ഡാക്കാ പ്രോഗ്രാം നിയമവിരുദ്ധമെന്ന്; പുതിയ അപേക്ഷകള്‍ സ്വീകരിക്കരുതെന്ന് ഫെഡറല്‍ ജഡ്ജി
Saturday, July 17, 2021 3:54 PM IST
ടെക്‌സസ്: ഒബാമ ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡിഎസിഎ-ഡാകാ) പ്രോഗ്രാം നിയമവിരുദ്ധമാണെന്നും ഇതുപ്രകാരമുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തല്‍ ചെയ്യണമെന്നും ടെക്‌സസ് ഫെഡറല്‍ ജഡ്ജി ആന്‍ഡ്രൂ ഹാനന്‍ ജൂലൈ 16-നു വെള്ളിയാഴ്ച ഉത്തരവിട്ടു.

ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് പ്രൊസീജിയര്‍ ആക്ട് (എപിഎ) ലംഘിച്ചാണ് പുതിയ നയം രൂപീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവരുടെ മക്കളെ സംബന്ധിച്ച് അവര്‍ക്ക് ഇവിടെ നിയമവിധേയമായി തൊഴിലെടുക്കുന്നതിന് അനുമതി നല്‍കുന്നതാണ് ഡാക്കാ പ്രോഗ്രാം. ഏഴുലക്ഷം പേരാണ് ഇതിനു അര്‍ഹത നേടിയിരിക്കുന്നത്. ഇതുകൂടാതെ ആയിരക്കണക്കിനു പേര്‍ ഇതിനു അര്‍ഹതപ്പെട്ടവരായി ഇപ്പോഴും ഇവിടെയുണ്ട്. ഡാകാ പ്രോഗ്രാം എപിഎ ആക്ടിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ടെക്‌സസ് സംസ്ഥാന ഗവണ്‍മെന്റ് സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.

ട്രംപ് പ്രസിഡന്റായിരിക്കുമ്പോള്‍ ഡാകാ പ്രോഗ്രാം നടപ്പിലാക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡാകാ പ്രോഗ്രാം നിയമവിരുദ്ധവും നിലവിലുള്ള ചട്ടങ്ങളുടെ ലംഘനവുമാണെന്ന് ആവര്‍ത്തിച്ചിരുന്നു. ബൈഡന്‍ അധികാരം ഏറ്റെടുത്ത ഉടന്‍ ഡാകോ പ്രോഗ്രാം സുരക്ഷിതമാക്കുന്നതിനും, അതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍