ലോകാരോഗ്യ ദിനം ആചരിച്ചു
Thursday, April 9, 2020 6:48 PM IST
വാഷിംഗ്‌ടൺ : കോറോണ വൈറസ് ലോകമെമ്പാടും താണ്ഡവമാടുന്ന ഈ സന്ദർഭത്തിൽ ഏപ്രിൽ 7 നു ലോകാരോഗ്യ ദിനം ആചരിച്ചു. പൊതുജനാരോഗ്യ രംഗത്ത് നഴ്സുമാരുടേയും പ്രസവ ശുശ്രൂഷകരുടേയും പങ്ക് മുൻനിർത്തിയാണ് ഇന്നു ലോകരോഗ്യ സംഘടന ആരോഗ്യ ദിനം ആചരിക്കുന്നത്.

മനുഷ്യകുലത്തിനു തന്നെ ഭീഷണിയാകുന്ന കോറോണ വൈറസിനു മുൻപിൽ സ്വന്തം ജീവൻ പണയംവെച്ചും രോഗികളുടെ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ് ഈ ലോകാരോഗ്യ ദിനത്തിലും നഴ്സുമാർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ കോറോണക്കെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ നഴ്സുമാരുടെ സഹായം അത്യാവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.

ഡബ്ല്യുഎച്ച്ഒ യുടെ കണക്കുകൾ പ്രകാരം ലോകത്തെ ആരോഗ്യ പ്രവർത്തകരിൽ 50 ശതമാനവും നഴ്സുമാരാണ്. ആഫ്രിക്കയിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും നഴ്സിംഗ് രംഗത്ത് ആളില്ല എന്നാണ് റിപ്പോർട്ട്. ഈ രംഗത്തേക്ക് കൂടുതൽ സ്റ്റാഫുകളെ കൊണ്ടുവരിക എന്നതാണ് ആരോഗ്യരംഗത്തെ പ്രധാന വെല്ലുവിളികളിലോന്ന് എന്ന കാര്യത്തിൽ സംശയമില്ല.

മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കാൻ പ്രസവ ശുശ്രൂഷകർ വഹിക്കുന്ന പങ്കും ചെറുതല്ല എന്ന വിലയിരുത്തലിൽ നിന്നുമാണ് അവരെയും ഈ ദിനത്തിൽ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുന്നത്.

ഡോക്ടർമാർക്കൊപ്പം നിൽക്കുന്ന ഈ നഴ്സുമാർ രോഗികളെ സംബന്ധിച്ചും ശരിക്കും മാലാഖമാർതന്നെയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ