കെ.പി. ജോർജ് ഫോർട്ട്ബെന്‍റ് കൗണ്ടി ജഡ്ജ് സ്ഥാനാർഥി
Wednesday, December 6, 2017 2:23 PM IST
ഹൂസ്റ്റണ്‍: ഫോർട്ട്ബെന്‍റ് കൗണ്ടി ജഡ്ജ് സ്ഥാനത്തേയ്ക്ക് ഏഷ്യൻ വംശജനും ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ കെ.പി. ജോർജ് മത്സരിക്കുന്നു.

ടെക്സസിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നായ ഫോർട്ട്ബെൻഡിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ഈ പദവിയിലേയ്ക്ക് മത്സരിക്കുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന ഇപ്പോഴത്തെ കൗണ്ടി ജഡ്ജ് റോബർട്ട് നെബർട്ടിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.പി. ജോർജ് ശക്തമായ ഒരു മത്സരമാണ് കാഴ്ചവയ്ക്കുന്നത്. പത്തനംതിട്ട സ്വദേശിയായ ജോർജ്, 2014, 2017 വർഷങ്ങളിൽ 75,000 ൽ പരം വിദ്യാർഥികൾ പഠിക്കുന്ന ടെക്സസിലെ ഏറ്റവും വലിയ സ്കൂൾ ഡിസ്ട്രിക്ടുകളിലൊന്നായ ഫോർട്ട്ബെൻഡ് ISDയുടെ ട്രസ്റ്റി ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 66 ശതമാനത്തിലധികം ഏഷ്യൻ, ന്യൂനപക്ഷ വോട്ടുകളുള്ള കൗണ്ടിയിൽ നൂറു കണക്കിന് മലയാളി കുടുംബങ്ങളും തിങ്ങി പാർക്കുന്നു. അമേരിക്കയിലെ മാറിയ സാഹചര്യത്തിൽ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇന്ത്യൻ, മലയാളി സമൂഹത്തിൽപ്പെട്ടവരുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉണ്ടാകേണ്ടതുണ്ടെന്നും വളർന്നുവരുന്ന പുത്തൻ തലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ജോർജ് പറഞ്ഞു.

ഹാർവി ദുരന്തനിവാരണ വേളയിൽ ഒരു ശക്തമായ കൗണ്ടി ഭരണസംവിധാനത്തിന്‍റെ അഭാവം ശ്രദ്ധയിൽപ്പെടുകയും പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്പോൾ അടിയന്തര സാഹചര്യങ്ങളെ നേരിടുവാൻ തക്ക സംവിധാനങ്ങൾ കൗണ്ടിയിലില്ലെന്നും മനസിലായെന്ന് ജോർജ് പറഞ്ഞു. വൈവിധ്യ സമൂഹത്തിൽപ്പെട്ടവർക്ക് പ്രത്യേകിച്ച് മലയാളി സമൂഹത്തിൽ ദുരിതമനുഭവിച്ചവർക്ക് വേണ്ട വിധത്തിൽ സഹായമെത്തിക്കാൻ കഴിയാതിരുന്ന കൗണ്ടി ഭരണ സംവിധാനത്തിന്‍റെ വീഴ്ചകളാണ് മത്സരംഗത്തേയ്ക്ക് ഇറങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കെ.പി. ജോർജ് പറഞ്ഞു. 1993 മുതൽ അമേരിക്കയിലുള്ള ഒരു ഫൈനാൻഷ്യൽ പ്ലാനർ കൂടിയായ കെ.പി. ജോർജ്, എല്ലാ പ്രവാസി മലയാളി സുഹൃത്തുക്കളുടെയും സഹകരണം ഉണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി