തെറ്റു കാണുന്പോൾ നാം വിമർശിക്കണം. എന്നാൽ, തെറ്റു തിരുത്തപ്പെട്ടു കാണാനുള്ള ക്രിയാത്മകമായ വിമർശനമായിരിക്കണം അത്. അല്ലാതെ, തെറ്റു ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യാനുള്ള നിഗൂഢനീക്കമായി അത് അധഃപധിക്കരുത്.
1972 മുതൽ 1983 വരെ പതിനൊന്നു വർഷം അമേരിക്കൻ ടെലിവിഷനിൽ അരങ്ങുനിറഞ്ഞാടിയ ഒരു പരന്പരയാണു മാഷ്. ഈ പരന്പരയാകട്ടെ, 1970-ൽ പുറത്തിറങ്ങിയ മാഷ് എന്നുതന്നെ പേരിലുള്ള സിനിമയുടെ ഒരു ഉപോൽപ്പന്നം ആയിരുന്നു. ആ സിനിമയുടെ ഉറവിടം 1968-ൽ റിച്ചാർ ഹൂക്കർ എഴുതിയ "മാഷ്’ എന്ന നോവലും. 1950-53 കാലഘട്ടത്തിൽ നടന്ന കൊറിയൻ യുദ്ധമാണ് ഈ നോവലിന്റെ പശ്ചാത്തലം.
മാഷ് എന്ന ടെലിവിഷൻ പരന്പരയുടെ പശ്ചാത്തലവും കൊറിയൻ യുദ്ധംതന്നെയാണ്. എന്നാൽ, കഥയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഉത്തരകൊറിയയ്ക്കെതിരെ ദക്ഷിണ കൊറിയയെ സഹായിക്കാനെത്തിയ അമേരിക്കൻ സൈനികരും അവരുടെ സഹായികളുമാണ്. അവരിൽ പ്രമുഖർ നാലു സൈനിക ഡോക്ടർമാരും ഒരു നഴ്സും മിലിട്ടറി ചാപ്ലിനായ ഒരു കത്തോലിക്കാ പുരോഹിതനുമാണ്.
"ഫാദർ’ എന്ന് എല്ലാവരും സ്നേഹപൂർവം വിളിക്കുന്ന മിലിട്ടറി ചാപ്ലിനായ ഫാ. മക്കേ പ്രധാനകഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന രംഗങ്ങൾ ഈ ടെലിവിഷൻ പരന്പരയിൽ അപൂർവമാണ്. അങ്ങനെയുള്ള ഒരു ഉപകഥ ഫാ. മക്കേയെ ആസ്പദമാക്കി തയാറാക്കിയതു ജിം ഷ്ട്രെയ്ൻ എന്ന എഴുത്തുകാരനായിരുന്നു. ജേർണലിസത്തിൽ മാസ്റ്റർ ബിരുദവും സ്ക്രിപ്റ്റ് റൈറ്റിംഗിൽ വിദഗ്ധ പരിശീലനവും നേടിയിട്ടുള്ള അദ്ദേഹം എഴുതിയ കഥയുടെ ആദ്യഭാഗം നിർമാതാക്കൾക്ക് ഇഷ്ടപ്പെട്ടു. എന്നാൽ, കഥാന്ത്യം അവർക്ക് ഇഷ്ടപ്പെട്ടില്ല.
എന്തായിരുന്നു കഥ? കത്തോലിക്കാ പുരോഹിതൻ എന്ന രീതിയിൽ ബ്രഹ്മചര്യം കാക്കാൻ കടപ്പെട്ടവനാണു ഫാ. മക്കേ. യുദ്ധമുന്നണിയിലെ അപകടകരമായ സാഹചര്യങ്ങളിൽപ്പോലും അദ്ദേഹം തന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്നതിൽ ഏറെ പ്രതിജ്ഞാബദ്ധനാണ്. അങ്ങനെയിരിക്കെയാണു സുന്ദരിയായ ഒരു നഴ്സ് അദ്ദേഹം ജോലിചെയ്യുന്ന യൂണിറ്റിൽ സേവനത്തിനെത്തിയത്. എല്ലാവരോടും എപ്പോഴും സ്നേഹപൂർവം പെരുമാറുന്ന ഫാ. മക്കേ പുതുതായി എത്തിയ നഴ്സിനോടും സ്നേഹപൂർവം പെരുമാറി.
ആദ്യമൊക്കെ നിഷ്ക്കളങ്കമായിരുന്നു ഫാ. മക്കേയ്ക്ക് ആ നഴ്സിനോടുണ്ടായിരുന്ന സ്നേഹം. എന്നാൽ, ദിവസം കുറെ കഴിഞ്ഞപ്പോൾ ആ സ്നേഹത്തിന് അല്പം മാറ്റം സംഭവിക്കാൻ തുടങ്ങി. അതു പ്രേമമായി വികസിക്കുന്നുവോ എന്ന് അദ്ദേഹത്തിനു സംശയമായി. അപ്പോൾ തുടങ്ങി അദ്ദേഹത്തിന് അതിയായ മാനസിക സമ്മർദം. തന്റെ ചിന്തകൾ പോകുന്നതു തെറ്റായ വഴിയിലൂടെയാണെന്നു മനസിലാക്കിയ അദ്ദേഹം വലിയ ആത്മസംഘർഷത്തിലായി. നഴ്സും അദ്ദേഹത്തിൽ ആകർഷിതയായിരുന്നു എന്നതു പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിച്ചതേയുള്ളു.
ജിം ഷ്ട്രെയ്ൻ തയാറാക്കിയ തിരക്കഥയനുസരിച്ചു ഫാ. മക്കേ തന്റെ പ്രലോഭനങ്ങളെ അതിജീവിക്കുന്നതിൽ വിജയിച്ചു. അദ്ദേഹം തന്റെ ആത്മാവ് കളങ്കമാക്കിയില്ല. നഴ്സിന് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. കഥയുടെ ഈ അവസാനഭാഗം വായിച്ചപ്പോൾ നിർമാതാക്കൾ പറഞ്ഞു: ’അടിപൊളി കഥയാണിത്. എന്നാൽ കഥയുടെ അവസാനഭാഗം മാറ്റണം. അവർ രണ്ടുപേരും ഒരുമിച്ചു ചേരുന്നതു കാണുന്പോഴേ കാഴ്ചക്കാർക്കു തൃപ്തിയാകൂ.’
എന്നാൽ, കാഴ്ചക്കാരെ തൃപ്തിപ്പെടുത്താനും നിർമാതാക്കളെ സുഖിപ്പിക്കാനും ഷ്ട്രെയ്ൻ തയാറായില്ല. താൻ എഴുതിയ രീതിയിൽ കഥ ചിത്രീകരിക്കുന്നില്ലെങ്കിൽ തന്റെ കഥ അവർക്കു നൽകില്ല എന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. മനസില്ലാമനസോടെ നിർമാതാക്കൾ ഷ്ട്രെയ്നിന്റെ തീരുമാനത്തിനു വഴങ്ങി. അങ്ങനെ അവർ നിർമിച്ച ആ എപ്പിസോഡ് മാഷ് പരന്പരയിലെ മികച്ച എപ്പിസോഡുകളിലൊന്നായി ഇന്നു കരുതപ്പെടുന്നു. കാരണം, അത്രമാത്രം വലിയ അംഗീകാരമാണു കാഴ്ചക്കാരിൽനിന്ന് ആ എപ്പിസോഡിനു ലഭിച്ചത്.
വായനക്കാർക്കും കേൾവിക്കാർക്കും കാഴ്ചക്കാർക്കും വേണ്ടതു ചപ്പും ചവറുമാണോ? അതോ മികച്ച കലാസൃഷ്ടികളാണോ? കച്ചവടക്കണ്ണോടുകൂടി മാത്രം കലാ മാധ്യമരംഗങ്ങളിലൊക്കെ പ്രവർത്തിക്കുന്നവർക്കു മികച്ച കലാസൃഷ്ടികളിലല്ലല്ലോ താൽപര്യം. സ്വന്തം ആത്മാവിനെ പണയപ്പെടുത്തിപ്പോലും ഏതു വിധേനയും വിജയം കൊയ്യുവാനാണല്ലോ അവർക്കു താൽപര്യം.
എന്നാൽ, ഷ്ട്രെയ്ൻ അത്തരക്കാരനായിരുന്നില്ല. മനുഷ്യന്റെ വികലതകളിലും ദൗർബല്യങ്ങളിലുമായിരുന്നില്ല അദ്ദേഹത്തിന്റെ കണ്ണ്. പ്രലോഭനങ്ങൾക്കു വിധേയനാകുന്ന മനുഷ്യന്റെ മാനസിക സംഘർഷവും പ്രലോഭനങ്ങളെ മറികടക്കുന്നതിൽ പ്രകടിപ്പിക്കുന്ന പോരാട്ടവീര്യവുമൊക്കെ ആവിഷ്കരിക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം. എന്നു മാത്രമല്ല, അദ്ദേഹം അവതരിപ്പിച്ച കഥാന്ത്യം ആണു യാഥാർഥ്യത്തോടു തൊണ്ണൂറ്റൊന്പതു ശതമാനവും അടുത്തുനിൽക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
നമ്മുടെ സിനിമകളിലും ടെലിവിഷൻ പരന്പരകളിലും വാർത്താവിതരണങ്ങളിലും പലപ്പോഴും കാണുന്നതു യാഥാർഥ്യത്തിൽനിന്ന് എത്രയോ അകലെയുള്ള കാര്യങ്ങളാണ്. നൂറുപേരിൽ ഒരാൾക്കു വീഴ്ചപറ്റിയാൽ ബാക്കി തൊണ്ണൂറ്റിയൊന്പതുപേരും അത്തരക്കാരാണെന്നു സ്ഥാപിക്കാനാണല്ലോ പലർക്കും തിടുക്കം. എന്തുകൊണ്ടാണിത്? സത്യം അംഗീകരിക്കാനുള്ള വൈമനസ്യം. നന്മ കാണുന്പോൾ ഉണ്ടാകുന്ന അസ്വസ്ഥത. അതിനു പുറമെ കച്ചവടമോഹങ്ങളും സ്ഥാപിത താൽപര്യങ്ങളും.
പക്ഷേ, അപ്പോൾ എന്താണു സംഭവിക്കുന്നത്? അവർ സത്യനിഷ്ഠയില്ലാത്തവരായിത്തീരുന്നു. നീതിന്യായങ്ങൾ അവർക്കു നഷ്ടപ്പെടുന്നു. സർവോപരി, അവരുടെ ആത്മാവ് അവർക്കു നഷ്ടമാകുന്നു. ഇതുവഴി ഉണ്ടാകുന്ന നഷ്ടം അവർക്കു മാത്രമോ? അതു സമൂഹത്തിന്റെയും നഷ്ടമല്ലേ? വിവിധ ജീവിതരംഗങ്ങളിൽ പ്രവർത്തിക്കുന്ന നാമെല്ലാവരും ഓരോരോ രീതിയിൽ ബന്ധപ്പെട്ടവരല്ലേ? തന്മൂലം നമുക്കാരെയും ഉപേക്ഷിക്കാനാവില്ലല്ലോ. നാമെല്ലാവരും ഒരുപോലെ മെച്ചപ്പെടുന്പോഴല്ലേ നമ്മുടെ സമൂഹവും മെച്ചപ്പെടുന്നത്.
തെറ്റു കാണുന്പോൾ നാം വിമർശിക്കണം. എന്നാൽ, തെറ്റു തിരുത്തപ്പെട്ടു കാണാനുള്ള ക്രിയാത്മകമായ വിമർശനമായിരിക്കണം അത്. അല്ലാതെ, തെറ്റു ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യാനുള്ള നിഗൂഢനീക്കമായി അത് അധഃപധിക്കരുത്. എല്ലാവർക്കും ബാധകമാണ് ഈ പ്രമാണം. ഇതിൽനിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ല. കാരണം, പൊതുസമൂഹത്തിന്റെ സുസ്ഥിതിക്കും കെട്ടുറപ്പിനും ഇതാവശ്യമാണ്.
നാം ഏതു രംഗത്തു പ്രവർത്തിക്കുന്നവരാകട്ടെ, നമ്മുടെ പ്രധാന ശ്രദ്ധ നമ്മുടെ ആത്മാവ് കളങ്കിതമാകാതെ സൂക്ഷിക്കന്ന നിലയിലായിരിക്കണം. അപ്പോൾ മാത്രമെ, നാം പറയുന്നതിനും പ്രവർത്തിക്കുന്നതിനും വിലയുണ്ടാകൂ. നമുക്ക് നമ്മെക്കുറിച്ച് അഭിമാനവും സംതൃപ്തിയുമുണ്ടാകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ