ വൈറസ് മഹാമാരി ന്യൂയോർക്കിൽ പടരാൻ തുടങ്ങിയ സമയത്ത് വീടുകളിൽ മരിച്ചുകിടന്നിരുന്ന പലർക്കും വൈറസ് ബാധയുണ്ടായിരുന്നുവോ എന്ന് സംശയമുണ്ടായിരുന്നു. ഇതേ തുടന്നാണ്‌ ഇവരിൽ മരണശേഷം സ്വാബ് ടെസ്റ്റ് നടത്തിയത്. കാരണം അക്കാലത്ത് ടെസ്റ്റിംഗ് കിറ്റുകൾ ദൗർലഭ്യം മൂലം അവർ ജീവിച്ചിരുന്നപ്പോൾ പലരുടെയും ടെസ്റ്റിംഗുകൾ നടത്താൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ മരണശേഷം നടത്തിയ ടെസ്റ്റിൽ പോസിറ്റീവ് ആയവരുടെ മരണം കൊറോണ ബാധ മൂലമാണെന്ന് അവരുടെ മരണ സർട്ടിഫിക്കറ്റുകളിൽ സാക്ഷ്യപ്പെടുത്തിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് സ്ഥിതി ആകെ മാറി. കൊറോണ രോഗ ബാധിതരുടെ എണ്ണം കുത്തനെ കുതിച്ചുയർന്നതിനാൽ രോഗ ലക്ഷണം കാണിക്കുന്ന മുഴുവൻ പേർക്കും ടെസ്റ്റിംഗ് നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് മരിക്കുന്നതിനു മുൻപ് ടെസ്റ്റിംഗ് നടത്തി രോഗബാധിരാണെന്നു കണ്ടെത്തിയാൽ മാത്രമാണ് അവരുടെ മരണ കാരണം കൊറോണ രോഗം മൂലമാണെന്ന് മരണ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്താൻ സാധിക്കുകയുളളു.
വീടുകളിൽ മരണപെടുന്നവരെ ടെസ്റ്റിംഗ് നടത്താൻ ഇപ്പോഴത്തെ അവസ്ഥയിൽ പ്രായോഗികമല്ല. അതുകൊണ്ടുതന്നെ ഈ മഹാമാരിമൂലം മരിച്ചവരുടെ ഇപ്പോഴത്തെ ഔദ്യോഗിക കണക്കിനേക്കാളേറെയാണ് യാഥാർഥത്തിൽ മരിച്ചവർ.- മാർക്ക് ലെവിൻ ചൂണ്ടിക്കാട്ടി.

കൊറോണ ബാധ സ്ഥിരീകരിക്കുന്നതിനും മുൻപ് സിറ്റിയിൽ മരണപ്പെട്ടവരുടെ സാഹചര്യങ്ങൾ പരിഗണിച്ചാൽ മരണകാരണം കൊറോണയാണെന്നു വ്യക്തമാണ്. സ്ഥിരീകരിക്കപ്പെട്ട ശേഷം മരണമടഞ്ഞവരുടെ കണക്ക് പരിശോധിച്ചാൽ അതിനാനുപാതികമായി പ്രതിദിനം 180 മുതൽ 195 വരെ കോവിഡ് മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് കരുതുന്നത്.

ഓസ്‌റ്റിനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്സസിലെ മോഡലർമാർ നടത്തിയ ഗവേഷണത്തിൽ അമേരിക്കയിലെ കൊറോണ രോഗികളിൽ 10 രോഗികളിൽ ഒരാൾ മാത്രമാണ് ടെസ്റ്റിന് വിധേയമാകുന്നത്. അതുകൊണ്ടു തന്നെ ഔദ്യോഗിക കണക്കിൽ ഉള്ളതിനേക്കാൾ കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായേക്കാമെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാകുന്നുന്നത്.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ