രണ്ടാം ലോകയുദ്ധകാല ഫ്രാൻസിലെ പട്ടിണിയുടെയും അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ ക്ലെയർ ഹുഷേ ബിഷപ് (1895 - 1993) എന്ന സ്വിസ് - അമേരിക്കൻ എഴുത്തുകാരി രചിച്ച "എ ഡസ്റ്റ് റാഗ് ഫോർ ഈസ്റ്റർ എഗ്സ്' എന്ന കഥയുടെ സ്വതന്ത്ര പരിഭാഷ.
കഴിഞ്ഞ മാസവും വിമാനങ്ങൾ വന്നു ബോംബുകളിട്ടു. ബോംബാക്രമണങ്ങൾ ഉണ്ടാകുന്പോൾ കയറിക്കിടക്കാനുള്ള ഷെൽട്ടറിലായിരുന്നതുകൊണ്ടാണു രക്ഷപ്പെട്ടത്. ഇതിനകം എത്രയോ രാത്രികൾ ഷെൽട്ടറുകളിൽ അവർ ഒന്നിച്ചു കഴിഞ്ഞു.
അതാണോ ഈ അഞ്ചംഗ കുട്ടിസംഘത്തിലെ അംഗങ്ങളെ തമ്മിൽ ദൃഢബന്ധത്തിലാക്കിയത്? അതോ സ്കൂളിലേക്കും തിരിച്ചും ഒന്നിച്ചുള്ള നടത്തമോ? അല്ലെങ്കിൽ, കൂട്ടായ പട്ടിണിയും കൂട്ടായ ഇല്ലായ്മകളുമോ? അതോ, ജർമൻ പട്ടാളക്കാരെ പലപ്പോഴും കബളിപ്പിക്കാൻ കുട്ടികളായ തങ്ങൾക്കു കഴിഞ്ഞുവെന്ന അഭിമാനമോ?
ഓരോ കുടുംബത്തിലെയും ഒരംഗമെങ്കിലും യുദ്ധത്തിൽ കൊല്ലപ്പെടുകയോ യുദ്ധംമൂലം മരിക്കുകയോ ചെയ്തിട്ടുണ്ടെന്നതും കുട്ടികളെ തമ്മിൽ ബന്ധിപ്പിച്ചു.
റെമിയുടെയും പെങ്ങൾ ലൂയിസിന്റെയും അമ്മ യുദ്ധത്തിലല്ല, ജർമൻ പട്ടാളക്കാരെ പേടിച്ചുള്ള പലായനത്തിനിടയിൽ പിടിപെട്ട ന്യൂമോണിയ മൂലമാണു മരിച്ചത്. യൂളിന്റെ അച്ഛൻ ജർമൻകാരുടെ വെടിയേറ്റു മരിച്ചു. ഫാക്ടറിയിൽ ജോലിക്കുപോകുന്ന അമ്മയ്ക്കു കിട്ടുന്ന കൂലി തീരെ തുച്ഛം. യൂളിന്റെ പെങ്ങൾ സെസറ്റ് ജനിച്ചു ദിവസങ്ങൾക്കുശേഷമാണ് അച്ഛൻ കൊല്ലപ്പെട്ടത്. അന്നുമുതൽ അഞ്ചു വർഷമായി കുടുംബം അരപ്പട്ടിണിയിലാണ്. കുറേനാളായി സെസറ്റിന് അസുഖമാണെന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
""ഡോക്ടർ എന്തു പറഞ്ഞു?'' ചാൾസ് ചോദിച്ചു. ഒരു പത്തു വയസുകാരനു ചേരാത്ത ഗൗരവമാണു ചാൾസിനു മിക്കപ്പോഴും.
""നല്ല ഭക്ഷണം കിട്ടാത്തതുകൊണ്ടുള്ള രോഗമാണെന്നാണു ഡോക്ടർ പറഞ്ഞത്. നല്ല ഭക്ഷണം കഴിക്കാതെ രോഗം മാറില്ലെന്നും പറഞ്ഞു,'' യൂൾ അല്പം ലജ്ജയോടെയാണതു പറഞ്ഞത്. ""ആഴ്ചയിൽ ഒരു മുട്ടയെങ്കിലും കൊടുക്കണമെന്ന്. അമ്മ കഴിഞ്ഞമാസം ഒരു മുട്ട വാങ്ങിച്ചു. അതിന് അമ്മയുടെ ഒരാഴ്ചത്തെ കൂലിയുടെ പകുതി കൊടുക്കേണ്ടിവന്നു.''
""പാരീസിൽ മുട്ടയ്ക്ക് എന്നല്ല, കൊള്ളാവുന്ന ആഹാരസാധനങ്ങൾക്കെല്ലാം ഭയങ്കര വിലയാണ്,'' ചാൾസ് പറഞ്ഞു.
""അതുകൊണ്ടു സെസറ്റിനു മുട്ട കൊടുക്കാതെ പറ്റുമോ? എങ്ങനെയെങ്കിലും നമ്മൾ കൊടുക്കണം,'' എട്ടു വയസുള്ള പോളിന് തീരെ സംശയമില്ല.
""അതിനു നമ്മളിൽ ആരുടെ കൈയിലുണ്ട് പണം?'' ലൂയിസ് ചോദിച്ചു.
തങ്ങൾ കുട്ടികളാണെന്ന ബോധം പെട്ടെന്ന് അവരെ പിടികൂടി. അതവരെ നിസ്സഹായരാക്കി.
""പുറത്തു ഗ്രാമത്തിൽ ചെന്നാൽ മുട്ടയ്ക്കും മറ്റും ഇത്രയും വിലകൊടുക്കേണ്ടിവരില്ല,'' റെമി പറഞ്ഞു.
""ഗ്രാമങ്ങളിൽ ഇപ്പോൾ പണം കൊടുത്തല്ല സാധനങ്ങൾ വാങ്ങുന്നത്. അങ്ങോട്ടൊരു സാധനം കൊടുത്താൽ ഇങ്ങോട്ടു വേറൊരു സാധനം വാങ്ങാം,'' ചാൾസ്.
""ങാ, അങ്ങനെയാണെന്നു ഞാനും കേട്ടു,'' യൂൾ ശരിവച്ചു.
""നല്ല സാധനങ്ങൾ കൊടുത്താലേ പറ്റൂ. ഷൂസ്, സ്വെറ്റർ, ബെൽറ്റ്, തൊപ്പി, കഫ് ബട്ടണ് അങ്ങനെയുള്ള സാധനങ്ങൾ,'' ചാൾസ് ഓർമിപ്പിച്ചു.
തങ്ങളുടെ വീടുകളിൽ അങ്ങനെയുള്ള സാധനങ്ങൾ എന്തെങ്കിലുമുണ്ടോയെന്ന് അവർ ആലോചിച്ചു. ഒന്നുമില്ല.
""അതൊക്കെ ഇപ്പോൾ വലിയ പണക്കാർക്കേ ഉള്ളൂ,'' ലൂയിസ് പറഞ്ഞു.
""അതുകൊണ്ടു സെസറ്റിനു മുട്ട കൊടുക്കാതിരിക്കാൻ പറ്റുമോ?'' പോൾ കയർത്തു.
""ശരിയാണ്. ഈസ്റ്ററിനെങ്കിലും സെസറ്റിനു കുറച്ചു മുട്ട കൊടുക്കണം,'' ചാൾസ് പിന്താങ്ങി.
""ഓ! ക്രിസ്മസിനു കേക്ക്, ന്യൂ ഇയറിനു ടർക്കി പൊരിച്ചത്, പൂജരാജാക്കന്മാരുടെ തിരുനാളിനു കിംഗ്സ് കേക്ക്, ഈസ്റ്ററിനു ചോക്ലറ്റ് മുട്ട... നമുക്ക് എന്തെല്ലാം ആഘോഷങ്ങളായിരുന്നു,'' ലൂയിസ് പറഞ്ഞു.
""അതൊക്കെ യുദ്ധത്തിനു മുന്പുള്ള കാര്യമല്ലേ. യുദ്ധം തുടങ്ങിക്കഴിഞ്ഞ് ചോക്ലറ്റ് മുട്ട പോയിട്ടു വെറും മുട്ടപോലും കാണാനില്ല,'' റെമി.
""അതുകൊണ്ടു സെസറ്റിനു മുട്ട വാങ്ങിക്കൊടുക്കാതിരിക്കാൻ പറ്റുമോ?'' പോളിനു തെല്ലും അയവില്ല.
""ജനിച്ചിട്ട് ഇന്നേവരെ ആ കുട്ടി നല്ല ഭക്ഷണം കഴിച്ചിട്ടില്ല. ഈ ഈസ്റ്ററിന് അവൾക്കു നമ്മൾ മുട്ട കൊടുക്കണം,'' ലൂയിസ് യോജിച്ചു.
റെമി പെങ്ങളോടു പറഞ്ഞു: ""ലൂയിസ്, നീ നന്നായി തുന്നുമല്ലോ. നീയൊരു സ്വെറ്റർ തുന്നിയുണ്ടാക്കൂ.''
""പറയാത്ത കുഴപ്പം! ഈ നാട്ടിലെങ്ങാൻ കുറച്ചു കന്പിളിനൂൽ കിട്ടാനുണ്ടോ?''
""എന്തായാലും മുട്ട വേണം! അതിനുള്ള വഴി നമുക്കാലോചിക്കാം. വരൂ, പാർക്കിലേക്കു പോകാം,'' ചാൾസ് നിർദേശിച്ചു.
അത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യം. യൂളിനും കൂട്ടുകാരോടൊപ്പം പാർക്കിലേക്കു പോകണമെന്നുണ്ടായിരുന്നു. പക്ഷേ, സുഖമില്ലാത്ത സെസറ്റ് വീട്ടിൽ തനിച്ചാണ്. അമ്മ വരുന്പോൾ ഇരുട്ടും. അച്ഛൻ മരിച്ചശേഷം കുടുംബനാഥന്റെ സ്ഥാനം യൂൾ സ്വയം ഏറ്റെടുത്തിരിക്കയാണ്. ആ ഉത്തരവാദിത്വത്തോടെ അവൻ വീട്ടിലേക്കു നടന്നു. ജീവിതം എന്നത് ഉത്തരവാദിത്വമാണെന്ന് അവൻ പഠിച്ചുകഴിഞ്ഞിരുന്നു.
അതുപോലെ, സ്വന്തം വീട്ടിലെ കുടുംബനാഥയായിത്തീർന്നിട്ടുള്ള ലൂയിസും വീട്ടിലേക്കു തിരിച്ചു. അമ്മ മരിച്ചശേഷം അവൾക്കു വീട്ടിൽ കുറച്ചൊന്നുമല്ല ജോലികൾ. റെമി ഇടയ്ക്കൊക്കെ സഹായിക്കുമെന്നു മാത്രം.
വീട്ടിലേക്കുള്ള വഴിയിൽ കണ്ടവരുടെ മുഖങ്ങളിലൊന്നും അവൾ സന്തോഷം കണ്ടില്ല.യുദ്ധം നടക്കവേ ആർക്കു സന്തോഷമായിരിക്കാൻ കഴിയും?
പാർക്കിന്റെ പശ്ചാത്തലത്തിൽ ആലോചനകൾ നടത്തിയിട്ടും ആണ്കുട്ടികളുടെ മനസിൽ വഴിയൊന്നും തെളിഞ്ഞില്ല. എന്നാൽ, അവർ തീരുമാനത്തിൽ ഉറച്ചുനിന്നു.
അന്നു രാത്രി ഉറങ്ങാൻ കിടക്കുന്പോഴും ലൂയിസിന് ആ ചിന്തതന്നെ. അവൾക്കും കിട്ടിയില്ല ഒരുത്തരം.
പിറ്റേന്നു ലൂയിസിന്റെ വീട്ടിൽ ശുചീകരണദിവസമായിരുന്നു. ശുചീകരണ ജോലി മുഴുവൻ കുടുംബനാഥയുടേതാണ്. പതിവു ജോലികളെല്ലാം തീർത്ത് അവൾ തുണിയലക്ക്, അടിച്ചുവാരൽ, തറ തുടയ്ക്കൽ, സാധനങ്ങളുടെ ക്രമീകരണം തുടങ്ങിയ പണികളിൽ ഏർപ്പെട്ടു. അപ്പോഴാണ് ഒരു പഴയ സ്വെറ്റർ കൈയിൽ തടഞ്ഞത്. പണ്ട് അമ്മ ഉപയോഗിച്ചിരുന്നതാണ്. ചെളിയും പൊടിയും പിടിച്ചുകിടന്ന സ്വെറ്റർ കുടഞ്ഞെടുത്ത് അവൾ നോക്കി. അവിടവിടെ വലുതും ചെറുതുമായ തുളകൾ വീണിരിക്കുന്നു. ചിലയിടങ്ങളിൽ നൂൽ പിഞ്ഞിയിട്ടുണ്ട്. അതു പുറത്തേക്കു കളയാൻ കൊണ്ടുപോകുന്പോൾ പെട്ടെന്നൊരു തോന്നൽ... ഒന്നു കഴുകി നോക്കിയാലോ?
കഴുകിയപ്പോൾ വെള്ളം കറുത്തു കൊഴുത്തു. ആ വെള്ളം കളഞ്ഞശേഷം വീണ്ടും കഴുകി. വീണ്ടും കറുത്ത കുഴന്പുതന്നെ. അല്പം സോപ്പ് കിട്ടിയിരുന്നെങ്കിൽ! അങ്ങനെയൊരു സാധനം പരിസരത്തുപോലുമില്ല.
ലൂയിസ് വീണ്ടും സ്വെറ്റർ പലതവണ തിരുമ്മിക്കഴുകി. പിന്നെ തന്റെ കുളിസോപ്പു തേച്ച് അതു വെള്ളത്തിൽ കുതിർത്തുവച്ചു.
മൂന്നു ദിവസത്തെ അധ്വാനത്തിനുശേഷം സ്വെറ്റർ പിഴിഞ്ഞ വെള്ളം തെളിഞ്ഞു. ഇപ്പോൾ അതിൽ അഴുക്കേയില്ല. ലൂയിസിന്റെ മനസും തെളിഞ്ഞു. ഇനിയത് ഉണക്കിയെടുക്കണം. നേരിട്ടു വെയിലേൽക്കരുത്.
അപ്പോഴാണ് റെമി ഒരു നിർദേശം വച്ചത്: “സ്വെറ്റർ എന്റെ മുറിയിൽ വിരിച്ച് ഉണക്കിയെടുക്കാം.’’ ജനാലയിലൂടെ വെയിൽ എത്തുന്ന മുറിയാണ് അവന്റേത്.
രണ്ടുദിവസം കഴിഞ്ഞപ്പോൾ സ്വെറ്റർ ഉണങ്ങിക്കിട്ടി. ലൂയിസ് വളരെ ശ്രദ്ധയോടെ അതിന്റെ നൂലുകൾ അഴിച്ചെടുത്തു. പിന്നെ ആ കന്പിളിനൂലുകൾകൊണ്ട് സ്വെറ്റർ തുന്നാനുള്ള ശ്രമമായി അവൾ. അതിനുവേണ്ടി ഉറക്കമിളച്ചു.
ഈസ്റ്റർ അടുക്കുകയാണ്. എത്രയും വേഗം സ്വെറ്റർ പൂർത്തിയാക്കണം.
ഈസ്റ്ററിന് പത്തുദിവസമുള്ളപ്പോൾ ലൂയിസ് സ്വെറ്റർ മുഴുമിച്ചു. അവളതു കൂട്ടിസംഘത്തിൽ പ്രദർശിപ്പിച്ചു.
സംഗതി കൊള്ളാം. പക്ഷേ, നിറം വേണം. നല്ല നിറമുണ്ടെങ്കിലേ സാധനം ചെലവാകൂ.
ഡൈ എവിടെക്കിട്ടും? എങ്ങനെ കിട്ടും?
""എനിക്കു പരിചയമുള്ളൊരു ചേച്ചിയുടെ കൈയിൽ ഡൈ കണ്ടേക്കും. നോക്കട്ടെ,'' ചാൾസ് സന്നദ്ധനായി.
പിറ്റേന്ന് ചാൾസ് ഡൈയുമായി എത്തി. കടും നീല. അയൽപക്കത്തെ ചേച്ചിയുടെ കൈയിൽ അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചേച്ചിക്കുവേണ്ടി റേഷൻകടയുടെ മുന്നിലെ ക്യൂവിൽ രണ്ടുമണിക്കൂർ നിന്നതിനു കിട്ടിയ സമ്മാനമാണത്.
നിറംകൊടുത്തു കഴിഞ്ഞപ്പോൾ സ്വെറ്ററിനു നല്ല ഭംഗിയായി. ലൂയിസ് അത് അഭിമാനത്തോടെ സംഘത്തിൽ അവതരിപ്പിച്ചു.
സംഘം അതു വിശദമായി പരിശോധിച്ചു. വെളിച്ചത്തിനു നേർക്കു പിടിച്ചു നോക്കിയപ്പോഴാണു വലിയൊരു പ്രശ്നം കണ്ണിൽ തടഞ്ഞത്.
ചിലയിടങ്ങളിൽ കന്പിളി തീരെ നേർത്തിരിക്കുന്നു. ആ ഭാഗങ്ങളിൽ പെട്ടെന്നു കീറലുണ്ടാകാം. അങ്ങനെയൊരു സാധനം ആരും വാങ്ങില്ല.
ലൂയിസ് കരച്ചിലിന്റെ വക്കിലെത്തി. എത്ര ദിവസം കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വെറ്ററാണ്!
എല്ലാവരും നിശബ്ദരായി.
ചാൾസാണ് നിശബ്ദത പൊട്ടിച്ചത്.
""ആ ഭാഗങ്ങളിൽ എംബ്രോയ്ഡറി പണികൾ ചെയ്തുവച്ചാലോ?'' അവൻ ചോദിച്ചു.
""അതിനു കന്പിളിനൂൽ വേണം. അതും പല നിറത്തിലുള്ളത്. എന്റെ കൈയിൽ ഒരു കഷണംപോലും ബാക്കിയില്ല,'' ലൂയിസ് പറഞ്ഞു.
""അമ്മയുടെ കൈയിൽ കുറേ കഷണങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അമ്മ ഒരു വസ്തുവും കളയാറില്ല. തുരുന്പുപിടിച്ച മൊട്ടുസൂചിപോലും സൂക്ഷിച്ചുവയ്ക്കും. ഞാനൊരു കൈ നോക്കട്ടെ. സെസറ്റിനു മുട്ട കൊടുത്തേ മതിയാകൂ,'' പോൾ.
അവൻ അപ്പോൾത്തന്നെ വീട്ടിലേക്കു പോയി. അമ്മ ആവശ്യപ്പെടാതെ അവൻ പാത്രങ്ങൾ കഴുകിവയ്ക്കുകയും തറ തുടയ്ക്കുകയും തുണി കഴുകുകയും പഠിക്കുകയും ചെയ്തു. അമ്മയ്ക്ക് അദ്ഭുതം തോന്നി.
അന്നു രാത്രി പോൾ അമ്മ നിർബന്ധിക്കാതെതന്നെ ഉറങ്ങാൻ കിടന്നു.
അമ്മ അവന്റെ അരികിൽ വന്നു കിടന്നുകൊണ്ടു ചോദിച്ചു: ""നിനക്ക് എന്തു പറ്റിയെടാ?''
അമ്മയുടെ കഴുത്തിൽ കെട്ടിപ്പിടിച്ചുകൊണ്ട് പോൾ ചോദിച്ചു: ""അമ്മേ, അമ്മയുടെ കൈയിൽ കുറേ കന്പിളിനൂൽ കഷണങ്ങളില്ലേ?''
""ദൈവമേ! നീ അതിലും നോട്ടമിട്ടോ?!''
""അതെല്ലാം എനിക്കു തന്നേക്കാമോ?''
""നീയെന്താ എംബ്രോയ്ഡറി ചെയ്യാൻ പോകുന്നോ?''
""ലൂയിസിന് എംബ്രോയ്ഡറി ചെയ്യാൻ. ഒരു സ്വെറ്ററിൽ. ആ സ്വെറ്റർ കൊടുത്തു കുറേ മുട്ട വാങ്ങി സെസറ്റിന് ഈസ്റ്റർ സമ്മാനമായി കൊടുക്കണം.''
സെസറ്റിന്റെയും സ്വെറ്ററിന്റെയുമൊക്കെ വിവരങ്ങൾ പോൾ അമ്മയോടു പറഞ്ഞു. പോളിനെക്കുറിച്ച് അമ്മയ്ക്ക് അഭിമാനം തോന്നി. നല്ലൊരു സംഘമാണല്ലോ ഈ കുട്ടികളുടേത്.
എങ്കിലും, കിട്ടിയ അവസരമുപയോഗിച്ച് പോളിനു കുറേ നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കണം.
""കന്പിളി തരാം. പക്ഷേ, അതിന് ഇന്നത്തെ സത്കൃത്യങ്ങൾ പോരാ. അന്നു ചെയ്തതുപോലെ ഒരാഴ്ച മുഴുവൻ ചെയ്യണം. തയാറാണോ പോൾ?'' അമ്മ ചോദിച്ചു.
""ഏറ്റു.''
പിറ്റേന്നു നേരം പുലർന്നപ്പോൾത്തന്നെ പോൾ കന്പിളിനൂലുകളുമായി ലൂയിസിന്റെ വീട്ടിലേക്കോടി.
സ്വെറ്ററിൽ പൂക്കളും പക്ഷികളും മുന്തിരിക്കുലകളും മെല്ലെ രൂപംകൊണ്ടു. വേഗം പോരെന്നു ലൂയിസിനു തോന്നി. ഈസ്റ്ററിന് ഇനി അഞ്ചു ദിവസംകൂടിയേ ഉള്ളൂ.
അന്നു രാത്രി ഉറക്കമിളച്ചു ലൂയിസ് ചിത്രത്തുന്നൽ നടത്തി.
ഹാവൂ! ഒരുവിധത്തിൽ ഒപ്പിച്ചു!
രാവിലെ, സംഘത്തിന്റെ സമ്മേളനസ്ഥലമായ തെരുവുകോണിലേക്കു പുറപ്പെടുന്പോൾ ലൂയിസിനോടു റെമി പറഞ്ഞു: ""ഇങ്ങു തരൂ. എങ്ങനെയ ുണ്ടെന്നു നോക്കട്ടെ.''
""ഇല്ല. എല്ലാവരെയും ഒരുമിച്ചേ കാണിക്കൂ.''
തെരുവിൽ പലരെയും കണ്ടു. സന്തോഷമുള്ള മുഖങ്ങൾ ചുരുക്കം. യുദ്ധം നടക്കുന്നതിന്റെ പേരിൽ ആളുകൾ എന്തിനിങ്ങനെ ദുഃഖിതരായി കഴിയുന്നുവെന്നു ലൂയിസിനു തോന്നി. ആദ്യമായാണ് അവൾക്ക് ഇങ്ങനെയൊരു ചിന്തയുണ്ടാകുന്നത്.
തെരുവിന്റെ കോണിൽ അല്പം കാത്തുനിന്നപ്പോൾ എല്ലാവരും എത്തി. ലൂയിസ് പൊതിയഴിച്ചു സ്വെറ്റർ പുറത്തെടുത്തു.
""ഹായ്!'' എന്ന വ്യാക്ഷേപകം എല്ലാവരിൽനിന്നും ഒരുമിച്ചാണ് ഉയർന്നത്. ലൂയിസിന് ഇത്ര നന്നായി ചിത്രത്തുന്നൽ നടത്താൻ കഴിയുമെന്നു റെമി പോലും അപ്പോഴാണ് അറിഞ്ഞത്.
ഇനി എത്രയുംവേഗം അതു ഗ്രാമത്തിൽ കൊണ്ടുപോയി മുട്ടയാക്കണം.
ആരാണ് അതുമായി ഗ്രാമത്തിൽ പോകുക?
ഒരു പഴഞ്ചൻ സൈക്കിളുള്ളതും ദീർഘദൂരം സൈക്കിളിൽ സഞ്ചരിക്കാൻ ശേഷിയുള്ളതും റെമിക്കു മാത്രമാണ്. പോരെങ്കിൽ അവനൊരു സ്കൗട്ടുമാണ്.
""ഞാൻ പോകാം,'' റെമി പറഞ്ഞു.
അച്ഛന്റെ അനുവാദം വേണം. അതു ലൂയിസ് വാങ്ങിക്കൊടുത്തു. വൈകിയ നേരത്തു പുറപ്പെടുന്നതിൽ മാത്രമേ അദ്ദേഹത്തിനു വിഷമമുള്ളൂ.
""നീ ബോയ് സ്കൗട്ട് ഒക്കെത്തന്നെ. പക്ഷേ, വഴിയിൽ അഭ്യാസമൊന്നും വേണ്ട. രാത്രി വൈകി സഞ്ചാരവും വേണ്ട. ഏതെങ്കിലും വീട്ടിൽ കിടന്നുറങ്ങണം.''
എല്ലാം അവൻ സമ്മതിച്ചു. സ്വെറ്റർ ഭംഗിയായി പൊതിഞ്ഞുകെട്ടി റെമി സൈക്കിളിൽ പുറപ്പെട്ടു.
ഒരു വനം കടന്നുവേണം ഗ്രാമത്തിലെത്താൻ. നേരം ഇരുട്ടുന്നതിനു മുന്പു വനം കടന്നുകിട്ടിയാൽ നന്ന്. ആ കണക്കുകൂട്ടലോടെ റെമി സൈക്കിൾ ആഞ്ഞു ചവിട്ടി.
പക്ഷേ, വനത്തോട് അടുത്തപ്പോൾത്തന്നെ ഇരുട്ടായി. അടുത്തൊന്നും ഒരു വീടുപോലും കാണാനില്ല. താനൊരു ബോയ് സ്കൗട്ട് ആണെന്നും വനത്തെ പേടിക്കുന്നവനല്ലെന്നും അവൻ സ്വയം പഠിപ്പിച്ചു. കഴിയുന്നത്ര ദൂരം ലൈറ്റിടാതെ സൈക്കിളോടിച്ചു ബാറ്ററി ലാഭിക്കാനും തീരുമാനിച്ചു.
കല്ലുകളും കുഴികളും നിറഞ്ഞ കാട്ടുപാതയിലൂടെയുള്ള യാത്രയിൽ അവൻ രണ്ടു മൂന്നു തവണ വീഴാൻ തുടങ്ങി.
സൈക്ലിംഗിൽ വിദഗ്ധനായിരുന്നതുകൊണ്ടു മാത്രം വീഴാതെ രക്ഷപ്പെട്ടു. അടുത്തുനിന്നും അകലെനിന്നും ഏതൊക്കെയോ ജീവികളുടെ ശബ്ദം കേൾക്കാമായിരുന്നു.
കുറേ ചെന്നപ്പോൾ ലൈറ്റിടാതെ വഴികാണാൻ വയ്യെന്നായി. ലൈറ്റിട്ട്, മൃഗങ്ങളുടെ ശ്രദ്ധയിൽപ്പെടരുതേ എന്ന പ്രാർഥനയോടെ മുന്നോട്ടു പോയി.
വനം കടന്നുകിട്ടിയപ്പോൾ റെമിക്ക് ആശ്വാസമായി. പക്ഷേ, ഗ്രാമത്തിലെത്തിയിട്ടും അവിടെയെങ്ങും ആളുകളെയോ വീടുകളോ കാണാനില്ലായിരുന്നു. കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരിടത്തൊരു വെളിച്ചം കണ്ടു. അവൻ അവിടേക്കു സൈക്കിൾ ചവിട്ടി.
ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടായിരുന്നു അത്. ഉള്ളിൽ ആരോ താമസമുണ്ടെന്നു റെമിക്കു മനസിലായി. അവൻ കതകിൽ മുട്ടി.
ജനാലയിലൂടെ ഒരു ചെറുപ്പക്കാരൻ എത്തിനോക്കി. കതകിൽ മുട്ടിയത് ഒരു കുട്ടിയാണെന്നു കണ്ടപ്പോൾ അയാൾ കതകു തുറന്നു.
""എന്താ?'' അയാൾ ചോദിച്ചു.
""ഞാൻ പാരീസിൽനിന്നു വരികയാ. സൈക്കിൾ ചവിട്ടി ക്ഷീണിച്ചു. ഇന്നു രാത്രി ഞാൻ ഇവിടെ ഉറങ്ങിക്കൊള്ളട്ടേ?''
അയാൾ ആലോചിച്ചിട്ടു പറഞ്ഞു: ""വാ.''
""വാടക?''
""വാടകയൊന്നുമില്ല. ഇവിടെ ഉറങ്ങാമെങ്കിൽ ഉറങ്ങിക്കോ. കിടക്കാൻ ആ ബെഞ്ചു മാത്രമേയുള്ളൂ.''
അയാളുടെ ഭാര്യയും മുന്നോട്ടുവന്നു.
""രണ്ടു ദിവസം മുന്പ് ഞങ്ങളുടെ കൃഷിസ്ഥലത്തു ബോംബു വീണു. വീടു നേരത്തേതന്നെ തകർന്നിരുന്നു.. സാധനങ്ങളെല്ലാം നശിച്ചു. ഇപ്പോൾ കൃഷികളും നശിച്ചു,'' യുവതി പറഞ്ഞു.
""അഞ്ചു പശുവും ഒത്തിരി കോഴികളും ചത്തു. എല്ലാം നശിച്ചു,'' കുടുംബനാഥൻ കൂട്ടിച്ചേർത്തു.
""നഗരത്തിലും എല്ലാം തകർന്നുകിടക്കുകയാണ്,'' റെമി അറിയിച്ചു.
""എപ്പോൾ പുറപ്പെട്ടതാണ്?'' യുവതി ചോദിച്ചു.
""ഉച്ചകഴിഞ്ഞ്.''
""വിശക്കുന്നുണ്ടാവുമല്ലോ.''
""സാരമില്ല. ഉറങ്ങാനുള്ള സ്ഥലം മതി.''
“ഇപ്പോ കുട്ടികൾക്കു നല്ല ധൈര്യമാണ്. യുദ്ധത്തിനു മുന്പുള്ള കുട്ടികളെപ്പോലെയല്ല,” കർഷകൻ പറഞ്ഞു.
യുവതി അടുക്കളയിൽ പോയി കുറേ ഉണക്കറൊട്ടിയും ഒരു വലിയ പാത്രത്തിൽ കാച്ചിയ പാലും കൊണ്ടുവന്നു റെമിയുടെ മുന്നിൽവച്ചു. പണം കൊടുക്കാതെ ഭക്ഷണം കഴിച്ചാൽ ശരിയാകുമോയെന്നു സംശയിച്ചു റെമി നിന്നു.
""എന്റെ ഭാര്യ തന്നതല്ലേ. കഴിച്ചോളൂ,'' യുവാവ് പറഞ്ഞു.
റെമി ആർത്തിയോടെ കഴിക്കാൻ തുടങ്ങി. ഏറെക്കാലം കൂടിയിട്ടാണു പാൽ കുടിക്കാൻ കിട്ടുന്നത്.
പെങ്ങൾ നെയ്തെടുത്ത സ്വെറ്റർ വിൽക്കാനാണു താൻ ഇറങ്ങിയിരിക്കുന്നതെന്നു ഭക്ഷണമധ്യേ റെമി പറഞ്ഞു. അപ്പോൾ വീട്ടുകാരിക്കു സ്വെറ്റർ കാണണമെന്നാഗ്രഹം.
അവർ സ്വെറ്റർ നിവർത്തിനോക്കി കണ്മിഴിച്ചിരുന്നു.
""ഇത്ര ഭംഗിയുള്ള സ്വെറ്റർ ഞാൻ കണ്ടിട്ടില്ല,'' ആതിഥേയ പറഞ്ഞു.
സ്വെറ്ററിന്റെ കഥയും സെസറ്റിന്റെ സ്ഥിതിയുമൊക്കെ റെമി വിവരിച്ചു. സെസറ്റിനെക്കുറിച്ചു കേട്ടപ്പോൾ യുവതിയുടെ കണ്ണുകൾ തുളുന്പി. പിന്നെ അവർ വിതുമ്മലോടെ ഭർത്താവിനെ നോക്കി. അയാളുടെ കണ്ണുകളിലും നനവുണ്ടായിരുന്നു.
പിറ്റേന്നു നേരം പുലർന്നപ്പോൾ റെമി ഉണർന്നു പോകാനൊരുങ്ങി. അപ്പോഴേക്കും അവന്റെ മുന്നിൽ റൊട്ടിയും പാലും എത്തി. അവൻ അതു കഴിച്ചു യുവതിക്കു നന്ദി പറഞ്ഞു.
വീട്ടുകാരൻ ഒരു പൊതിയുമായെത്തി റെമിയുടെ കൈയിൽ കൊടുത്തു.
""മുട്ടയാണ്. രണ്ടു ഡസനുണ്ട്.''
""രണ്ടു ഡസനോ! ഒരു സ്വെറ്ററിനു രണ്ടു ഡസൻ കിട്ടുമോ?'' റെമി അദ്ഭുതപ്പെട്ടു.
""സ്വെറ്റർ കൊണ്ടുപൊയ്ക്കൊള്ളൂ. അതിനു പകരംതരാൻ മാത്രം ഞങ്ങൾ സന്പന്നരല്ല. ഇതു സെസറ്റിനും നിങ്ങൾക്കെല്ലാവർക്കുമുള്ള ഞങ്ങളുടെ സമ്മാനമാണ്,'' വീട്ടുകാരൻ പറഞ്ഞു.
""സെസറ്റിനെപ്പോലൊരു മോൾ ഞങ്ങൾക്കുണ്ടായിരുന്നു...'' യുവതി തേങ്ങി.
റെമി ചോദ്യഭാവത്തിൽ നോക്കി.
""രണ്ടുവർഷം മുന്പ്...''
""ഈ വീടിന്റെമേൽ ബോംബു വീണപ്പോൾ...'' വീട്ടുകാരൻ പറഞ്ഞു.
""പിച്ചവച്ചു നടക്കാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ അവൾ.... കുഞ്ഞിനെ ഉറക്കിക്കിടത്തിയിട്ടു ഞാൻ വയലിലേക്കു പോയതാണ്...'' യുവതി വിങ്ങി.
""ബോംബു വീണപ്പോൾ ഞങ്ങൾ ഓടിയെത്തി. അവൾ കിടന്ന മുറി തകർന്നിരുന്നു... കല്ലുകൾക്കിടയിൽനിന്നാണു കിട്ടിയത്,'' മന്ത്രിക്കുന്നതുപോലെ അയാൾ പറഞ്ഞു.
കണ്ണീർ തുടച്ചുകൊണ്ടു യുവതി പറഞ്ഞു: ""എന്റെയൊരു ബന്ധു ഈ ഗ്രാമത്തിൽത്തന്നെയുണ്ട്. വഴി ഞാൻ കുറിച്ചുതരാം. അവർ സന്പന്നരാണ് സ്വെറ്റർ അവർ വാങ്ങിക്കൊള്ളും. അവിടെ ഇതുവരെ ബോംബു വീണിട്ടില്ല.''
യുവതിയുടെ കുറിപ്പുമായി ഇറങ്ങുന്പോൾ റെമി പറഞ്ഞു: ""നിങ്ങൾക്കു മറ്റൊരു കുഞ്ഞു പിറക്കാൻ ഞാൻ പ്രാർഥിക്കാം.''
""മുട്ടകൾ പൊട്ടാതെ സൂക്ഷിക്കണം,'' കർഷകൻ പറഞ്ഞു. എന്നിട്ടയാൾ കൂട്ടിച്ചേർത്തു: ""രണ്ടാഴ്ച കുടുന്പോൾ ഇങ്ങോട്ടു വരൂ. ഒരു ഡസൻ മുട്ടകൾവീതം തന്നയയ്ക്കാം.''
റെമി സാവധാനത്തിലാണു സൈക്കിൾ ചവിട്ടിയത്. പല വീടുകളും ഫാമുകളും തകർന്നുകിടക്കുന്നതു കാണാമായിരുന്നു.
കർഷക യുവതിയുടെ ബന്ധുവിനു സ്വെറ്റർ ഇഷ്ടമായി. അയാൾ കുറെയേറെ സാധനങ്ങൾ റെമിക്കു കൊടുത്തു. കുറെ ആപ്പിൾ, ഉണക്കമുന്തിരി, പാൽപ്പൊടി, ഒരു ടർക്കിക്കോഴി, ഉരുളക്കിഴങ്ങ്, തേൻ
എല്ലാം വഹിച്ചുള്ള മടക്കയാത്ര റെമിക്കു വളരെ പ്രയാസകരമായിരുന്നു. സാധനങ്ങളെല്ലാം സൈക്കിളിൽ കെട്ടിവച്ച്, കോഴിയെ ഇടതുകൈയിൽ തൂക്കിപ്പിടിച്ച്, മുട്ടകൾ പൊട്ടാതെ അതീവ ശ്രദ്ധയോടെയായിരുന്നു യാത്ര.
വഴിയിൽ പല അപരിചിതരെയും റെമി ശ്രദ്ധിച്ചു. എല്ലാവരുടെയും മുഖത്തു സന്തോഷമുണ്ടെന്ന് അവനു തോന്നി. യുദ്ധമാണെങ്കിലും സന്തോഷത്തോടെയിരിക്കാൻ ആളുകൾക്കു കഴിയുന്നുവല്ലോ.
ദുഃഖവെള്ളിയാഴ്ച രാത്രിയോടെ റെമി വീട്ടിൽ മടങ്ങിയെത്തി. എന്തൊക്കെയാണ് അവൻ കൊണ്ടുവന്നിരിക്കുന്നതെന്നു കണ്ടപ്പോൾ ലൂയിസും പിതാവും വിസ്മയിച്ചുനിന്നു. സെസറ്റിന് കുറെക്കാലത്തേക്കു നല്ല ഭക്ഷണം കൊടുക്കാനുള്ള വകയുണ്ട്.
റെമിയോടും ലൂയിസിനോടുമായി അദ്ദേഹം പറഞ്ഞു: ""ഒരു കാര്യം ചെയ്യൂ. അഞ്ചംഗസംഘത്തിന്റെ ഈസ്റ്റർ ആഘോഷം ഇവിടെയാകട്ടെ. സെസറ്റും വരട്ടെ.''
ലൂയിസ് സന്തോഷത്തോടെ അടുക്കളയിലേക്ക് ഓടി.
ഈസ്റ്റർ ദിവസം രാവിലെതന്നെ എല്ലാവരും എത്തി. ഇത്രയും സന്തോഷകരമായ ഒരു ഈസ്റ്റർ യുദ്ധത്തിനു മുന്പുപോലും ഉണ്ടായിട്ടില്ലെന്ന് എല്ലാവർക്കും തോന്നി- ലൂയിസിന്റെയും റെമിയുടെയും പിതാവിനുപോലും.
തയാറാക്കിയത്
ജോൺ ആന്റണി