നീണ്ടുർ: പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിൽ (85) അന്തരിച്ചു. നീണ്ടുർ മണ്ണാർകാട്ടിൽ പോത്തൻ ചാക്കോയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായിരുന്നു.
വിദ്യാഭ്യാസാനന്തരം മരാമത്ത് വകുപ്പിൽ വർക്ക് സുപ്രണ്ട് ആയിരിക്കെ റെയിൽവേ മെയിൽ സർവീസിൽ (ആർഎംഎസ്) ഉദ്യോഗസ്ഥനായി. 30 വർഷം അവിടെ സേവനമനുഷ്ടിച്ചശേഷം വോളന്ററി റിട്ടയർമെന്റ് എടുക്കുകയായിരുന്നു. അതിനുശേഷം 1989-ൽ അമേരിക്കയിലെത്തി. തുടർന്ന് 10 വർഷം ഇവിടെ ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്തു.
അമേരിക്കയിലെത്തിയ ശേഷമാണ് എഴുത്തിൽ സജീവമായത്. അദ്ദേഹം സഞ്ചരിക്കാത്ത രാജ്യങ്ങൾ കുറവാണ്. അവിടെ നിന്നുള്ള അനുഭവങ്ങൾ പുസ്തകങ്ങളായി മലയാള സാഹിത്യത്തിൽ ലബ്ധപ്രതിഷ്ഠ നേടി.
അമേരിക്ക: സ്വാതന്ത്യത്തിന്റെ നാട്, കാനഡ: ഭുമിയുടെ ധാന്യപ്പുര, മെക്സിക്കോ ചരിത്രം ഉറങ്ങുന്ന ഭുമി, ഇസ്രയേൽ യാത്ര, ക്യുബയും അയൽ രാജ്യങ്ങളും, ഹാവായ്: അഗ്നിപർവതങ്ങളുടെ നാട്, ഇറാക്കിന്റെ വർത്തമാനം, പാക്കിസ്ഥൻ വിശേഷങ്ങൾ; പാനമ-പെറു-മാച്ചുപിച്ചു യാത്ര, യു.എ.ഇ.-ലബനൻ-തുർക്കി യാത്ര, ഭാരത യാത്ര എന്നീ പതിനൊന്നു യാത്രാവിവരണങ്ങൾ പ്രസിദ്ധീകരിച്ചു.
2011-ൽ ലാനയുടെ വിശിഷ്ടാംഗീകാരം നേടിയ എംസി. ചാക്കോ മണ്ണാർകാട്ടിൽ മലയാള സഞ്ചാര സാഹിത്യത്തിന് അമേരിക്കൻ മലയാളികളുടെ വിലപ്പെട്ട സംഭാവനയാണ്. ന്യൂയോർക്കിലെ ജീവിതത്തിനിടയിലും റിട്ടയർമെന്റിനുശേഷവും ലോകമെന്പാടും സഞ്ചരിച്ചുകൊണ്ട് കാഴ്ചയുടെ വർണങ്ങളും വൈവിധ്യവും വായനക്കാരിലേക്ക് എത്തിച്ചുകൊണ്ട് ശ്രദ്ധേയമായ സാഹിത്യ പ്രവർത്തനമാണ് കാഴ്ചവച്ചത്.
ദശകങ്ങളോളം നീണ്ട യാത്രാനുഭവങ്ങൾ പുസ്തകങ്ങളിലേക്ക് പകർത്തിയപ്പോൾ ഭാഷയ്ക്ക് ലഭിച്ചത് പന്ത്രണ്ടോളം മികവുറ്റ യാത്രാഗ്രന്ഥങ്ങളായിരുന്നു. റിട്ടയർമെന്റിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയെങ്കിലും ഭൂഖണ്ഡങ്ങളിലെ വിസ്മയക്കാഴ്ചകൾ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു.
ആദ്യത്തെ ആറു പുസ്തകങ്ങൾ ഫൊക്കാന പുരസ്കാരങ്ങൾ നേടി. 2011-ൽ ലാന അവാർഡ് നേടി. ബാലജന സഖ്യം അവാർഡ്, നെടുഞ്ചിറ സാഹിത്യ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
ഭാര്യ അന്നമ്മ ടീച്ചർ (ഹിന്ദി അന്നമ്മ) നീണ്ടൂർ അത്തിമറ്റത്തിൽ കുടുംബാംഗം.
മക്കൾ: ബീന ജോസഫ് & ടോമി പീടികയിൽ, ന്യുജേഴ്സി; ബിനോയി & ബീന പടവത്തിയിൽ, ഓസ്റ്റിൽ, ടെക്സസ്; ബിന്ദു ജോയി & സജു ജോയി, പിറ്റസ്ബർഗ്, പെൻസിൽവേനിയ; ബിനു & സണ്ണി (ഷിക്കാഗോ).
സംസ്കാരം മെയ് 29 ഞായറാഴ്ച ഉച്ചയ്ക്കുശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ നടത്തും.