വിധി കേട്ട ധനികൻ അലറിവിളിച്ചു കൊണ്ടുപറഞ്ഞു: ""ഇതു കടുത്ത അനീതിയാണ്. എന്റെ വസ്തുക്കളാണു മോഷണം പോയത്. എനിക്കാണു നഷ്ടമുണ്ടായത്. അപ്പോൾപ്പിന്നെ എന്റെ വസ്തുക്കൾ മോഷ്ടിച്ചവനോടൊപ്പം എന്നെ എന്തിനു ശിക്ഷിക്കുന്നു?''
ചൈനീസ് സംസ്കാരത്തിന്റെ ആവിഷ്കാരത്തിലും വളർച്ചയിലും അതുല്യസംഭാവനകൾ നൽകിയ തത്വചിന്തകനും ആധ്യാത്മിക നേതാവുമായിരുന്നു ലാവോട്സു. ബി.സി ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹം മറ്റൊരു പ്രസിദ്ധ ചൈനീസ് തത്വചിന്തകനായ കൺഫ്യൂഷ്യസിന്റെ ഗുരുവായി കരുതപ്പെടുന്നു. എന്നാൽ ആധുനിക ചരിത്രകാരന്മാരുടെ നിഗമനമനുസരിച്ച് അവർ വ്യത്യസ്ത കാലഘട്ടങ്ങളിലാണത്രെ ജീവിച്ചിരുന്നത്.
ലാവോട്സു അസാധാരണ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും ജനങ്ങളുടെയിടയിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആദരവും പരിഗണിച്ച് ആ കാലഘട്ടത്തിലെ ചൈനീസ് ചക്രവർത്തി അദ്ദേഹത്തെ സുപ്രീംകോടതിയിലെ ജഡ്ജിയായി നിയമിച്ചു. പക്ഷേ, അദ്ദേഹം ആ ജോലി സ്വീകരിക്കുവാൻ വിസമ്മതിച്ചു. താൻ ആ ജോലിക്കു യോഗ്യനല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ, ചക്രവർത്തിയുടെ അഭിപ്രായത്തിൽ ലാവോട്സു തന്നെയായിരുന്നു സുപ്രീംകോടതി ജഡ്ജിയാകുവാൻ ഏറ്റവും യോഗ്യൻ. തന്മൂലം, ചക്രവർത്തി അദ്ദേഹത്തെ ആ ഉന്നത സ്ഥാനത്തേക്കു നിയമിച്ചു. അപ്പോൾ ലാവോട്സു പറഞ്ഞു: ""എന്നെ നിയമിച്ചാൽ, ഞാൻ ഈ ജോലിക്കു യോഗ്യനല്ലെന്ന് ഉടനെ അങ്ങേക്കു ബോധ്യമാകും. കാരണം, നാം നീതി നടപ്പാക്കുന്ന രീതിതന്നെ തെറ്റാണ്. അക്കാര്യം ഇതുവരെ ഞാൻ പറഞ്ഞില്ലെന്നു മാത്രം.''
ചക്രവർത്തിക്ക് അഭിപ്രായവ്യത്യാസമുണ്ടായില്ല. നീതി നടപ്പാക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനു ചക്രവർത്തി പൂർണ സ്വാതന്ത്ര്യം കൊടുത്തു. അങ്ങനെയാണ് ലാവോട്സു സുപ്രീംകോടതി ജഡ്ജിയായി ചുമതലേറ്റത്.
ലാവോട്സു ജോലി ഏറ്റെടുത്ത ആദ്യദിവസം അദ്ദേഹത്തിന്റെ പക്കൽ വിധി പ്രസ്താവനയ്ക്കെത്തിയത് ഒരു മോഷണക്കേസായിരുന്നു. സാമ്രാജ്യത്തിലെ ഏറ്റവും വലിയ ധനികന്റെ വിലപിടിപ്പുള്ള സ്വർണശേഖരവും രത്നങ്ങളുമാണ് മോഷണം പോയത്. കേസ് വിസ്താരം നടന്നപ്പോൾ മോഷണത്തെക്കുറിച്ചുള്ള സകല തെളിവുകളും പുറത്തുവന്നു. കള്ളൻ ആരാണെന്നു തെളിയിക്കപ്പെടുകയും ചെയ്തു.
ധനികനു വലിയ സന്തോഷമായി. കളവുപോയ മുതൽ തിരിച്ചു കിട്ടുന്നതിലുള്ള സന്തോഷം മാത്രമായിരുന്നില്ല അത്. കള്ളനു പരമാവധി ശിക്ഷ ലഭിക്കുമെന്ന ചിന്തയും അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു. എന്നാൽ, വിധി പ്രസ്താവന വന്നപ്പോൾ ധനികൻ ഉൾപ്പെടെ എല്ലാവരും ഞെട്ടി. പിടിക്കപ്പെട്ടവൻ കുറ്റക്കാരൻ തന്നെ എന്നു വിധിച്ച ജഡ്ജി ആറുമാസത്തെ സാധാരണ തടവ് മാത്രമേ ശിക്ഷയായി നൽകിയുള്ളൂ.
കള്ളനു നൽകിയ ശിക്ഷ ലഘുവായിപ്പോയതു മാത്രമല്ല ആളുകളെ ഞെട്ടിച്ചത്. കള്ളനു തടവുശിക്ഷ വിധിച്ചതുപോലെതന്നെ വാദിയായ ധനികനും ആറുമാസത്തെ തടവ് ശിക്ഷ വിധിച്ചു എന്നതായിരുന്നു ആളുകളുടെ ഞെട്ടലിനു കാരണം.
വിധി കേട്ട ധനികൻ അലറിവിളിച്ചുകൊണ്ടുപറഞ്ഞു: ""ഇതു കടുത്ത അനീതിയാണ്. എന്റെ വസ്തുക്കളാണു മോഷണം പോയത്. എനിക്കാണു നഷ്ടമുണ്ടായത്. അപ്പോൾപ്പിന്നെ എന്റെ വസ്തുക്കൾ മോഷ്ടിച്ചവനോടൊപ്പം എന്നെ എന്തിനു ശിക്ഷിക്കുന്നു?''
""നിങ്ങൾ ശാന്തനാകൂ,'' ജഡ്ജിയായ ലാവോട്സു പറഞ്ഞു. ""ശരിയാണ്, ലഘുവായ ശിക്ഷ മാത്രമെ ഞാൻ മോഷ്ടാവിനു നൽകിയിട്ടുള്ളൂ. അതുപോലെ നിങ്ങൾക്കും ഞാൻ ശിക്ഷ നൽകി. എന്നാൽ, അതിനു മതിയായ കാരണമുണ്ട്. നിങ്ങളാണ് ഇയാളെ മോഷ്ടാവാക്കിയത്. ഈ രാജ്യത്തെ നല്ല പങ്ക് സന്പത്തു നിങ്ങൾ തന്ത്രപൂർവം സന്പാദിച്ച് ഈ രാജ്യത്തെ ഏറ്റവും വലിയ ധനവാനായി മാറി. നിങ്ങളുടെ അത്യാഗ്രഹം ഈ കള്ളനും കണ്ടുപഠിച്ചു. തന്മൂലം നിങ്ങളെത്തന്നെ കൊള്ള ചെയ്യുവാൻ അവൻ തീരുമാനിച്ചു.''
താൻ കേൾക്കുന്നത് എന്താണെന്നു മനസിലാക്കാനാകാതെ അയാൾ അങ്ങനെ പകച്ചുനിൽക്കുന്പോൾ ലാവോട്സു തുടർന്നു: "" അതു മാത്രമോ? മറ്റുള്ളവർക്കുകൂടി ലഭിക്കേണ്ടിയിരുന്ന സന്പത്തിന്റെ ഒരു ഓഹരിയാണ് നിങ്ങൾ സ്വന്തമായി സൂക്ഷിച്ചുവച്ചിരുന്നത്. നിങ്ങൾ മറ്റുള്ളവരെ ചൂഷണം ചെയ്തതുകൊണ്ടു നിങ്ങൾ ധനവാനായി. നിങ്ങളുടെ ചൂഷണത്തിന്റെ ഇരകളാണ് ഈ കള്ളനും അവനെപ്പോലെയുള്ളവരും. നിങ്ങളും നിങ്ങളെപ്പോലെയുള്ളവരും മറ്റുള്ളവരെ ചൂഷണം ചെയ്യാതിരിക്കുന്നെങ്കിൽ ഈ കള്ളനും ഈ കള്ളനെപ്പോലെയുള്ള പാവങ്ങളും ഉണ്ടാകുമായിരുന്നില്ല. തന്മൂലം, ഈ കള്ളനെക്കാളും വലിയ കുറ്റവാളി നിങ്ങളാണ്!''
മോഷണക്കേസിൽ വിധി പ്രസ്താവിച്ച ലാവോട്സുവിന്റെ വാദഗതികൾ എങ്ങനെയുണ്ട്? അദ്ദേഹം പറയുന്നതിൽ തീർച്ചയായും അതിശയോക്തി ഉണ്ട്. എങ്കിലും, അദ്ദേഹം പറയുന്നതിലും ഏറെ ന്യായമില്ലേ? ഈ ഭൂമുഖത്തു ജനിച്ചു വീണ എല്ലാവർക്കും അവരുടെ ജീവിതത്തിനാവശ്യമായ വിഭവങ്ങൾ ലഭിക്കുവാൻ അവകാശമുണ്ട്. എന്നാൽ, അവ സന്പാദിക്കുന്നതിനു ചിലർക്കു കഴിവും സാമർഥ്യവുമില്ലെന്നു കരുതി അവരെ നമുക്കവഗണിക്കാമോ? അവരുടെ പരിമിതികൾ മനസിലാക്കി അവരെ സഹായിക്കുകയല്ലേ പൊതുസമൂഹം ചെയ്യേണ്ടത്?
ചിലർക്കു സന്പത്തു സന്പാദിക്കുവാനുള്ള അതിസാമർഥ്യം ഉണ്ടെന്നു കരുതി മറ്റുള്ളവരെ ചൂഷണം ചെയ്തുകൊണ്ടു ജീവിക്കുവാൻ അവർക്കെന്താണ് അവകാശം? തീർച്ചയായും ന്യായമായ രീതിയിൽ സ്വത്തു സാന്പാദിക്കുന്നതിന് എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, അന്യായമായ രീതിയിൽ സ്വത്തു സന്പാദിക്കുന്നവനു പൊതുസമൂഹം എന്തിനു സംരക്ഷണം നൽകണം? അവർ വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നീതിവ്യവസ്ഥ അവരുടെ നന്മമാത്രം ലക്ഷ്യം വച്ചുള്ളതല്ലേ?
ലാവോട്സു ചൂണ്ടിക്കാണിച്ചതുപോലെ, മോഷ്ടാക്കളെയും മറ്റു കുറ്റവാളികളെയുമൊക്കെ സൃഷ്ടിക്കുന്നതിൽ വലിയൊരു പങ്കു പൊതുസമൂഹത്തിനുണ്ട്.
അതു കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ല. എന്നുമാത്രമല്ല, എല്ലാവരുടെയും കാര്യത്തിൽ കരുതലുണ്ടാവണം പൊതുസമൂഹത്തിനും പൊതുസമൂഹത്തിൽ അധികാരം കൈകാര്യം ചെയ്യുന്നവർക്കും. അപ്പോൾ മാത്രമേ, സമൂഹത്തിൽ ശരിയായ നീതി നടപ്പാകുന്നുണ്ട് എന്ന് നിസ്വാർഥമായി നമുക്കു പറയാനാവൂ.
നമ്മൾ ആഗ്രഹിക്കുന്നതും നടപ്പാക്കുന്നതും പൊതുസമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും നന്മയും ഐശ്വര്യവും ഉറപ്പുവരുത്തുന്ന നീതിയാവട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ