ഒരു ഗുരുവും ശിഷ്യനും ബീച്ചിലൂടെ നടന്നുപോകുന്ന അവസരം. കടൽ ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്നു. തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുന്നുണ്ട്. "ഇളകിമറിയുന്ന കടൽ എന്താണ് നിന്നെ ഓർമിക്കുന്നത്?’ ഗുരു ചോദിച്ചു. അപ്പോൾ ശിഷ്യൻ പറഞ്ഞു: "ഇളകിമറിയുന്ന കടൽ എന്റെ മനസിനെയാണ് ഓർമിപ്പിക്കുന്നത്. ആഞ്ഞടിക്കുന്ന തിരകളാകട്ടെ എന്റെ മനസിനെ മഥിക്കുന്ന അന്തമില്ലാത്ത ചിന്ത കളും.’
‘അതെ, അലറിമറിയുന്ന കടലാണ് നമ്മുടെ മനസ്,’ ഗുരു പറഞ്ഞു: ‘ആഞ്ഞടിക്കുന്ന തിരകളാകട്ടെ നമ്മുടെ മനസിൽ നിരന്തരം വന്നും പോയുമിരിക്കുന്ന ചിന്തകളും. ജലംപോലെയാണ് മനസിന്റെ സ്വഭാവം. കാറ്റടിക്കുന്പോൾ കടൽ ഇളകിമറിയുന്നതുപോലെ, നമ്മുടെ ആശകളും ഭീതികളും മനസിനെ ഇളക്കിമറിക്കുന്നു.’
ഉടനെ ശിഷ്യൻ പറഞ്ഞു: ‘കടൽ ഇതുപോലെ ഇളകിമറിയുന്പോൾ അതിലൂടെ ഒരു ബോട്ടിൽ യാത്രചെയ്യുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാൻകൂടി സാധിക്കുകയില്ല.’
അപ്പോൾ ഗുരു പറഞ്ഞു: ‘നീ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇളകിമറിയുന്ന കടലിലൂടെയാണു നിന്റെ യാത്ര. ഭൂരിപക്ഷം പേരുടെയും മനസ് അശാന്തമാണ്. എന്നാൽ, ഇളകിമറിയുന്ന കടലിലൂടെയാണ് അവരുടെ യാത്ര എന്ന് അവർ അറിയുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം അവരുടെ മനസിനെ അലട്ടുന്ന ചിന്തകൾ എപ്പോഴും വന്നും പോയുമിരിക്കും.’
‘അങ്ങ് പറഞ്ഞതു ശരിയാണ്,’ ശിഷ്യൻ പ്രതിവചിച്ചു. ‘എന്റെ മനസിൽ എപ്പോഴും തിരമാലകളുടെ വേലിയേറ്റം നടക്കുന്നുണ്ട്. അവയെ നിയന്ത്രിച്ച് എങ്ങനെയാണ് മനസ് ശാന്തമാക്കാൻ സാധിക്കുക?’ ഉടനെ ഗുരു പറഞ്ഞു: ‘കടൽ ശാന്തമാകണമെങ്കിൽ കാറ്റിനെ നിലയ്ക്കു നിർത്തണം. നിന്റെ ചിന്തകളും ആശകളും ഭീതിയുമൊക്കെ ആഞ്ഞടിക്കുന്നതു കാറ്റുപോലെയാണ്. അവയെ നിയന്ത്രിക്കാൻ പഠിക്കണം. അല്ലെങ്കിൽ അവ നിന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. അവയെ നിയന്ത്രിക്കണമെങ്കിൽ അക്കാര്യത്തിൽ നീ അതീവശ്രദ്ധ ചെലുത്തണം. അപ്പോൾ എല്ലാത്തരം ചിന്തകളും നിന്റെ നിയന്ത്രണത്തിൽ വരും. കടലാകുന്ന നിന്റെ മനസ് താനെ ശാന്തമാകും.’
‘പക്ഷേ, എങ്ങനെയാണ് അതു സാധിക്കുക?’ ശിഷ്യൻ ചോദിച്ചു. ഉടനെ ഗുരു പറഞ്ഞു: ‘കാറ്റിനെ അവഗണിക്കാൻ കടലിനു സാധിക്കുമെന്നു കരുതുക. അപ്പോൾ എന്തായിരിക്കും സംഭവിക്കുക?’ ‘അപ്പോൾ തിരകൾ ഇല്ലാതാകും,’ ശിഷ്യൻ പറഞ്ഞു. ‘എന്നാൽ, കാറ്റിനെ നിലയ്ക്കുനിർത്താൻ ആർക്കാണു സാധിക്കുക?’ അപ്പോൾ ഗുരു പറഞ്ഞു: ‘നിന്റെ ചിന്തകളാണു കാറ്റ്. നിന്റെ മനസാണ് കടൽ. നിന്റെ ചിന്തകളെ നീ നിയന്ത്രിക്കുന്പോൾ കടലാകുന്ന നിന്റെ മനസ് ശാന്തമാകും.’ ഉടനെ ശിഷ്യൻ പറഞ്ഞു: ‘അങ്ങു പറഞ്ഞതു ശരിയാണ്. ചിന്തകളെ നിയന്ത്രിച്ചാലേ മനസിനെ ശാന്തമാക്കാൻ സാധിക്കൂ. അതാണു ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്. എന്റെ മനസിന്റെ വാതായനങ്ങൾ അടച്ച് എന്റെ മനസിനെ നിയന്ത്രിക്കാൻ സാധിച്ചാൽ എന്റെ മനസ് ശാന്തമാകും. അപ്പോൾ മനസിൽ ശാന്തിയുമുണ്ടാകും.’
ശിഷ്യൻ പറഞ്ഞതു ശരിവച്ചുകൊണ്ടു ഗുരു തുടർന്നു: ‘അപ്പോൾ ആദ്യം മനസിനെ നിയന്ത്രിക്കാനാണു പഠിക്കേണ്ടത്. മനസിനെ നിയന്ത്രിക്കാൻ സാധിച്ചാൽ മനസിൽ ശാന്തതയുണ്ടാകും. മനസിനെ നിയന്ത്രിക്കാൻ വിജയിച്ചാൽ ജീവിതത്തെയും ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.’ ഇതു കേട്ടപ്പോൾ ശിഷ്യൻ പറഞ്ഞു: ‘അപ്പോഴും പ്രശ്നം അവശേഷിക്കുന്നു. എങ്ങനെയാണ് എന്റെ മനസിന്റെ വാതായനങ്ങൾ അടച്ചു മനസിനെ നിയന്ത്രിക്കുക?’ ‘ധ്യാനവും തപസും വഴി,’ ഗുരു പറഞ്ഞു. ‘വേറെ എളുപ്പവഴികളൊന്നുമില്ല.’
എന്താണു ഗുരു പറഞ്ഞതിന്റെ അർഥം? ഇളകിമറിയുന്ന കടൽ പോലെയുള്ള മനസ് ശാന്തമാകണമെങ്കിൽ മനസിനെ ഏകാഗ്രമാക്കണം. അത് അത് എളുപ്പമുള്ള കാര്യമല്ല. ത·ൂലമാണ് ധ്യാനവും തപസും ഗുരു നിർദേശിച്ചത്.
യോഗാചാര്യനായ ആനന്ദ സരസ്വതി സ്വാമിയും അദ്ദേഹത്തിന്റെ ശിഷ്യനായ രംഗനും തമ്മിലുള്ള ഒരു സംഭാഷണമാണു മുകളിൽ കൊടുത്തിരിക്കുന്നത്. സ്വാമിജി സൂചിപ്പിച്ചതുപോലെ, ധ്യാനവും തപസും ഏറെ നല്ലതുതന്നെ. മനസിനെ ഏകാഗ്രമാക്കാൻ അത് ഏറെ സഹായിക്കും.
എന്നാൽ, ധ്യാനത്തിലേക്ക് കടക്കുന്പോഴും മനസ് പെട്ടെന്നു ശാന്തമായെന്നു വരില്ല. തന്മൂലമാണ്. നൂറു മുള്ളുകളെ മറ്റൊരു മുള്ളുകൊണ്ട് എടുത്തുമാറ്റണമെന്നു പഴമക്കാർ പറയുന്നത്. എന്താണതിന്റെ അർഥം? നൂറു വിവിധ ചിന്തകൾകൊണ്ടു നമ്മുടെ മനസ് വ്യത്യസ്ത ദിശകളിലേക്ക് ഓടുകയാമെങ്കിൽ ഒരു സദ് ചിന്തകൊണ്ട് അവയെ പിടിച്ചുകെട്ടുക എന്നാണതിനർഥം. അതായത്, മനസിനെ സന്പന്നമാക്കുന്നതും ശാന്തവുമായ ഒരൊറ്റ ചിന്തകൊണ്ടു മറ്റു ചിന്തകളെ മനസിൽനിന്നു ദൂരെ നിർത്താമെന്നു സാരം.
ഇതും പറയുന്നതുപോലെ അത്ര എളുപ്പമല്ല. എത്ര നല്ല ചിന്തയാണ് മറ്റു ചിന്തകളെയും പല വിചാരങ്ങളെയും ആട്ടിയോടിക്കാൻ നാം ഉപയോഗിക്കുന്നതെങ്കിലും നാം ഉപയോഗിക്കുന്ന സദ്ചിന്ത എന്ന മുള്ള് എപ്പോഴും വിജയിക്കുമെന്നു നിർബന്ധമില്ല. അപ്പോൾ നാം ഓർമിക്കേണ്ട ഒരു സത്യമുണ്ട്. അതായത്, ദൈവത്തിനു മാത്രമെ നമ്മുടെ മനസിനെ ശാന്തമാക്കി നമുക്കു സമാധാനം നൽകാൻ സാധിക്കൂ എന്ന യാഥാർഥ്യം.
അതുകൊണ്ടാണു, ബൈബിളിൽ പറയുന്നത്, "ദൈവത്തിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അവിടുന്നു സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു.’ (ഏശയ്യാ 26:3) എന്ന്. അതെ, ഇളകിമറിയുന്ന നമ്മുടെ മനസ് ശാന്തമാകുവാനുള്ള എളുപ്പവഴിയും ഏറ്റവും നല്ല വഴിയും ദൈവത്തിൽ നമ്മുടെ മനസും ഹൃദയവും ഉറപ്പിക്കുക എന്നതാണ്.
വിശുദ്ധ പൗലോസ് അപ്പസ്തോലൻ പഠിപ്പിക്കുന്നതനുസരിച്ച്, ദൈവപുത്രനായ യേശു നമ്മുടെ സമാധാനമാണ്. (എഫേസോസ് 2:14). സമാധാനംതന്നെയായ യേശു പറയുന്നു: ‘ഞാൻ നിങ്ങൾക്കു സമാധാനം നൽകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്കു നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു സമാധാനം നൽകുന്നത്.’ (യോഹന്നാൻ 14:27).
ലോകം നൽകുന്ന സമാധാനവും ലോകം നിർദേശിക്കുന്ന വഴിയിലൂടെ ലഭിക്കുന്ന സമാധാനവും ശാശ്വതമായ സമാധാനമല്ല. അതു തരാൻ ദൈവത്തിനു മാത്രമേ സാധിക്കൂ. അതിനായി നമ്മുടെ മനസിനെ എപ്പോഴും നാം ദൈവത്തിൽ ഉറപ്പിച്ചു നിർത്തണം. അപ്പോൾ ഇളകിമറിയുന്ന നമ്മുടെ മനസ് ശാന്തമാകും; നമുക്കു ശാന്തിയുണ്ടാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ