പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്ഗോമറിയിൽ ജനിച്ച അദ്ദേഹം ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്റർ സ്കൂളിലെ പഠനത്തിനു ശേഷം കേംബ്രിഡ്ജ് ട്രിനിറ്റി കോളജിൽനിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടി. അതേത്തുടർന്നു ട്രിനിറ്റി കോളജിൽ അധ്യാപകനായി നിയമിതനായി. ഇതിനിടയിൽ മണ്ഗോമറിയെ പ്രതിനിധീകരിച്ച് അദ്ദേഹം പാർലമെന്റിലെ അംഗവുമായി.
ഹെർബർട്ടിനു മുപ്പത്തിയാറു വയസുള്ളപ്പോൾ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനായി അഭിഷിക്തനായി. അതെത്തുടർന്ന്, ഗ്രാമപ്രദേശത്തെ ഒരു ഇടവകയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാൽ, ആ സേവനം അധികം നീണ്ടുനിന്നില്ല. 39-ാം വയസിൽ ക്ഷയരോഗം അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചു.
ചെറുപ്പം മുതലേ ഹെർബർട്ട് കവിത എഴുതുമായിരുന്നു. എന്നാൽ, അവയൊന്നും അദ്ദേഹം പ്രസിദ്ധീകരിച്ചില്ല. അദ്ദേഹം മരിക്കുന്നതിനു കുറെനാൾ മുൻപ് തന്റെ കവിതകളെല്ലാം സുഹൃത്തായ നിക്കോളാസ് ഫെറർ എന്ന ഡീക്കനെ ഏൽപിച്ചിരുന്നു. കവിതകൾ നല്ലതാണെന്നു തോന്നുന്നുവെങ്കിൽ അവ പ്രസിദ്ധീകരിക്കുക, അല്ലെങ്കിൽ കത്തിച്ചുകളയുക എന്നതായിരുന്നു അദ്ദേഹം സുഹൃത്തിനു നൽകിയ നിർദേശം.
ഹെർബർട്ട് എഴുതിയ കവിതകൾ എല്ലാം മനോഹരമായിരുന്നു. തൻമ·ൂലം, ഫെറർ അവ പ്രസിദ്ധീകരിച്ചു. ആ കവിതകളിൽ തൊണ്ണൂറെണ്ണം പിന്നീട് ഭക്തിഗാനങ്ങളായി വളരെ പ്രസിദ്ധി നേടി. ബ്രിട്ടീഷ് ഭക്തിഗാന രചയിതാക്കളുടെ നിരയിൽ ഏറെ മുന്പനായി അദ്ദേഹം ഇന്നും അറിയപ്പെടുന്നു.
കവിത എഴുതുന്നതിലെന്നപോലെ തന്നെ പാടുന്നതിലും വീണ വായിക്കുന്നതിലും ഹെർബർട്ട് മിടുക്കനായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഗാനമേള നടത്തുക അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. അദ്ദേഹം പുരോഹിതനായി സേവനമനുഷ്ഠിച്ചിരുന്ന കാലഘട്ടത്തിൽ ഒരിക്കൽ അദ്ദേഹം ഒരു ഗാനമേള നടത്തുന്നതിനായി പോയി. യാത്രാമധ്യേ, ഒരാൾ കുതിരയോടൊപ്പം വഴിയിൽ വീണുകിടക്കുന്നത് അദ്ദേഹം കാണാനിടയായി. കുതിരയുടെ ഒരുവശത്ത് അമിതമായ ഭാരം വന്നതുമൂലമായിരുന്നു കുതിരക്കാരനോടൊപ്പം കുതിര നിലംപതിച്ചത്.
ഈ കാഴ്ച കണ്ട ഹെർബർട്ട് അതിവേഗം തന്റെ കുതിരവണ്ടിയിൽ നിന്നിറങ്ങി കുതിരക്കാരനെ സഹായിച്ചു. എന്നു മാത്രമല്ല, കുതിരയെ എഴുന്നേല്പിച്ചു കുതിരയുടെ ഇരുപുറത്തും ബാലൻസ് ചെയ്യുന്ന രീതിയിൽ ലോഡ് വീണ്ടും കയറ്റിവച്ചു. കുതിരക്കാരൻ പാവപ്പെട്ടവനായിരുന്നതുകൊണ്ട് അയാൾക്കും കുതിരയ്ക്കും ആവശ്യമായവ വാങ്ങുവാൻ ഹെർബർട്ട് കുറേ പണവും അയാൾക്കു നൽകി.
ഇതെല്ലാം കഴിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങളുമായിട്ടായിരുന്നു ഹെർബർട്ട് ഗാനമേള നടത്താനുള്ള സ്ഥലത്ത് എത്തിയത്. എന്താണു സംഭവിച്ചതെന്ന് അദ്ദേഹം കൂട്ടുകാരോട് വിവരിച്ചു. അപ്പോൾ അവർക്കതു വിശ്വസിക്കാൻ സാധിച്ചില്ല. ഒരു ’സാധാരണക്കാരനെ’ സഹായിക്കുവാൻ അദ്ദേഹം എന്തിനു തന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തി എന്നായിരുന്നു അവരുടെ ചോദ്യം. ഗാനമേള നടത്തുവാൻ അദ്ദേഹം വൈകി എത്തിയതിലുള്ള അമർഷവും അവർ ഒട്ടും മറച്ചുവച്ചില്ല.
അപ്പോൾ അവരോട് ഹെർബർട്ട് പറഞ്ഞു: ’ഞാൻ ഇന്നു ചെയ്ത കാര്യത്തെക്കുറിച്ചുള്ള ചിന്ത ശ്രുതിമധുരമായ സംഗീതം പോലെയായിരിക്കും എനിക്കു രാത്രിയിൽ. എന്നാൽ, ഞാൻ ഇതു ചെയ്യാതിരുന്നുവെങ്കിൽ അത് എന്റെ മനസ്സാക്ഷിയെ ഏറെ ഭാരപ്പെടുത്തിയേനേ. ജീവിതത്തിൽ വിവിധ ബുദ്ധിമുട്ടുകളനുഭവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവാൻ കടപ്പെട്ടവനല്ലേ ഞാൻ? അങ്ങനെയെങ്കിൽ, ഞാൻ പ്രാർഥിക്കുന്ന കാര്യത്തിനുവേണ്ടി എനിക്കാവുന്ന രീതിയിൽ സഹായിക്കുവാനും ഞാൻ കടപ്പെട്ടവനല്ലേ? വരൂ, സമയം കളയേണ്ട. നമുക്കു ഗാനമേള തുടങ്ങാം’.
യാത്രക്കിടയിൽ സഹായമർഹിക്കുന്ന ഒരാളെ ഹെർബർട്ട് കണ്ടു. അപ്പോൾ, ഉടനെ അദ്ദേഹം തന്റെ കുതിരവണ്ടിയിൽനിന്നു ചാടിയിറങ്ങി ആവശ്യമായ സഹായം അയാൾക്കു ചെയ്തു. അദ്ദേഹം തന്റെ സഹായഹസ്തം നീട്ടുന്നതിനു മുന്പായി അയാളുടെ പശ്ചാത്തലമൊന്നും തിരക്കിയില്ല. അയാൾ സന്പന്നനോ സാധാരണക്കാരനോ എന്നത് അദ്ദേഹത്തിന് ഒരു വിഷയമല്ലായിരുന്നു.
എന്നാൽ, അദ്ദേഹത്തിന്റെ കൂട്ടുകാർക്ക് അതൊരു വിഷയമായിരുന്നു. ഒരു ദരിദ്രനെ സഹായിക്കുവാൻ അദ്ദേഹം വെറുതെ എന്തിനു സമയം ചെലവഴിച്ചു എന്നതായിരുന്നു അവരുടെ ചോദ്യം. എന്തായിരുന്നു അവരുടെ ചോദ്യത്തിന്റെ അർഥം? ആളും തരവും നോക്കി വേണം ആളുകളെ സഹായിക്കുവാൻ എന്നല്ലേ അവർ വിവക്ഷിച്ചത്? അതായത് അവരെപ്പോലെയുള്ളവരെ മാത്രം സഹായിച്ചാൽ മതി എന്നു സാരം.
ഹെർബർട്ടിന്റെ ഈ സുഹൃത്തുക്കളെപ്പോലെയുള്ള മനുഷ്യരുണ്ടോ എന്നു നാം ചോദിച്ചേക്കും. എന്നാൽ, അവരെപ്പോലെയുള്ളവർ ഇപ്പോഴും നമ്മുടെയിടയിലുണ്ട് എന്നതല്ലേ വാസ്തവം? ഒരുപക്ഷേ, ചിലപ്പോഴെങ്കിലും നാമും അവരെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നില്ലെന്നു നമുക്കു പറയാനാകുമോ?
ജീവിതത്തിന്റെ വഴിയിറന്പുകളിൽ വീണുപോയ എത്രയോ നിസ്സഹായരായ മനുഷ്യർ നമ്മുടെ ചുറ്റിലുമുണ്ട്. അവരെയൊക്കെ നാം സഹായിക്കുന്നത് ആളും തരവും നോക്കിയാണെങ്കിൽ അതു നമ്മുടെ ഉറക്കം കെടുത്തേണ്ടതല്ലേ? നാം സഹായം നൽകുന്പോൾപോലും വിവേചനം കാണിച്ചാൽ നമുക്കെങ്ങനെ നിർമല മനസാക്ഷി ഉണ്ടാവും? ഹെർബർട്ട് തന്റെ കൂട്ടുകാരോടു പറഞ്ഞതുപോലെ, നമ്മുടെ സഹായം അർഹിക്കുന്നത് ആരായാലും അവർക്കു നാം സഹായം ചെയ്യുന്പോഴേ സുഖമായി നമുക്കു കിടന്നുറങ്ങാനാവൂ.
രാജ്യവും ദേശവും ഭാഷയും വർണവും ജാതിയും മതവും രാഷ്ട്രീയവും സന്പത്തും ദാരിദ്ര്യവുമൊക്കെ വിവിധ തട്ടുകളിലായി ആളുകളെ തരംതിരിക്കുക സ്വാഭാവികമാണ്. എന്നാൽ, ഇതിനൊക്കെ അതീതമായി, എല്ലാവരും മനുഷ്യരാണെന്നും ഏക ദൈവത്തിന്റെ മക്കളാണെന്നുമുള്ള അവബോധം എപ്പോഴും നമുക്കുണ്ടാകണം. എങ്കിൽ മാത്രമേ, ആളും തരവും നോക്കിയുള്ള സമീപനത്തിൽനിന്നു നാം മുക്തരാകൂ.
നമ്മുടെ ദേശത്തും രാജ്യത്തും ലോകമെന്പാടും എന്തെല്ലാം പ്രശ്നങ്ങളാണ് നാമിപ്പോൾ അഭിമുഖീകരിക്കുന്നത്? അതിന്റെ പ്രധാന കാരണം, എല്ലാവരും ദൈവത്തിന്റെ മക്കളും സഹാദരീസഹോദരൻമാരുമാണ് എന്ന യാഥാർഥ്യം മറന്നുപോകുന്നതതല്ലേ? ഭാഷയുടെയും സംസ്കാരത്തിന്റെയും മതത്തിന്റെയുമൊക്കെ പേരിലുള്ള വ്യത്യാസങ്ങൾ എപ്പോഴും നമ്മുടെയിടയിൽ ഉണ്ടായിരിക്കും.
എന്നാൽ അവയൊന്നും മറ്റുള്ളവരെ തരംതിരിച്ചു നിർത്തുവാനോ ആക്ഷേപിക്കുവാനോ അവഗണിക്കുവാനോ മതിയായ കാരണങ്ങളല്ല. എന്നു മാത്രമല്ല, ആ വ്യത്യാസങ്ങൾ മനസിലാക്കി എപ്പോഴും സഹകരിച്ച് സഹവർത്തിത്വത്തിൽ മുന്നോട്ടു പോവുകയാണു നാം ചെയ്യേണ്ടത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ