ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ
Tuesday, October 4, 2022 12:41 PM IST
പി.പി ചെറിയാന്‍
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്ന് ഒരാഴ്ചയ്ക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ നടന്നതു വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ ഒക്ടോബർ രണ്ടിന് പുറത്തു വിട്ട പ്രസ്താവനയിൽ പറഞ്ഞു

ഹിന്ദു കമ്മ്യൂണിറ്റിയോടു അങ്ങേയറ്റം ആദരവാണുള്ളത്. കനേഡിയന്‍ ജനതയും ഹിന്ദു കമ്മ്യൂണിറ്റിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു ചിഹ്നമായി ഈ പാര്‍ക്കിനെ പ്രഖ്യാപിക്കുന്നു.ഇന്ത്യയ്ക്കു വെളിയില്‍ ശ്രീഭഗവത്ഗീത എന്നു നാമകരണം ചെയ്ത ആദ്യ പാര്‍ക്കാണിതെന്നും എന്നാണ് ഒരാഴ്ചമുമ്പ് പാർക്കിനു പുനർനാമകരണം ചെയ്തതിനുശേഷം മേയര്‍ പറഞ്ഞത് .

3.7 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് പാര്‍ക്ക്. മുന്‍പ് അറിയപ്പെട്ടിരുന്നതു ട്രോയേഴ്‌സ് പാര്‍ക്ക് എന്നായിരുന്നു. ഹിന്ദു സമൂഹം കോര്‍പറേഷന്റെ വികസനത്തിനായി വഹിച്ച നിര്‍ണായക പങ്കിനെ സ്മരിച്ചുകൊണ്ടാണ് പുതിയ നാമകരണം നടത്തിയതെന്നു മേയര്‍ പറഞ്ഞിരുന്നു

ശ്രീഭഗവത്ഗീത പാർക്കിനു നേരെ ഉണ്ടായ അതിക്രമത്തെ പ്രാദേശിക പാർലിമെൻറ് അംഗം സോണിയ സിന്ധുവും അപലപിച്ചു .ഈ സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന് ഇവർ ആവസ്യപ്പെട്ടു .

ഗ്രെയ്റ്റർ ടൊറൊന്‍റോ പ്രദേശങ്ങളിൽ ഹിന്ദു ടെമ്പിളുകൾക്കു നേരെയും ഹിന്ദുക്കൾക്ക് നേരെയും നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്ന് മറ്റൊരു പാർലിമെൻറ് അംഗമായ ചന്ദ്ര ആര്യ ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി .

എന്നാൽ കനേഡിയൻ പോലീസ് ഇന്ത്യൻ ഹൈകമ്മീഷണറുടെ അഭിപ്രായത്തോട് വിയോജിച്ചു.
വംശീയാക്രണമാണെന്നതിന് തെളിവുകൾ ഒന്നും ഇല്ലെന്നു അദ്ദേഹം പറഞ്ഞു

സംഭവത്തെ കുറിച്ച് അറിവ് ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട് .