ബൈഡന്‍റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ അമേരിക്കക്കാര്‍ കൂടി
Saturday, March 6, 2021 3:05 PM IST
വാഷിങ്ടന്‍ ഡിസി: ജോ ബൈഡന്‍ - കമല ഹാരിസ് ടീമിന്‍റെ ഡൊമസ്റ്റിക് പോളിസി ഉപദേശകരായി ഇന്ത്യന്‍ അമേരിക്കന്‍ കൂടിയായ ചിരാഗ് ബെയ്ന്‍, പ്രൊണിറ്റ ഗുപ്ത എന്നിവരെ ബൈഡന്‍ നിയമിച്ചു. ഇതു സംബന്ധിച്ചു മാര്‍ച്ച് അഞ്ചിനാണു വൈറ്റ് ഹൗസ് സ്ഥിരീകരണം നല്‍കിയത്.

ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ അമേരിക്ക കയ്യടക്കുന്നു എന്നു ബൈഡന്‍ തമാശ രൂപേണ പ്രസ്താവിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ രണ്ടു പേരെ നിയമിച്ചത് ഏറെ ചര്‍ച്ചാവിഷയമായി. ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍ ഒബാമ ഭരണത്തില്‍ ഇരുവരും സുപ്രധാന പങ്കു വഹിച്ചിരുന്നു.

ചിരാഗ് ക്രിമിനല്‍ ജസ്റ്റിസിന്റേയും ഗുപ്ത ലേബര്‍ ആന്‍ഡ് വര്‍ക്കേഴ്‌സിന്റേയും ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. ഇരുവര്‍ക്കും സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല. ബൈഡന്റെ സ്റ്റാഫായി ട്ടാണ് ഇവരെ നിയമിച്ചിരിക്കുന്നത്. സിവില്‍ റൈറ്റ്‌സ് ക്രൈംസ് പോസിക്യൂട്ടറായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‍റ് സിവില്‍ റൈറ്റ്‌സ് ഡിവിഷണില്‍ ചിരാഗ് പ്രവര്‍ത്തിച്ചിരുന്നു. ഗുപ്താ ബൈഡന്‍ ഭരണത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വുമന്‍സ് ബ്യൂറോ ഡപ്യൂട്ടി ഡയറക്ടറായിരുന്നു.

ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ഒട്ടാവയില്‍ ജനിച്ച മകനാണ് ചിരാഗ്. 2000 ത്തിലാണ് ചിരാഗ് അമേരിക്കന്‍ പൗരത്വം നേടിയത്. കേം ബ്രിഡ്ജ് യൂണിവേഴ്‌സിറ്റി യെയ്ല്‍ കോളജില്‍ നിന്നു ബിരുദവും ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.

ഗുപ്ത ക്ലാര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍