പൗരന്മാർ ‌അല്ലാത്തവർക്കും വോട്ടവകാശം; ന്യൂയോർക്ക് സിറ്റിയിൽ നി‌‌യമം പ്രാബല്യത്തിൽ
Wednesday, January 12, 2022 2:44 PM IST
ന്യൂയോർക്ക്: പൗരന്മാർ അല്ലാത്തവർക്കും വോട്ടവകാശം നൽകുന്ന നിയമം ന്യൂയോർക്ക് സിറ്റിയിൽ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് മുപ്പതു ദിവസം ന്യൂയോർക്ക് സിറ്റിയിൽ താമസിച്ച ഏതൊരാൾക്കും തെരഞ്ഞെടുപ്പുകളിൽ വോട്ടു രേഖപ്പെടുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ജനുവരി 10 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.

ഒരു മാസം മുന്പ് ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗീകരിച്ച നിയമം പുതുതായി സ്ഥാനമേറ്റ മേയർ എറിക് ആഡംസ് ആണ് നടപ്പാക്കിയത്.

ന്യൂയോർക്കിൽ 30 ദിവസം താമസിച്ചുവെന്ന രേഖ കൈവശമുള്ളവർക്ക് ന്യൂയോർക്ക് സിറ്റി, ലോക്കൽ ബോർഡുകൾ എന്നിവയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടു രേഖപ്പെടുത്തുന്നതിന് ഇനി തടസമില്ല. എട്ടു ലക്ഷത്തോളം വരുന്ന അമേരിക്കൻ പൗരത്വമില്ലാത്തവർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്.

അതേസമയം "ഔവർ സിറ്റി, ഔവർ വോട്ട് ' എന്നു നാമകരണം ചെയ്യപ്പെട്ട പുതിയ നിയമത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി ശക്തമാ‌യി രംഗത്തുവന്നു. പുതിയ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു.

ഈ ബില്ല് നിയമം ആകുന്നതുകൊണ്ട് ആർക്ക് എന്തു പ്രയോജനമാണ് ഉണ്ടാകുക എന്ന് ‌യുഎസ് പ്രതിനിധി നിക്കോൾ ചോദിക്കുന്നു. അമേരിക്കൻ പൗരന്മാർക്ക് മാത്രം ‌അവകാശപ്പെട്ട വോട്ടവകാശം, ന്യൂയോർക്ക് സംസ്ഥാന നിയമം നിഷ്കർഷിക്കുന്ന വോട്ടവകാശം കേവലം 30 ദിവസം മാത്രം ന്യൂയോർക്കിൽ താമസിക്കുന്നവർക്ക് അനുവദിക്കുന്നതിന് ന്യൂയോർക്ക് സിറ്റിക്കു കഴിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

പുതിയ നിയമം ന്യൂയോർക്കിൽ മാത്രമല്ലെന്നും മേരിലൻഡ്, വെർമോണ്ട്, സാൻഫ്രാൻസിസ്കോ തുടങ്ങി 12 കമ്യൂണിറ്റികളിൽ നിലവിലുണ്ടെന്ന് ഡമോക്രാറ്റുകൾ വാദിക്കുന്നു.

ഏതായാലും പൗരന്മാരല്ലാത്തവർക്ക് ലഭിച്ച വോട്ടവകാശം വിനിയോഗിക്കാൻ അടുത്ത വർഷം നട‌ക്കുന്ന പ്രദേശിക തെരഞ്ഞെടുപ്പു വരെ കാത്തിരിക്കേ‌ണ്ടിവരും.

പി.പി. ചെറിയാൻ