കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്നത് ഒരു ബാലനാണ്. ഓഫീസിലിരുന്നു കൊട്ടാരം പണിയുന്നത് ഒരു മധ്യവയസ്കനും.
പപ്പയോടും മമ്മിയോടുമൊപ്പം കടൽത്തീരത്തു കാറ്റുകൊള്ളാൻ വന്നതാണു ബാലൻ. വേനൽക്കാലത്ത് അവർ പതിവായി എത്തുന്ന വിശ്രമകേന്ദ്രമാണ് കടൽത്തീരം. പപ്പയും മമ്മിയും അവിടെയിരുന്നു കാറ്റുകൊള്ളുന്പോൾ ബാലൻ അവിടെ കൊട്ടാരം പണിയും.
അവൻ പണിയുന്ന കൊട്ടാരം അത്ര ചെറുതൊന്നുമല്ല. തീരത്തെ വെണ്മയുള്ള പൂഴിമണൽ തടുത്തുകൂട്ടി അവൻ ഒരു കൊട്ടാരവും അതിനുചുറ്റും വൻ മതിലും അവയ്ക്കു പുറമെയായി റോഡുകളും ഷോപ്പുകളും ചെറിയ വീടുകളുമൊക്കെ നിർമിക്കും.
ഇടയ്ക്കിടെ തിരയടിക്കുന്ന തീരമായതുകൊണ്ട് നനഞ്ഞ മണ്ണാണ് തീരത്തേത്. തൻമ·ൂലം, കൊട്ടാരവും വൻമതിലും ചെറുകെട്ടിടങ്ങളുമൊക്കെ പണിതുയർത്താൻ അവന് അധികസമയം വേണ്ടിവരില്ല. അവൻ ഓരോന്നും പണിതുയർത്തുന്പോൾ അവന്റെ പപ്പയും മമ്മിയും അവനെ അഭിനന്ദിക്കും. അപ്പോൾ അവനിലെ കൊച്ചു ശില്പി സന്തോഷംകൊണ്ടു തുള്ളിച്ചാടും.
അംബരചുംബിയായ സൗധത്തിലിരുന്നു കൊട്ടാരം പണിയുന്ന മധ്യവയസ്കനെ ഇനി നമുക്കു ശ്രദ്ധിക്കാം. ഉന്നത വിദ്യാഭ്യാസ യോഗ്യതയും നല്ല സാമർഥ്യവും കഠിനാധ്വാനവുംകൊണ്ട് അയാൾ സ്വന്തമായി ഒരു കന്പനി പണിതുയർത്തി.
ആ കന്പനിയുടെ തലപ്പത്തിരുന്ന് അയാൾ തന്റെ കന്പനിയെ വൻ മൾട്ടി നാഷണൽ കോർപറേഷനാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. അതിനുവേണ്ടി അയാൾ ബോർഡ് മീറ്റിംഗുകളും ഓഫീസ് മീറ്റിംഗുകളും വിളിച്ചുകൂട്ടുന്നു. മറ്റു കന്പനികളുമായി ചർച്ചകൾ നടത്തുന്നു. കരാറുകളിൽ ഒപ്പുവയ്ക്കുന്നു.
അയാൾക്ക് എപ്പോഴും തിരക്കോടു തിരക്കാണ്. എങ്കിലും അയാൾക്കു സന്തോഷമാണ്. കാരണം, കന്പനിയുടെ ലാഭം ഓരോ ദിവസവും വർധിക്കുന്നു. തൻമ·ൂലം, അയാളുടെ ബാങ്ക് ബാലൻസും വർധിക്കുന്നു. കന്പനി അയാൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ വലിയൊരു മൾട്ടി കോർപറേഷനായി മാറുന്നു. അങ്ങനെ അയാൾ വിജയത്തിന്റെ ഉച്ചകോടിയിലെത്തുന്നു. അയാൾ മനക്കോട്ട കെട്ടിയ കൊട്ടാരം യാഥാർഥ്യമായിത്തീരുന്നു.
കൊട്ടാരം പണിത ഈ രണ്ടുപേർ തമ്മിൽ പല സാമ്യങ്ങളുമുണ്ട്. രണ്ടുപേരും കൊട്ടാരം പണിയുന്ന കാര്യം സ്വപ്നം കണ്ടു. രണ്ടുപേരും തങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വേണ്ടി പ്ലാൻ ചെയ്തു. അവർ ബുദ്ധിമുട്ടി. അതിനവർ ഫലം കണ്ടു. അപ്പോള് അവൻ സന്തോഷംകൊണ്ടു തുള്ളിച്ചാടി.
എന്നാൽ, അവരുടെ സന്തോഷം നീണ്ടുനിൽക്കുമോ? അവർക്കു രണ്ടുപേർക്കും തിരകളെ നേരിടേണ്ടിവരും. ഇവിടംകൊണ്ട് അവർ രണ്ടുപേരും തമ്മിലുള്ള സാമ്യം അവസാനിക്കുകയാണ്. തിരകളടിക്കുന്പോൾ തന്റെ മണൽക്കൊട്ടാരം ഒഴുകിപ്പോകുമെന്ന് ബാലന് അറിയാം.
എന്നാൽ, മധ്യവയസ്കന്റെ കാര്യം അങ്ങനെയല്ല. കാലം കുറെ കഴിയുന്പോൾ അയാളുടെ അവസാനമടുക്കുമെന്നോ താൻ സന്പാദിച്ചുകൂട്ടിയവയെല്ലാം തനിക്കു നഷ്ടപ്പെടുമെന്നോ അയാൾക്ക് ചിന്തയില്ല. അങ്ങനെ ചിന്തിക്കാൻ അയാൾ ആഗ്രഹിക്കുന്നില്ലെന്നു പറയുകയാവും കൂടുതൽ ശരി.
തൻമ·ൂലം, തിരകൾ ആഞ്ഞടിക്കുന്പോൾ എന്താണു സംഭവിക്കുന്നത്? ആദ്യം നമുക്കു ബാലന്റെ കാര്യമെടുക്കാം. പടിഞ്ഞാറെ മാനത്തു സൂര്യൻ ചെഞ്ചായം പൂശാൻ തുടങ്ങുന്പോഴേക്കും തിരകൾക്കു ശക്തികൂടും. അപ്പോൾ ആ തിരകൾ തീരത്തു കയറിവന്ന് അവന്റെ മണൽകൊട്ടാരം മാറോടണച്ചു വാരിയെടുത്തുകൊണ്ടുപോകും!
അപ്പോൾ ബാലൻ കരയുമോ ചിരിക്കുമോ? അവൻ ചിരിച്ചുല്ലസിക്കും. അവന്റെ മാസ്റ്റർപീസ് തിരകളെടുത്തതിനാൽ അവനു ദുഃഖമില്ല. നേരെ മറിച്ച്, അതു കാണുന്പോൾ അവൻ കൈകൾ കൊട്ടി ആർത്തു ചിരിക്കും.
ആ സമയം അവന്റെ പപ്പയും മമ്മിയും വീട്ടിലേക്കു മടങ്ങാൻ തയാറായി അവന്റെ അടുത്തേക്കു വരും. ഉടൻ അവൻ അവരുടെ കൈകളിൽ പിടിച്ചു തുള്ളിച്ചാടി സ്വന്തം ഭവനത്തിലേക്കു മടങ്ങും.
ഇനി നമുക്കു മധ്യവയസ്കന്റെ കഥയിലേക്കു വരാം. അയാൾ പണിതുയർത്തിയ കൊട്ടാരം ഏതെങ്കിലും രീതിയിൽ അയാൾക്കു നഷ്ടമായാൽ അയാൾ ചിരിക്കുമോ കരയുമോ? സാധാരണഗതിയിൽ അയാൾ കരയാനാണു സാധ്യത.
അയാൾ കെട്ടിപ്പെടുത്ത കന്പനി എന്നും ലാഭത്തിൽതന്നെ പോയി എന്നു കരുതുക. അയാൾ തനിക്കുവേണ്ടി ആവശ്യത്തിലധികം സന്പത്തും സന്പാദിച്ചുവെന്നും കരുതുക. എന്നാലും, അവയെല്ലാം ഒരിക്കൽ അയാൾക്കു നഷ്ടപ്പെടും. അയാൾ മരിക്കുന്പോൾ അവയൊന്നും അയാൾക്ക് കൂടെ കൊണ്ടുപോകാനാവില്ലല്ലോ. തന്മ·ൂലം, മരണമടുക്കുന്പോൾ അയാൾ കരയാനാണു സാധ്യത.
എന്നാൽ, അയാൾ അങ്ങനെ കരയണമെന്നില്ല. അയാൾക്കും ചിരിക്കാൻ സാധിക്കും. പക്ഷേ, അതിന് ഈ കഥയിലെ ബാലനെപ്പോലെ സ്വന്തം പിതാവിന്റെ കൈപിടിച്ച് ആ പിതാവിന്റെ ഭവനത്തിലേക്കു മടങ്ങാൻ അയാൾ തയാറാകണമെന്നു മാത്രം.
നമ്മെ എപ്പോഴും കൈപിടിച്ചു നടത്തുന്ന നമ്മുടെ പിതാവാണ് ദൈവം. നമ്മുടെ ഇഹലോക ജീവിതത്തിന്റെ അവസാനം, നമ്മെ കൈപിടിച്ചു സ്വർഗീയ ഭവനത്തിലേക്കു കൊണ്ടുപോകാൻ അവിടുന്ന് എപ്പോഴും തയാറാണ്.
എന്നാൽ, ഒട്ടേറെപ്പേർ അവരുടെ ജീവിതകാലത്തു ദൈവത്തിന്റെ കൈപിടിച്ചു നടക്കാൻ വിമുഖത കാട്ടുന്നു. ത·ൂൻമൂലം, ജീവിതാന്ത്യത്തിലും ദൈവത്തിന്റെ കൈപിടിക്കുന്ന കാര്യം അവർ മറന്നുപോകുന്നു. തൻമൂലം ജീവിതത്തിലേക്കു മരണത്തിന്റെ തിരകൾ ആഞ്ഞടിക്കുന്പോൾ അവർക്കു കരയാൻ മാത്രമേ സാധിക്കൂ.
ജീവിതത്തിൽ കൊട്ടാരങ്ങൾ പണിതുയർത്താൻ നാം മടിക്കേണ്ട. എന്നാൽ, അതു ദൈവത്തിന്റെ അനുഗ്രഹത്തോടെ അവിടത്തെ കരംപിടിച്ചുകൊണ്ടാകട്ടെ. അങ്ങനെയായാൽ മരണം നമ്മെ കീഴ്പ്പെടുത്തുന്പോൾ ദൈവത്തിന്റെ കൈകൾ പിടിച്ചു സ്വർഗത്തിലേക്കു നമുക്കു പോകാനാവും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ