കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പെരുകിവരുന്ന ആത്മഹത്യകളെക്കുറിച്ചും, മാതാപിതാക്കളും മുതിർന്നവരും പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. സിബി മാത്യൂസ് എഴുതുന്നു...
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ആഗോളതലത്തിൽ ഉദ്ദേശം എട്ടുലക്ഷം ആത്മഹത്യകൾ നടക്കുന്നുന്നുണ്ടത്രേ. ഭാരതത്തിൽ മാത്രം പ്രതിവർഷം 1,35,000-ത്തിൽ അധികം ആളുകൾ ആത്മഹത്യയിലുടെ ജീവിതം അവസാനിപ്പിക്കുന്നു.
ഇത് ഔദ്യോഗികമായ കണക്കാണ്. ഒരു പക്ഷേ, ഇതിലും കൂടുതലായിരിക്കാം യഥാർഥ സംഭവങ്ങളുടെ എണ്ണം. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ആത്മഹത്യാനിരക്ക് ഭാരതത്തിൽ തന്നെയാണ്. ഇങ്ങനെ ജീവിതം അവസാനിപ്പിക്കുന്നവരിൽ ഉദ്ദേശം 40 ശതമാനം ചെറുപ്പക്കാരാണ്, 20-നും 45 -നും ഇടയിൽ പ്രായമുള്ളവർ.
18 വയസിനു താഴെയുള്ള കൗമാരക്കാരുടെ ആത്മഹത്യകൾ 2018-ൽ മാത്രം 9431 ആയിരുന്നു, 4439 ആൺകുട്ടികളും, 4992 പെൺകുട്ടികളും ( ക്രൈം ഇൻ ഇന്ത്യ എന്ന ഭാരത സർക്കാർ പ്രസിദ്ധീകരണം). പരീക്ഷയിൽ തോൽക്കുക, പ്രേമബന്ധത്തിൽ താളപ്പിഴകൾ വരുക ഇവയാണ് മിക്ക കൗമാര ആത്മഹത്യകളുടെയും കാരണമായി പറയുന്നത്. 2018-ൽ കേരളത്തിൽ ഇത്തരം 71 സംഭവങ്ങളാണ് ഉണ്ടായത്.
ഒഴിവാക്കാവുന്ന ആത്മഹത്യകൾ
2004 ജൂലൈ 22-നാണ് അടൂരിലെ എൻജിനയറിംഗ് വിദ്യാർഥിനി ആയിരുന്ന രജനി എസ്. ആനന്ദ്, എൻട്രൻസ് പരീക്ഷാ കമ്മീഷണറുടെ ഓഫീസിന്റെ ആറാം നിലയിൽനിന്നു താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഫീസ് കൊടുക്കുവാൻ കഴിയാതെ, കോളജിൽനിന്നു പുറത്തായി, വിദ്യാഭ്യാസ ലോൺ നൽകുവാൻ ദേശസാൽകൃത ബാങ്ക് അധികൃതർ തയ്യാറായില്ല, അങ്ങനെ ജീവിതം വഴിമുട്ടിയപ്പോളാണ് " ഞാനിതാ പോകുന്നു’എന്ന് നോട്ട് ബുക്കിൽ കുറിച്ചുവച്ച് അവൾ ചാടിയത്. പിന്നെയും ഇത്തരം സംഭവങ്ങൾ പലതും ഉണ്ടായി.
2017 ജനുവരിയിൽ ജിഷ്ണു പ്രണോയ് എന്ന എൻജിനിയറിംഗ് കോളജ് വിദ്യാർഥി തൃശൂരിൽ ആത്മഹത്യ ചെയ്തതും കോളജ് അധികാരികളുടെ ഉപദ്രവം മൂലമാണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2019 നവംബറിൽ പ്രശസ്തമായ മദ്രാസ് ഐഐടിയിലും ഒരു വിദ്യാർഥിനിയുടെ ആത്മഹത്യ നടന്നു, കൊല്ലം സ്വദേശിനിയായ ഫാത്തിമയുടെ. കുറെ പ്രക്ഷോഭം ഉണ്ടായി. പക്ഷെ, അധികാരികൾക്ക് ഒന്നും സംഭവിച്ചില്ല.
കോവിഡുകാലത്തെ മാനസിക പിരിമുറുക്കം
ഇപ്പോൾ, കൊറോണ വൈറസ് മൂലം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നു. ലോക്ക്ഡൗൺ മൂലം, ഈ വർഷത്തെ ക്ലാസുകൾ എന്നു തുടങ്ങുമെന്ന് ആർക്കും പറയാനാവില്ലാത്ത അവസ്ഥ. ഈ അനിശ്ചിതാവസ്ഥ വിദ്യാർഥികളെ മാനസികമായി തളർത്തിയതായി തോന്നുന്നു. കേരളത്തിൽ മാർച്ച് 25-നു ശേഷം, 66 കുട്ടികൾ ആത്മഹത്യ ചെയ്തതായി ബഹു. മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തുകയുണ്ടായി.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുവാൻ വീട്ടിൽ കംപ്യൂട്ടർ സൗകര്യം ഇല്ലാത്തതുമൂലം മനസിടിഞ്ഞ് ഒരു ഒൻപതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കുകയുണ്ടായി. ഏതാനും ദിവസം മുമ്പാണ്, റഷ്യയിൽ എം.ബി.ബി.എസ്. പഠനം നടത്തുന്ന ഒരു വിദ്യാർഥിനി നാട്ടിലെത്തി താമസിയാതെ ആത്മഹത്യ ചെയ്തത്. ഇത്തരം സംഭവങ്ങളെപ്പറ്റി സമഗ്രമായി അന്വേഷണം നടത്തുവാൻ, ശ്രീലേഖ ഐപിഎസിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അത് വളരെ നല്ല ഒരു തീരുമാനം തന്നെയാണ്. ഈ വിഷയത്തിലേക്ക് ആഴമായ പഠനം ഉണ്ടാകട്ടെ.
ഇന്റർനെറ്റ്, മൊബൈൽ: ശത്രുവോ, മിത്രമോ?
ഇതുവരെ പറഞ്ഞു വന്നത്, വിദ്യാഭ്യാസത്തിൽ നേരിടുന്ന ചില പ്രശ്നങ്ങൾ മൂലം ജീവിതം അവസാനിപ്പിച്ചവരെപ്പറ്റിയാണ്. എന്നാൽ മറ്റു ചില ഗുരുതരമായ പ്രശ്നങ്ങളും വിദ്യാർഥികളും കൗമാരക്കാരും ഇപ്പോൾ അഭിമുഖീകരിക്കുന്നുണ്ട്. കമ്പ്യൂട്ടറും, ഇന്റർനെറ്റും, മൊബൈൽ ഫോണുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്നങ്ങൾ അധികവും. മൊബൈൽ ഫോണിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കാമറയും ഉണ്ട്. ഇതിലൂടെ അപരിചിതരുമായി ചാറ്റിംഗ് തുടങ്ങിയേക്കാം.
പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന ധാരാളം പുരുഷന്മാരുണ്ട് നമ്മുടെ സമൂഹത്തിൽ. മിസ്ഡ് കോളിലൂടെ പരസ്പരം പരിചയപ്പെട്ട്, അധികം കഴിയുന്നതിനുമുമ്പേ ശൃംഗാരത്തിലേക്കു കടക്കുന്ന സംഭാഷണം അപകടമാണെന്ന് പല പെൺകുട്ടികളും തിരിച്ചറിയുന്നില്ല, ഒരു പക്ഷെ വ്യാജമായ പ്രൊഫൈൽ ആയിരിക്കാം, ഇത്തരം " ശൃംഗാരവേലന്മാർ’ ഉപയോഗിക്കുന്നത്.ആദ്യം സംസാരം, പിന്നീട് കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം.
ഒരു ത്രില്ല് തോന്നിയേക്കാവുന്ന പെൺകുട്ടികൾ നേരിട്ട് കാണുവാനും, ഒരു പക്ഷെ ഒന്നിച്ചുള്ള യാത്രയ്ക്കും സമ്മതം നൽകിയേക്കാം! എന്നാൽ ഏതു തരം ചതിക്കുഴിയിലേക്കാണ് താൻ നടക്കുന്നതെന്ന് അറിയാനിടയില്ല. സ്വന്തം ജീവിതവും, കുടുംബത്തിന്റെ സ്വസ്ഥതയും നഷ്ടപ്പെട്ടു പോകാൻ ഇത്തരം അപക്വമായ പ്രേമബന്ധങ്ങൾ ഇടയാക്കാറുണ്ട്. കാമുകനോടുള്ള ആരാധനയിൽ നഗ്നചിത്രങ്ങൾ കൈമാറുന്ന സംഭവങ്ങളും കുറവല്ല. " പോയ ബുദ്ധി ആന പിടിച്ചാലും തിരികെ കിട്ടുമോ?'
കളി എന്ന കെണി
ഇന്റർനെറ്റിലൂടെയുള്ള " ഗെയിംസ്’ ആണ് മറ്റൊരു അപകടമേഖല. ഈയിടെ കോട്ടയത്തിനു സമീപം താഴത്തങ്ങാടിയിലെ ഇരട്ട കൊലപാതകം നടത്തിയ മൊഹമ്മദ് ബിലാൽ, രാത്രിയുടെ യാമങ്ങളിൽ ഉറങ്ങാതെ ഇന്റർനെറ്റിലെ ഗെയിംസ് കളിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളാണത്രെ. 2018 ജനുവരിയിൽ തിരുവനന്തപുരം സിറ്റിയിൽ മാതാപിതാക്കൾ ഉൾപ്പടെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേഡൽ ജിൻസൺ രാജ് എന്ന യുവാവ് പഠന കാര്യത്തിൽ താല്പര്യം കാട്ടാതെ, സാത്താൻ സേവ, ആസ്ട്രൽ പ്രോജക്ഷൻ എന്ന മാന്ത്രിക വിദ്യ, മുതലായവയിൽ ആകൃഷ്ടനായി ഇന്റർനെറ്റിലെ " നിരോധിത' മേഖലകളിലൂടെ സഞ്ചരിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഇയാളുടെ മാതാപിതാക്കൾ ഇതൊന്നും അറിഞ്ഞതേയില്ല. ഒടുവിൽ ദുരന്തം സംഭവിച്ചു. അടുത്തകാലത്തായി "പബ്ജി' എന്ന ഇന്റർനെറ്റ് ഗെയിം ധാരാളം യുവജനങ്ങളെ ആകർഷിക്കുന്നു.
ഏതു വിധേനയും പണം കണ്ടെത്തി കളി തുടരുവാൻ പ്രേരിപ്പിക്കുന്ന ഗെയിംമാസ്റ്റർ പ്രയോജനകരമായ യാതൊരു പ്രവ ൃത്തിക്കും കൊള്ളാത്തവരായി യുവാക്കളെ മാനസികമായ അടിമത്തത്തിലേക്കു നയിക്കുകയാണ്. "ബ്ലൂ വെയിൽ " അഥവാ നീലതിമിംഗലം എന്ന മാരകമായ ഇന്റർനെറ്റ് ഗെയിം ലോകത്താകമാനം അത്യാഹിതങ്ങൾ ഒരു വിഷവിത്ത് പോലെ വിതച്ചു. റഷ്യയിൽ ആരംഭിച്ച ഈ ഗെയിം കളിക്കുന്നവരെ പല ദുരന്തങ്ങളിലേക്കും നയിക്കുകയും, ഒടുവിൽ ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പല രാജ്യങ്ങളും ഈ ഗെയിം നിരോധിച്ചുകഴിഞ്ഞു. ഇതുപോലെ തന്നെയാണ് " മോമൊ ചലഞ്ച്' എന്നറിയപ്പെടുന്ന മറ്റൊരു നിഗൂഢമായ കളിയും. ഇത്തരം ഗെയിമുകളിൽ അജ്ഞാതനായ ഒരു വ്യക്തിയുടെ ആജ്ഞകൾ പ്രകാരം ഇരയായ വ്യക്തി പ്രവർത്തിക്കേണ്ടി വരുന്നു. ഇത് ഒടുവിൽ ആത്മഹത്യയിൽ അവസാനിക്കുന്നു. സാത്താനികമായ ചില ശക്തികൾ ഇത്തരം ഗെയിമുകൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്നതായി കരുതപ്പെടുന്നു.
അശ്ലീലതയിലേക്ക് വാതിൽ തുറന്നു തരുന്ന " ചാറ്റിംഗ്' ധാരാളമാണ്. അതിനു പ്രായഭേദമൊന്നുമില്ല എങ്കിൽകൂടി, കൗമാരക്കാർക്ക് ഇത്തരം ചതിക്കുഴികൾ കണ്ട് ഒഴിഞ്ഞുപോകുവാൻ കഴിയാതെ വന്നേക്കാം.
ഇവരുടെ പിടിയിൽ പെട്ടാൽ, " ധനനഷ്ടവും, മാനഹാനിയും' ഉറപ്പാണ്. ഒരുപക്ഷെ, ബ്ലാക്മെയിൽ മൂലം ജീവൻതന്നെ അപകടത്തിലായേക്കാം.
ഓൺലൈൻ ക്ലാസുകൾ പോരാ
സ്കൂൾ, കോളജ്, ജീവിതവും, അത് നൽകുന്ന സൗഹൃദങ്ങളും, ഒരിക്കലും ഓൺലൈൻ ക്ലാസുകൾക്ക് നൽകാനാവില്ല. വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്ന ഈ അവസരം മുതലാക്കുവാൻ, ചില " ആപ്പുകൾ" പ്രചരിപ്പിക്കുവാൻ സൂപ്പർതാരങ്ങൾതന്നെ ഇറങ്ങിയിട്ടുണ്ട്. " ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം' എന്നുള്ളതാണ് ഇവരുടെ തത്വശാസ്ത്രം. സമപ്രായക്കാരൊന്നിച്ചുള്ള പഠനവും, സാമൂഹ്യ ബന്ധങ്ങളും, കളിക്കളങ്ങളും, ഒത്തുചേരലും ഒന്നും വേണ്ട, ഓൺലൈൻ പഠനം ബഹുകേമം, എന്നുള്ള സന്ദേശം നല്ലതാണെന്നു തോന്നുന്നില്ല.
മനുഷ്യൻ സാമൂഹിക ജീവിയാണ്, കംപ്യൂട്ടറിന് അടിമയാകേണ്ടവനല്ല, എന്നു പറഞ്ഞു കൊടുക്കുവാനും സൂപ്പർസ്റ്റാറുകൾ ഉണ്ടാവണം. അല്ലാത്തപക്ഷം, സമൂഹത്തിൽ, എങ്ങനെ ജീവിക്കണം, എങ്ങനെ പെരുമാറണം എന്നുള്ള നല്ല പാഠങ്ങൾ നമ്മുടെ കൗമാരക്കാർ മറന്നു പോകുവാൻ സാധ്യതയുണ്ട്. സ്കൂൾ, കോളജ് തലങ്ങളിൽ ദൈവത്തിന്റെ പേരുപോലും പറയാൻകഴിയാത്ത ഇന്നത്തെ സെക്കുലർ വിദ്യാഭ്യാസ രീതിയിൽ, കുട്ടികളെ " ശരിയും തെറ്റും' ആര് പഠിപ്പിക്കും?
എല്ലാം "ആപേക്ഷികമാണെന്നു' പറയുന്നവർ മാത്രമെ "ബുദ്ധിജീവികൾ' ആവുകയുള്ളൂവെങ്കിൽ, വളർന്നു വരുന്ന തലമുറ ആരിൽനിന്നാണ് ശരിയും തെറ്റും പഠിക്കേണ്ടത് ? അപകടകരമായ ഒരു ശൂന്യത ധാർമികതയുടെ മേഖലയിൽ ഉണ്ടാവുകയാണോ ? മാതാപിതാക്കൾക്കും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർക്കും ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുവാൻ വേണ്ട നടപടികൾ എടുക്കുവാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഡോ. സിബി മാത്യൂസ് ഐപിഎസ് (റിട്ട.)