അമേരിക്കയില്‍ തൊഴില്‍ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്
Friday, June 18, 2021 6:37 PM IST
വാഷിംഗ്ടണ്‍ ഡിസി : തൊഴിലില്ലായ്മ കുറഞ്ഞുവരുന്നു എന്ന ബൈഡൻ സർക്കാരിന്‍റെ അവകാശവാദങ്ങളെ തള്ളി തൊഴില്‍ രഹിത വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു . യു.എസ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ജൂണ്‍ 17 നു പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ .

കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ തൊഴില്‍ രഹിത വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം 412,000 ആണ്. ഇത് മുന്‍ ആഴ്ചയേക്കാള്‍ 37000 എണ്ണത്തിന്‍റെ വര്‍ധനവ് കാണിക്കുന്നത്. പെന്‍സില്‍വാനിയ , കലിഫോര്‍ണിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകരും.

ഫെഡറല്‍ ഗവൺമെന്‍റ് തൊഴിലില്ലായ്മ വേതനത്തോടൊപ്പം ആഴ്ച തോറും 300 ഡോളര്‍ കൂടുതല്‍ കൊടുത്തതാണ് കൂടുതല്‍ പേരെ അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നത് . ടെക്‌സസ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഫെഡറല്‍ ഗവൺമെന്‍റിന്‍റെ പ്രതിവാര ആനുകൂല്യം നിര്‍ത്തുന്നതിന് ഇതിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ട് .ഇതോടെ കൂടുതല്‍ പേര്‍ തൊഴില്‍ മേഖലയിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .

അമേരിക്കയില്‍ 9.3 മില്യണ്‍ ജോബ് ഓപ്പണിംഗ്‌സ് ഉണ്ടെങ്കിലും 9.3 മില്യണ്‍ പേര്‍ ഔദ്യോഗികമായി തൊഴില്‍രഹിതരായിട്ടുണ്ടെന്നാണ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവ്വല്‍ പറഞ്ഞു . മേയ് 29 വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ചു 14.83 മില്യണ്‍ ആളുകളാണ് തൊഴില്‍ രഹിത വേതനം വാങ്ങുന്നത് .

പാന്‍ഡമിക്കിന്‍റെ ഭീതി ഇല്ലാതാകുന്നതോടെ പലരും തൊഴില്‍ അന്വേഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . 20 സംസ്ഥാനങ്ങള്‍ തൊഴില്‍ രഹിത വേതനത്തോടൊപ്പം ലഭിച്ചിരുന്ന ഫെഡറല്‍ ആനുകൂല്യവും നിര്‍ത്തലാക്കുന്നതിനുള്ള തീരുമാനം ഫലം കാണുമെന്നാണ് അധികൃതര്‍ പറയുന്നത് .

റിപ്പോർട്ട്: പി.പി. ചെറിയാന്‍