ഏതു വിഷമസന്ധിയിലും പരസ്പരം ഹൃദയം തുറന്നു സംസാരിക്കാൻ കുടുംബാംഗങ്ങൾ തയാറാകണം... ഈ കഥ ഓർമിപ്പിക്കുന്നത് അതാണ്.
റഷ്യയുടെ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു സാധാരണ കർഷകനാണു യെവ്ഗ്രാഫ് ഇവാനോവിച്ച് ഷിർയായേവ്. അയാളുടെ ഭാര്യ ഫെദോസ്യയും ഒരു പെൺകുട്ടിയും നാല് ആൺകുട്ടികളും അടങ്ങുന്ന കുടുംബം. അവർ അത്താഴം കഴിക്കുന്നസമയം. എല്ലാവരും നിശബ്ദരാണ്. മൂത്ത മകനായ പിയോട്ടറിന് എന്തോ പറയാനുണ്ട്. അവൻ അമ്മയുടെ മുഖത്തേക്കു പല തവണ നോക്കി.
അമ്മയുടെ ഗ്രീൻ സിഗ്നൽ ലഭിച്ചു വെന്നു തോന്നിയപ്പോൾ പിയോട്ടർ എല്ലാവരോടുമെന്ന പോലെ പറഞ്ഞു: ""ഇന്നു വൈകിട്ടത്തെ ട്രെയിനിൽ ഞാൻ പോകണം. ക്ലാസുകൾ പണ്ടേതന്നെ തുടങ്ങിക്കഴിഞ്ഞു.'' മോസ്കോയിൽ പഠിക്കുന്ന വിദ്യാർഥിയാണു പിയോട്ടർ. അവധിക്കു വീട്ടിൽ വന്നതാണ്.
""പൊയ്ക്കോളൂ.'' അവന്റെ അപ്പൻ പറഞ്ഞു. ഒരു മിനിറ്റ് സമയം ആരും സംസാരിച്ചില്ല. ""യാത്രയ്ക്കു പണം വേണ്ടേ?'' നിശബ്ദത ഭഞ്ജിച്ചുകൊണ്ട് അമ്മ ചോദിച്ചു. ""പണമില്ലാതെ പോകാൻ പറ്റില്ലല്ലോ. പണം എടുത്തുകൊള്ളൂ,'' പരുക്കൻ സ്വരത്തിൽ അപ്പൻ പറഞ്ഞു.
അല്പനിമിഷം കഴിഞ്ഞപ്പോൾ അപ്പൻ ചോദിച്ചു: ""നിനക്ക് എത്രമാത്രം വേണം?'' ""മോസ്കോയിലേക്കുള്ള ട്രെയിൻ ടിക്കറ്റിനു പതിനൊന്ന് റൂബിളും 42 കോപ്പെക്കുമാകും,'' അവൻ പറഞ്ഞു. ""ഇതാ 12 റൂബിൾ,'' പോക്കറ്റിൽനിന്നു പണമെടുത്തുകൊണ്ട് അപ്പൻ പറഞ്ഞു.
""എനിക്കു താമസച്ചെലവിനു 15 റൂബിൽ കൂടി വേണം,'' പിയോട്ടർ വളരെ ഭവ്യതയോടെ പറഞ്ഞു. വലിയൊരു ദീർഘനിശ്വാസം വിട്ടിട്ട് പോക്കറ്റിൽനിന്നു പത്തു റൂബിൽ എടുത്തു കൊടുത്തുകൊണ്ട് അപ്പൻ പറഞ്ഞു: ""ഇതാ, ഇതു ധാരാളം മതി.'' മകൻ നന്ദി പറഞ്ഞു. അവൻ അമ്മയുടെ മുഖത്തേക്കു നോക്കിയപ്പോൾ അമ്മ പറഞ്ഞു: ""അവന് ആറു റൂബിൾകൂടി കൊടുക്കൂ. അവനു പുതിയ പാന്റ്സും ഷൂസുമൊക്കെ വാങ്ങേണ്ടേ?''
പെട്ടെന്ന് അയാളുടെ മുഖം ചുവന്നു. ശ്വാസോച്ഛാസം വേഗത്തിലായി. ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല. അതത്ര കാര്യമാക്കാതെ അമ്മ പറഞ്ഞു: ""അവൻ ചെറിയ കുട്ടിയൊന്നുമല്ലല്ലോ. അവനു നല്ല വസ്ത്രങ്ങൾ വേണ്ടേ?''
പെട്ടെന്നയാൾ ചാടിയെണീറ്റു. പണം സൂക്ഷിച്ചിരുന്ന പോക്കറ്റ് ബുക്ക് മേശയിലേക്കു വലിച്ചെറിഞ്ഞുകൊണ്ട് അയാൾ പൊട്ടിത്തെറിച്ചു: ""എന്നെ കൊള്ളയടിക്കൂ, എല്ലാം എടുക്കൂ, എന്നെ കഴുത്തുപിരിച്ചു കൊല്ലൂ'' പിയോട്ടർ ഭക്ഷണം കഴിക്കുന്നതു നിർത്തി. കൊച്ചുകുട്ടികൾ പേടിച്ചരണ്ടു. അപ്പന്റെ കോപവും പൊട്ടിത്തെറിയും അവർക്ക് ആദ്യത്തെ അനുഭവമല്ലായിരുന്നു. എങ്കിലും അന്ന് അവർ ഏറെ ഭയപ്പെട്ടു. ""പണം എടുക്കൂ!'' അയാൾ അലറി. ""നീ വയറു നിറച്ചു ഭക്ഷിച്ചു. ഇനി നിനക്ക് എന്റെ പണം എടുക്കാം. എനിക്കൊന്നും വേണ്ട! നിനക്കു പുതിയ ഷൂസും പാന്റ്സും വാങ്ങാം.''
അയാൾ അവന്റെ നേരെ ചീറി. എന്നാൽ അവൻ പിൻവാങ്ങിയില്ല. ""ഇതുവരെയും പപ്പായുടെ ഈ സ്വഭാവം ഞാൻ ക്ഷമിച്ചു. ഇനി ഇത് അനുവദിക്കില്ല.''
""നീ മിണ്ടിപ്പോകരുത്,'' അയാൾ അലറി. ""നിന്റെ പ്രായത്തിൽ ഞാൻ ജോലിചെയ്തു കാശു സന്പാദിച്ചിരുന്നു. എന്നാൽ, നീയോ? നീ ഇന്നും എനിക്കൊരു ബാധ്യത!'' അപ്പനെ തണുപ്പിക്കാൻ അമ്മ എന്തോ പറയാൻ ശ്രമിച്ചു. ""നീയും മിണ്ടിപ്പോകരുത്.'' അയാൾ ആക്രോശിച്ചു. എന്നിട്ട് ചവിട്ടിത്തെറിപ്പിച്ച് അയാൾ മുറ്റത്തേക്കിറങ്ങി.
അപ്പോൾ അപ്പൻ കേൾക്കാൻ ഉച്ചത്തിൽ മകൻ പറഞ്ഞു: ""ഈ വാക്കുകൾ അസഹനീയം! എനിക്ക് നിങ്ങളടെ ഒന്നും വേണ്ട! ഒന്നും! ഇവിടെനിന്ന് ഭക്ഷണം കഴിച്ചു ജീവിക്കന്നതിനെക്കാൾ പട്ടിണിമൂലം മരിക്കുന്നതാണു ഭേദം! ഞാൻ ഇതാ പോകുന്നു.''
വീടിനു മുന്നിലൂടെയുള്ള വഴിയെ അവൻ നടന്നു. അങ്ങനെ നടന്നു മോസ്കോവരെ നടക്കുന്നത് അവൻ ഭാവനയിൽ കണ്ടു. ആ ദീർഘ യാത്രയ്ക്കിടെ തന്റെ പപ്പ തന്നെ അന്വേഷിച്ചു വരുന്നതും വീട്ടിലേക്കു തിരികെ വിളിക്കുന്നതുമെല്ലാം അയാൾ ഭാവനയിൽ കണ്ടു. അങ്ങനെ സംഭവിച്ചാലും താൻ ഒരിക്കലും തിരികെപ്പോകില്ലെന്ന് അവൻ മനസിൽ ശപഥം ചെയ്തു.
അപ്പോഴാണു പരിചിതയായ ഒരു സ്ത്രീ ആ വഴിയെ കടന്നു പോയത്. അവർ അവനെ നോക്കി മന്ദഹസിച്ചു. അവനും മന്ദഹസിച്ചു. ഏറെ കുടുംബപ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീയായിരുന്നു അവർ. അവർക്കു പുഞ്ചിരിക്കാമെങ്കിൽ താൻ പ്രശ്നങ്ങളിൽനിന്ന് ഓടിയൊളിക്കുന്നതു ശരിയോ? അവൻ സ്വയം ചോദിച്ചു.
പിന്നെ മടിച്ചില്ല. അവൻ വീട്ടിലേക്കു തിരികെ നടന്നു. ""ഇന്നു നീ പോകണ്ട എന്നു തീരുമാനിച്ചോ?'' വീട്ടിൽ തിരിച്ചെത്തിയ മകനോട് അപ്പൻ ശാന്തസ്വരത്തിൽ ചോദിച്ചു. അവന് അപ്പനോട് സഹതാപം തോന്നി. എങ്കിലും അവർ പറഞ്ഞു: ""ഞാൻ പപ്പയെ എപ്പോഴും ബഹുമാനിച്ചിട്ടുണ്ട്. എന്നാൽ, ഈ സ്വഭാവരീതി അത്ര ശരിയല്ല.'' അയാൾ ഒന്നും പറയാതെ ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടു നിന്നു.
""പപ്പ എപ്പോഴും വഴക്കുണ്ടാക്കുന്നു, '' അവൻ തുടർന്നു. ""എന്നോടായിക്കോ. എന്നാൽ, മമ്മിയോടും മറ്റുള്ളവരോടും വേണ്ട.'' ഒന്നു പറഞ്ഞു രണ്ടു പറഞ്ഞു അവർ വീണ്ടും വഴക്കായി. സഹികെട്ടപ്പോൾ അവൻ പറഞ്ഞു: ""ഇനി ഞാൻ ഇവിടെ താമസിക്കുന്നില്ല.''
അന്നു രാത്രി അവൻ ഉറങ്ങാതെ ഇരുന്നു. അതിരാവിലെ എഴുന്നേറ്റ് യാത്ര പുറപ്പെടാനൊരുങ്ങുന്പോൾ അപ്പൻ ഉറങ്ങാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. ""ഞാൻ പോകുകയാണ്,'' അവൻ അപ്പന്റെ നേരെ നോക്കാതെ പറഞ്ഞു. ""പണം മേശപ്പുറത്തിരിപ്പുണ്ട്,'' മകനെ നോക്കാതെ അപ്പനും പറഞ്ഞു.
റഷ്യൻ സാഹിത്യകാരനായ ആന്റൺ ചെക്കോവ് (1860-1904) ഡിഫിക്കൾട്ട് പീപ്പിൾ എന്ന പേരിൽ എഴുതിയ ഈ ചെറുകഥ വായിക്കുന്പോൾ പിയോട്ടർ വീടുവിട്ടു പോകുകയാണോ എന്നു സംശയം തോന്നാം. എന്നാൽ, രാത്രി ഉറങ്ങാതെ കിടന്നപ്പോൾ അവനിലുണ്ടായ ചിന്തകൾ നൽകുന്ന സൂചന അങ്ങനെയല്ല.
ആ വീട്ടിൽ സംഭവിച്ച കാര്യങ്ങൾക്കു സ്വന്തം പിതാവിനെ മാത്രം കുറ്റപ്പെടുത്താൻ അവനു മനസുവരുന്നില്ല. ഒരു കുടുംബം പോറ്റാനുള്ള കഷ്ടപ്പാടും സ്വന്തം ബുദ്ധിമുട്ടുകൾ മറ്റു കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കാൻ അറിയാത്തതിന്റെ പോരായ്മയുമൊക്കെയാണ് അപ്പന്റെ പൊട്ടിത്തെറിക്കു കാരണമെന്ന് അവന് അറിയാം. തന്മൂലം, ഹൃദയംകൊണ്ടു ക്ഷമിച്ചിട്ടാണ് അവൻ പഠനസ്ഥലത്തേക്കു യാത്രയാകുന്നത്. അപ്പനും അവനോടു ക്ഷമിച്ചു എന്നതിന്റെ സൂചനയാണു മകനു പണവുമായി ഉറങ്ങാതെ അയാൾ കാത്തിരുന്നത്.
ഈ കഥ റഷ്യൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണെങ്കിലും നമ്മുടെ പല കുടുംബങ്ങളിലെയും അനുഭവം ഏറെ വിഭിന്നമല്ലെന്നു പറയാനാവില്ല. കുടുംബം പുലർത്താൻ പാടുപെടുന്ന കുടുംബനാഥന്മാർ നമ്മുടെ ചുറ്റിലുമുണ്ട്. തങ്ങളുടെ കഷ്ടപ്പാടും സങ്കടങ്ങളും കുടുംബാംഗങ്ങളോടു പങ്കുവയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ അവർക്കവരുടെ ഭാരം ലഘൂകരിക്കാൻ സാധിക്കുമായിരുന്നു. അവർക്കതിനു സാധിക്കുന്നില്ലെന്നു മാത്രമല്ല, അവർ കുടുംബാംഗങ്ങളോട് വഴക്കടിച്ചുകൊണ്ട് തങ്ങളുടെ ഭാരം വർധിപ്പിക്കുകയുമാണു ചെയ്യുന്നത്. ഇതു മനസിലാക്കാനുള്ള വിവേകം പിയോട്ടർ കാണിച്ചു. അതോടൊപ്പം പിതാവിന്റെ സ്നേഹത്തിന്റെ ആഴം മനസിലാക്കാനും അവന് അവസരമുണ്ടായി.
മാനുഷിക ബലഹീനതകൾ എല്ലാവർക്കും ഉള്ളതുകൊണ്ട് അതു മനസിലാക്കി നാം വിവേകപൂർവം പ്രവർത്തിക്കുന്പോഴാണു കുടുംബബന്ധങ്ങൾ സമൃദ്ധമാകുന്നത്. അതുപോലെ ഏതു വിഷമസന്ധിയിലും ഹൃദയം തുറന്നു പരസ്പരം സംസാരിക്കാൻ കുടുംബാംഗങ്ങൾ തയാറാകുകയും വേണം. പരസ്പരം പങ്കുവയ്ക്കുന്പോഴാണ് ഏതു പ്രതിസന്ധിയും ധൈര്യമായി നേരിടാൻ കുടുംബാംഗങ്ങൾക്കു സാധിക്കുന്നത്. അതിനു പകരം എല്ലാം ഉള്ളിലടക്കി മുന്നോട്ടുപോയാൽ നിരന്തരം പൊട്ടിത്തെറിയായിരിക്കും ഫലം. ചെക്കോവിന്റെ ഈ കുടുംബകഥ അതാണ് വ്യക്തമാക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ