എഴു ഹൃദയം മാറ്റിവയ്ക്കൽ ഉൾപ്പെടെ പതിനയ്യായിരം ഹൃദയശസ്ത്രക്രിയകൾ. കാരുണ്യത്തിന്റെ മുഖവും ആശ്വാസത്തിന്റെ വാക്കുകളുമായി രോഗികൾക്ക് ജീവൻ പകരുകയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാർ. 18 മണിക്കൂർ വരെ ആശുപത്രിയിലെ ശുശ്രൂഷകൾക്കുശേഷം ഡോ. ജയകുമാറിന്റെ അധ്വാനം സ്വന്തം കൃഷിയിടത്തിലും തൊഴുത്തിലുമാണ്.
ഹൃദയംപോലെ പുണ്യം ചെയ്തതാണ് ഡോ.ടി.കെ. ജയകുമാറിന്റെ കൈകളും. കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ ഇതോടകം ഏഴു ഹൃദയങ്ങൾ ഏഴു പേരിൽ തുന്നിച്ചേർത്ത പത്തു വിരലുകൾ കൂപ്പി രോഗികളെ ഹൃദയത്തോട് ഇഴചേർക്കുകയാണ് കരുണയുടെ മുഖമുള്ള ഭിഷഗ്വരൻ.
ജീവനും മരണത്തിനും ഇടയിലെ നൂൽപാലത്തിൽ ദൈവത്തിന്റെ കരങ്ങളാണ് എന്റെ കൈവിരലുകളെ ചലിപ്പിക്കുന്നത്. തുന്നിച്ചേർത്ത ഹൃദയം മിടിക്കുന്പോൾ പുനർജന്മം ലഭിച്ചയാളുടെ കണ്ണുകളിൽ തെളിയുന്ന പ്രകാശമാണ് എന്റെ സന്തോഷം.
ബൈപാസുകളും വാൽവ് മാറ്റിവയ്ക്കലും ഉൾപ്പെടെ പതിനയ്യായിരത്തോളം അതിസൂക്ഷ്മ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ഡോ. ടി.കെ. ജയകുമാറിന്റെ രാപകലുകൾ രോഗികൾക്കു നടുവിലും ഒപ്പവുമാണ്.
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഹൃദയം മാറ്റവയ്ക്കൽ നടത്തിയ ഏക ആശുപത്രിയാണിത്. അടുത്ത മാസത്തോടെ കരൾ മാറ്റിവയ്ക്കൽ നടത്താനുള്ള തയാറെടുപ്പിലാണ് ജയകുമാർ ടീം. ഏറെ വൈകാതെ ഇവിടെ ശ്വാസകോശവും മാറ്റിവയ്ക്കും.
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടും ഹൃദയ ശസ്ത്രക്രിയാ വകുപ്പ് മേധാവിയുമായ ഡോ.ടി.കെ.ജയകുമാർ ആയിരക്കണക്കിന് ഹൃദയങ്ങളുടെ തുടിപ്പിന് ഇരുപതു വർഷമായി താളം നൽകുകയാണ്. നയാപൈസയില്ലാതെ കണ്ണീരോടെ വരുന്ന രോഗികൾക്കു മുന്നിലാണ് സർക്കാർ ആശുപത്രിയിലെ ഈ സൂപ്പർ സ്പെഷലിസ്റ്റ് കരുണയും കരുതലുമായി പക്ഷംചേരുന്നത്.
പണമുള്ളവരുടെയും ഇല്ലാത്തവരുടെയും ജീവന് തുല്യവില കൽപ്പിക്കുന്ന ഇദ്ദേഹം ദിവസം പതിനെട്ടു മണിക്കൂർവരെ ഓപ്പറേഷൻ തിയറ്ററിലും പരിശോധനാമുറിയിലും വാർഡുകളിലും വിദ്യാർഥികൾക്കിടയിലും കർമനിരതനാണ്. രോഗികൾക്ക് ദിവസം ഏഴെട്ടു മണിക്കൂർ ഉറക്കം നിർദേശിക്കുന്ന ഡോക്ടർക്കാവട്ടെ രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ് ഉറക്കം. പുലർച്ചെ രണ്ടിനോ മൂന്നിനോ അവസാന ശസ്ത്രക്രിയയും വിജയിച്ചതായി ഉറപ്പാക്കി തിയറ്ററിനോടു ചേർന്ന വിശ്രമ മുറിയിലെ സോഫായിൽ ചാരി രണ്ടു മണിക്കൂർ പാതിമയക്കമാണ് പതിവ്.
വർഷം രണ്ടായിരത്തോളം ഹൃദയങ്ങൾ റിപ്പയർ ചെയ്യുന്ന ജയകുമാറിനായിരുന്നു 2017-ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടർക്കുള്ള പുരസ്കാരം. ഓരോ പുരസ്കാരലബ്ധിയിലും ഡോക്ടറേക്കാൾ സന്തോഷിക്കുന്നത് ഇദ്ദേഹം കിടക്കയിൽനിന്നു ജീവിതത്തിലേക്കു വഴിനടത്തുന്ന രോഗികളും അവരുടെ ഉറ്റവരുമാണ്.
ഓർമയിലെ കണ്ണീർപ്പൂവ്
1998-ൽ സേവനത്തിന്റെ തുടക്കഘട്ടത്തിലുണ്ടായ നൊന്പരപ്പെടുത്തുന്ന ആ കണ്ണീരനുഭവം ഓരോ രോഗിയുടെ വേദനയിലും ദുരിതങ്ങളിലും ഡോ. ജയകുമാറിന് വേദനയുടെ നോവാണ്. കോട്ടയം മെഡിക്കൽ കോളജിൽ മെഡിക്കൽ പഠനശേഷം ഇവിടെ ഡോക്ടറായി നിയമിതനായ കാലത്ത് ഇതേ ആശുപത്രിയിൽ ഭാര്യ ഡോ. ലക്ഷ്മി മാസംതികയാതെ ആണ്കുഞ്ഞിനെ പ്രസവിച്ചു. അച്ഛനായ ദിനം കുഞ്ഞിനെ കണ്നിറയെ കണ്ടുകൊണ്ടിരിക്കെയാണ് ശ്വാസകോശസംബന്ധമായ ഗുരുതരാവസ്ഥ കണ്ടെത്തിയത്.
കുഞ്ഞിനെ രക്ഷിക്കണമെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കണം. അക്കാലത്ത് കുഞ്ഞുങ്ങൾക്ക് വെന്റിലേറ്റർ സൗകര്യം കോട്ടയത്തില്ല. മാത്രവുമല്ല ചികിത്സയ്ക്ക് ഒന്നര ലക്ഷം രൂപവരെ ചെലവുവരും. ജയകുമാറിന് തുടക്ക മാസശന്പളമാകട്ടെ 4500 രൂപയും. ലക്ഷം തുക കണ്ടെത്താൻ കഴിഞ്ഞില്ല, കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുമായില്ല. ചലനമറ്റ പിഞ്ചുമുഖത്തേക്കുനോക്കി ഡോ. ജയകുമാർ തീരുമാനമെടുത്തു, വൈദ്യജീവിതം പാവപ്പെട്ടവർക്കും വേദനിക്കുന്നവർക്കും വേണ്ടിയായിരിക്കുമെന്ന്.
സർക്കാർ ആശുപത്രിയിലെത്തുന്ന പാവപ്പെട്ടവരുടെ സാന്പത്തികഞെരുക്കം വല്ലാതെ വേദനിപ്പിക്കാറുണ്ട്. അച്ഛൻ അധ്യാപകനായിരിക്കെ പലപ്പോഴും സ്വന്തം വീട്ടിലെ സാന്പത്തികഞെരുക്കം നേരിൽ അനുഭവിച്ചാണു വളർന്നത്. അക്കാലത്ത് വീട്ടിൽ കൃഷിപ്പണിക്കു വന്നിരുന്ന തൊഴിലാളികളുടെ ദുരിതങ്ങളും നേരിൽ കണ്ടിട്ടുണ്ട്. അവരോടൊപ്പം പാടത്തും പറന്പിലും പണിതാണ് ഞാൻ വളർന്നത്.
ചികിത്സ ജോലിയല്ല, ജീവിതതപസ്യയും സമർപ്പിത ശുശ്രൂഷയുമാണ്. കൂടുതൽ ജോലി ചെയ്യുന്പോൾ കൂടുതൽ സംതൃപ്തിയും ഉന്മേഷവുമാണുണ്ടാകുന്നത്. ശസ്ത്രക്രിയകളിൽ അവസാന നൂൽ കോർത്ത് മയക്കത്തിൽനിന്നും രോഗി കണ്ണു തുറക്കുംവരെ ഡോ.ജയകുമാർ പ്രാർഥനയിലായിരിക്കും. ഈ കീറലിനും തുന്നലിനും പിന്നിൽ ദൈവം തന്നെ ഉപകരണമാക്കിയതാണെന്ന വിശ്വാസമാണ് ഓരോ നിമിഷവും മനസിനെ നയിക്കുന്നത്.
മനസിൽ നാം ഒരു കാര്യം സംഭവിക്കണമെന്ന് ആഗ്രഹിച്ചാൽ ലോകം നമുക്കു ചുറ്റും സഹായവുമായി വന്നുനിൽക്കും എന്ന വിഖ്യാത എഴുത്തുകാരൻ പൗലോ കൊയ്ലോയുടെ വാക്കുകളാണ് ഡോക്ടറുടെ അനുഭവമന്ത്രം.
“രോഗിയുടെ മാത്രമല്ല അവരുടെ ബന്ധുക്കൾ കാണിക്കുന്ന സ്നേഹമാണ് എന്റെ സന്പത്ത്, അവരുടെ സൗഖ്യമാണ് എന്റെ സന്തോഷം.” ഹൃദയമാറ്റ ശാസ്ത്രക്രിയയിൽ മാസ്റ്റർ ബിരുദവും ദേശീയ കാർഡിയോതൊറാസിക് ബോർഡ് പരീക്ഷയിൽ വിജയവും നേടിയ ശേഷമാണ് ഹൃദയശസ്ത്രക്രിയയിൽ മുഴുവൻ ശ്രദ്ധയും അർപ്പിച്ച് പ്രവർത്തിച്ചുതുടങ്ങിയത്. ഹൗസ് സർജൻസി പരിശീലനകാലം മുതൽ ഹൃദയ ശസ്ത്രക്രിയയിൽ താത്പര്യമുണ്ടായിരുന്നു.
സ്വകാര്യ ആശുപത്രികളിലെ ചികിത്സ താങ്ങാൻ പണമില്ലാത്തവരാണ് കണ്ണീരോടെ എല്ലാ പ്രതീക്ഷകളും നഷ്ടമായി എത്തുന്ന ഏറെപ്പേരും. തുടർചികിത്സയിൽ സ്വത്തുവകകൾ വിറ്റുതീർന്നവരും ഇതിൽപ്പെടും.
കരുതലും കാരുണ്യവും
എന്റെ ഉപേക്ഷയിലും അനാസ്ഥയിലും ഒരു രോഗിയും കണ്ണീരോടെ മടങ്ങരുത്. അങ്ങനെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമുള്ള പണം സർക്കാർ സംവിധാനത്തിൽ സ്വരൂപിക്കുന്നതിനുവരെ ഡോ. ജയകുമാർ രോഗിക്ക് കരുതലായി മാറുന്നു. കാരുണ്യ ചികിത്സാ പദ്ധതിയും ഇൻഷുറൻസും ഇതര സഹായങ്ങളും രോഗിക്കു ലഭ്യമാക്കാൻ ഡോ. ജയകുമാർ വഴികൾ നിർദേശിക്കും.
പുലർച്ചെവരെ നീളുന്ന തിരക്കിനുശേഷം മെഡിക്കൽ കോളജ് സൂപ്രണ്ട് എന്ന നിലയിലെ ഫയലുകളും നോക്കിക്കഴിഞ്ഞാണ് ആറരയോടെ വീട്ടിലേക്കുള്ള മടക്കം. പലപ്പോഴും പ്രഭാതഭക്ഷണം മാത്രമാണു വീട്ടിൽനിന്നു കഴിക്കുന്നത്. ഉച്ചഭക്ഷണം കരുതി ആശുപത്രിയിലേക്കു വരവ്. അപ്പോഴേക്കും ഒപിയിലും തിയറ്ററിലും ഒട്ടേറെ രോഗികൾ ഡോക്ടറുടെ വരവിനായി കാത്തിരിപ്പുണ്ടാകും.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളിൽ പലരും മടക്കയാത്രയ്ക്കും വഴിച്ചെലവിനും വകയില്ലാത്തവരായിക്കും. അവർക്ക് സാന്പത്തിക സഹായവും യാത്രയ്ക്ക് സ്വന്തം കാറും കൊടുത്ത അനുഭവങ്ങളും കുറവല്ല.
വെറുമൊരു ഹൃദയമല്ല, ഒരു ജീവനാണ് തുന്നിപ്പിടിപ്പിക്കുന്നതെന്ന ബോധ്യം ഒരിക്കലും മറക്കില്ല. തുന്നിച്ചേർക്കുന്ന ഹൃദയത്തിന്റെ തണലിൽ ജീവിക്കാൻ കൊതിയോടെ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്. ഉണ്ണാതെയും ഉറങ്ങാതെയും നേർച്ചകാഴ്ചകളുമായി കഴിയുന്ന ഒരുനിര ബന്ധുക്കളുമുണ്ടാകും. അതിനാൽ ഹൃദയമുറിവിലെ ഓരോ വിരലനക്കവും ജയകുമാറിന് നിർണായകമാണ്.
സർക്കാർ ആശുപത്രികളിലെ പൊതു പരിമിതികളെയെല്ലാം തരണം ചെയ്ത് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് സർക്കാരിൽനിന്ന് പണം കണ്ടെത്തി കോട്ടയം മെഡിക്കൽ കോളജിൽ 11 കോടി രൂപ മുടക്കിൽ നൂതനസംവിധാനം ഒരുക്കാനായതും ഡോക്ടർ ജയകുമാറിന്റെ ആത്മാർഥതയും കഠിനശ്രമവുംകൊണ്ടാണ്. കോട്ടയം മെഡിക്കൽ കോളജിനെ സൂപ്പർ സ്പെഷാലിറ്റിയിലേക്ക് ഉയർത്തിയതിനു പിന്നിലും ഇദ്ദേഹത്തിന്റെ ശ്രമങ്ങളുണ്ട്.
ഒന്നേമുക്കാൽ കിലോഗ്രാം തൂക്കമുണ്ടായിരുന്ന നവജാതനിൽ വരെ ഹൃദയശസ്ത്രക്രിയ വിജയകരമായി നടത്തിയതിന്റെ അനുഗ്രഹങ്ങളും അനുഭവങ്ങളുമാണ് ഈ അന്പത്തിരണ്ടുകാരനു പറയാനുള്ളത്. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളുടെ ചരിത്രത്തിൽ ആദ്യത്തേതായിരുന്നു 2016-ൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ഹൃദയമാറ്റം.
മസ്തിഷ്കമരണം സംഭവിച്ച ആലുവ സ്വദേശി വിനയകുമാറിന്റെ ഹൃദയമാണു പത്തനംതിട്ട ചിറ്റാർ സ്വദേശി പൊടിമോനിൽ തുന്നിച്ചേർത്തത്. പിന്നീട് ആറു ഹൃയങ്ങൾകൂടി ജയകുമാറിന്റെ കൈകളിലൂടെ ആറു പേരിൽ ജീവന്റെ തുടിപ്പായി മാറി.
സ്വകാര്യ ആശുപത്രിയിൽ വൻ തുക ചെലവുവരുന്ന ശസ്ത്രക്രിയ സർക്കാർ സഹായത്തോടെ ഒന്നേകാൽ ലക്ഷം രൂപയ്ക്ക് നടത്താനായി എന്നതാണ് അഭിമാനം പകരുന്നത്. ഒരു ജീവനെ തിരിച്ചുപിടിക്കുകയെന്നതോളം വലിയൊരു സംതൃപ്തി ഒരു ഡോക്ടർക്കു വേറെയുണ്ടാവില്ല.
അച്ഛന്റെ നെഞ്ചിടിപ്പുകൾ
പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് രോഗികൾക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കാൻ ഒരു ഡോക്ടറെ പരുവപ്പെടുത്തുന്നതെന്നു പറയുന്പോൾ ഡോ.ടി.കെ. ജയകുമാർ സ്വന്തം അനുഭവം കടമെടുക്കുന്നു.
ജിവനെപ്പോലെ സ്നേഹിക്കുന്ന അച്ഛനെ 2008 ഓഗസ്റ്റിൽ നെഞ്ചുവേദനയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
80 വയസുള്ള അച്ഛന് അടിയന്തരമായി ആൻജിയോഗ്രാം ചെയ്യേണ്ട സാഹചര്യം. അപ്പോൾത്തന്നെ എറണാകുളം ലിസി ആശുപത്രിയിൽ ഡോക്ടർ ജോസ് പെരിയപ്പുറത്തെ വിളിച്ചു. അച്ഛനെ അവിടേക്കു കൊണ്ടുപോകാൻ ആംബുലൻസ് എത്തിയപ്പോഴേക്കും നില വഷളായി. കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ജയകുമാർതന്നെ ചെയ്യേണ്ടിവരും.
അച്ഛനെ ഇത്രയും ഗുരുതരാവസ്ഥയിൽ ശസ്ത്രക്രിയ ചെയ്യാൻ മനസ് അനുവദിക്കുന്നില്ല. ജോസ് പെരിയപ്പുറം ഡോക്ടറോട് സാഹചര്യം പറഞ്ഞപ്പോൾ ഗുരുതരാവസ്ഥയിൽ അച്ഛനെ കൊണ്ടുവരേണ്ടെന്നും അദ്ദേഹം കോട്ടയത്തു വന്ന് ശസ്ത്രക്രിയ ചെയ്യാമെന്നും അറിയിച്ചു.
ലിസി ആശുപത്രിയിൽ നാല് മേജർ ശസ്ത്രക്രിയകൾ കഴിഞ്ഞ് രാത്രി എട്ടുമണിയോടെ ഡോ. ജോസ് പെരിയപ്പുറവും ടീമും കോട്ടയത്തെത്തി അച്ഛന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തി. അങ്ങനെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ മറ്റൊരു ഡോക്ടറും സംഘവും കാണിച്ച കാരുണ്യം ഞാൻ മറന്നിട്ടില്ല. തിരക്കുകൾക്കിടയിലും കിടങ്ങൂരുള്ള കുടുംബവീട്ടിൽ എത്തുന്പോഴൊക്കെ അച്ഛനെ കെട്ടിപ്പിടിച്ചു കിടക്കുക എക്കാലത്തും എന്റെ ശീലമായിരുന്നു. അച്ഛന്റെ നെഞ്ചിലെ ചൂടിൽ ചേർന്നുകിടക്കുന്പോൾ ആ ഹൃയയതാളം എനിക്ക് കേൾക്കാമായിരുന്നു. ആ ഓരോ മിടിപ്പിലും എന്റെ മനസ് ഡോ. ജോസ് പെരിയപ്പുറത്തോടു നന്ദി പറഞ്ഞുകൊണ്ടിരുന്നു.
ഇത്തരത്തിൽ എത്രയോ അച്ഛനമ്മമാർ എനിക്കു മുന്നിൽ കണ്ണീരോടെയും വേദനയോടെയും കടന്നുവന്നുകൊണ്ടിരിക്കുന്നു. അവരിൽ ഏറെപ്പേർക്കും ജീവനിലും ജീവിതത്തിലും മുന്നേറാനുള്ള ഉപകരണമായി ഞാൻ മാറുന്നു. എന്റെ രാജ്യം എന്നെ പണം മുടക്കി പഠിപ്പിച്ച് ഈ നിലയിലെത്തിച്ചിരിക്കെ ഈ ശുശ്രൂഷ രാജ്യസേവനമായി ഞാൻ സമർപ്പിക്കുകയാണ്.
ഓരോ നെഞ്ചിലും സ്റ്റെതസ്കോപ്പ് വയ്ക്കുന്പോൾ മുഴങ്ങുന്ന മിടിപ്പുകളാണ് എന്റെ ആശ്വാസവും പ്രതീക്ഷയും. അവസാനം വന്നുപോയ രോഗിയുടെ മിടിപ്പുകൾവരെ കാതിൽ മുഴങ്ങുന്നുണ്ടെന്നു പറയുന്പോൾ ഡോ. ജയകുമാറിന്റെ മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി.
ഒപ്പമുണ്ട്, ഈ അരുമകളും
ഹൃദയസ്പന്ദനങ്ങൾക്കു കാതോർക്കുന്ന അതേ ജാഗ്രതയിൽ ഡോ. ടി.കെ. ജയകുമാർ പ്രകൃതിയെയും ജീവിതത്തോടു ചേർത്തുപിടിക്കുകയാണ്. കിടങ്ങൂർ കൊങ്ങാണ്ടൂരിൽ മീനച്ചിലാറിനോടു ചേർന്ന കൃഷിയിടത്തിലെ തൊഴുത്തിൽ ഡോക്ടറുടെ അരുമകളായി 26 പശുക്കൾ.
സങ്കീർണമായ നിരവധി ഹൃദയശസ്ത്രക്രിയകൾക്കുശേഷം പുലർച്ചെയാവും ഡോ. ജകുമാർ മെഡിക്കൽ കോളജിലെ തിയറ്ററിൽനിന്നു മടങ്ങുക. ഒന്നോ രണ്ടോ മണിക്കൂർ മയക്കത്തിനുശേഷം രാവിലെ തൊഴുത്തിലെത്തി പശുക്കളെ താലോലിക്കുന്ന ആനന്ദത്തിൽ ക്ഷീണം മറക്കും. തൂത്തൂട്ടി സഹകരണസംഘത്തിൽ ദിവസം 50 ലിറ്റർ പാൽ വിൽക്കുന്ന ക്ഷീരകർഷകനാണ് കേരളം ആദരിക്കുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ജയകുമാർ.
കിടങ്ങൂരിലെ വീട്ടിൽ പശുക്കളെയും കിടാങ്ങളെയും പരിപാലിച്ചാണ് ജയകുമാർ വളർന്നത്. അമ്മ കറന്നുനൽകിയ പാൽമധുരം നാവിലിപ്പോഴുമുണ്ട്. ബാല്യത്തിൽ തുടങ്ങിയ കൃഷിയും പശുപരിപാലനവും തിരക്കിനിടയിലും ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു.
കോട്ടയം മെഡിക്കൽ കോളജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയായ ഭാര്യ ലക്ഷ്മിയും തൊഴുത്തിലും കൃഷിയിടത്തിലും കൂടെയുണ്ടാകും. ഇടവേളകളിൽ പശുക്കളെ പരിപാലിക്കാൻ മക്കളായ ചിൻമയിയും ചിദാനന്ദും വരും. ഫാമിൽ സഹായികളായി രണ്ടുപേരുണ്ട്. കാസർഗോഡ് കുള്ളൻ, വെച്ചൂർ തുടങ്ങിയ നാടൻ ഇനങ്ങൾ മുതൽ ജഴ്സി, എച്ച്എഫ് സങ്കരയിനങ്ങളും തൊഴുത്തിലുണ്ട്.
ചാണകവും മൂത്രവും ബയോഗ്യാസാക്കി മാറ്റുന്നു. വീട്ടിലേക്കുള്ള പാൽ കറന്നെടുക്കുന്നതിൽ തീരുന്നില്ല ഭക്ഷ്യവിഭവങ്ങളെല്ലാം ജൈവരീതിയിൽ ഡോക്ടർ ദന്പതികൾ ഇവിടെ വിളയിച്ചു വിളവെടുക്കുന്നു.
കപ്പ,ചേന,ചേന്പ്, പച്ചക്കറി, പ്ലാവ്, മാവ്, പേര, പപ്പായ, നാരകം, കുരുമുളക്, കാന്താരി, തുടങ്ങി നൂറോളം വിഭവങ്ങളുടെ വിളനിലമാണ് കൃഷിയിടം. അരയേക്കർ പാടത്ത് നെൽകൃഷിയുള്ളതിനാൽ അരിയും വാങ്ങേണ്ട. സ്വന്തം വിളവുകൾ പാചകം ചെയ്തു തയാറാക്കുന്ന പ്രഭാതഭക്ഷണത്തിനുശേഷം ഉച്ചഭക്ഷണംകൂടി കരുതിയാണ് ഡോക്ടർ ദന്പതികൾ മെഡിക്കൽ കോളജിലെത്തുന്നത്. ശസ്ത്രക്രിയയിലൂടെ രോഗിക്കു ജീവനും ജീവിതവും നൽകുന്പോൾ ലഭിക്കുന്ന അതേ തൃപ്തിയാണ് ഡോ. ജയകുമാറിനു ജൈവകൃഷിയിടവും നൽകുന്നത്.
ഞായറാഴ്ചകളിൽ രാവിലെ മുതൽ വൈകുന്നേരംവരെ തൂന്പയേന്തുന്ന തനി നാടൻ കർഷകരായി മാറും ജയകുമാറും ഭാര്യ ലക്ഷ്മിയും. കിളച്ചും പണിതും പശുക്കളെ കുളിപ്പിച്ചും തീറ്റകൊടുത്തും ഒരു കാർഷിക ജീവിതം. പശുക്കൾക്കുള്ള തീറ്റപ്പുല്ലും ഇവിടെ നട്ടുവളർത്തുന്നു. അടുക്കളയിലേക്ക് മാർക്കറ്റിൽനിന്നു കൂടുതലായൊന്നും വാങ്ങാറില്ലെന്നു പറയുന്ന സ്വയംപര്യാപ്തത. വൻതോതിൽ മത്സ്യങ്ങളെ വളർത്തുന്ന രണ്ടു പടുതാകുളങ്ങൾ.
രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി മത്സ്യങ്ങൾക്കൊപ്പം പച്ചക്കറികളും പഴവർഗങ്ങളും ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന അക്വാപോണിക്സ് കൃഷിരീതിയാണ് അനുവർത്തിക്കുന്നത്. പ്രത്യേകം നിർമിച്ച കൂട്ടിൽ നൂറുകണക്കിനു മുട്ടക്കോഴികളുമുണ്ട്.
മത്സ്യം വളർത്തുന്ന ടാങ്കിൽ അടിയുന്ന മത്സ്യവിസർജ്യങ്ങൾ, തീറ്റ അവശിഷ്ടങ്ങൾ എന്നിവയിലുണ്ടാകുന്ന അമോണിയ മത്സ്യങ്ങൾക്കു ഹാനികരമാകാതെ അക്വാപോണിക്സ് സിസ്റ്റത്തിലുണ്ടാകുന്ന നൈട്രിഫൈയിംഗ് ബാക്ടീരിയകൾ നൈട്രേറ്റാക്കി മാറ്റുന്നു. ചെടികൾക്ക് ഈ നൈട്രേറ്റ് നല്ല വളമാണ്. മത്സ്യ ടാങ്കിലെ ജലം പന്പ് ഉപയോഗിച്ചു ഗ്രോ ബെഡ്ഡിൽക്കൂടി ഒഴുക്കി തിരികെ ടാങ്കിലെത്തുന്പോഴേക്കും മാലിന്യരഹിതവും ഒക്സിജൻ സന്പുഷ്ടവുമായിരിക്കും.ഈ ഗ്രോ ബെഡ്ഡിൽ എല്ലാത്തരം പച്ചക്കറികളും നല്ലവിളവാണ് നൽകുന്നതെന്ന് ഡോ. ടി.കെ. ജയകുമാർ പറയുന്നു.
ഇതേ കൃഷിയിടത്തോടു ചേർന്ന് പ്രകൃതി സ്നേഹിയായ ഡോ. ലക്ഷ്മി പരിപാലിക്കുന്ന മിയാവാക്കി വനത്തിൽ അൻപതിലേറെ ഇനം മരങ്ങളും വളരുന്നു.
റെജി ജോസഫ്