റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംപ് പിന്തുണച്ച 96 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും തകര്‍പ്പന്‍ വിജയം
Friday, May 27, 2022 3:43 PM IST
പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി.: രാജ്യവ്യാപകമായി നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംപിന്‍റെ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പിന്തുണച്ച 96 ശതമാനം സ്ഥാനാര്‍ത്ഥികളുടേയും വിജയമെന്ന് ട്രംപിന്‍റെ മുന്‍ വക്താവ് ടെയ്ലര്‍ ബുഡോവിച്ച് പ്രസ്താവനയില്‍ അറിയിച്ചു.

ട്രംപിന്‍റെ നേതൃത്വത്തിലും, നയപരിപാടികളിലും അമേരിക്കന്‍ ജനത വിശ്വാസമര്‍പ്പിച്ചിരിക്കുന്നുവെന്നും, അവരെ ഒരൊറ്റ ചരടില്‍ കോര്‍ത്തിണക്കുവാന്‍ കഴിയുന്ന ശക്തനായ നേതാവാണ് ട്രംപെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്‍റെ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതിനുള്ള കഴിവുള്ള ആരും തന്നെയില്ലെന്നും, 2022 ലെ പ്രൈമറി തെരഞ്ഞെടുപ്പ് അര്‍ത്ഥശങ്കക്കിടമില്ലാതെ അത് തെളിയിച്ചിരിക്കുകയാണെന്നും ടെയ്ലര്‍ പറഞ്ഞു.

ഒഹായോ, ഇന്ത്യാന, കെന്‍റക്കി, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിജയം ആവര്‍ത്തിച്ചപ്പോള്‍ ജോര്‍ജിയ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച ട്രംപിിന്റെ സ്ഥാനാര്‍ഥി പെര്‍സ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഈ മാസമാദ്യം നടന്ന പ്രൈമറിയില്‍ ഒഹായോ, ഇന്ത്യാന സംസ്ഥാനങ്ങളിലെ മുഴുവന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍്തഥികളും വിജയിച്ചത് ട്രംപിന്‍റെ എന്‍ഡോഴ്സ്മെന്‍റിന്‍റെ ഫലമാണെന്നും അദ്ദേഹം തുടര്‍ന്ന് പറയുന്നു.

2024 ല്‍ ട്രംപിന്‍റെ തിരിച്ചുവരവിന് അടിവരയിടുന്നതാണ് പ്രൈമറിയില്‍ അദ്ദേഹത്തിന് ലഭിച്ച വോട്ടര്‍മാരുടെ അംഗീകാരമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ട്രംപിനെതിരെ രംഗത്തിറങ്ങാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ശക്തരായ നേതാക്കളില്ലെന്നും അദ്ദേഹം പറഞ്ഞു.