വീണ്ടും ഒരു വേനലവധി കഴിഞ്ഞ് കേരളത്തിൽ മഴക്കാലം ആരംഭിച്ചിരിക്കുന്നു. കേരളത്തിൽ പ്രധാനമായും രണ്ട് മഴക്കാലങ്ങൾ ആണ് ഉള്ളത്. ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന ഇടവപ്പാതിയും ഒക്ടോബർ നവംബർ മാസങ്ങളിൽ പെയ്യുന്ന തുലാവർഷവും. എങ്ങും പച്ചപ്പും ജലസമൃദ്ധിയും ആണ് ഈ കാലയളവിൽ ദൃശ്യമാകുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇടവപ്പാതി മഴയിൽ നിന്നാണ്. മഴക്കാലം കേരളത്തിൽനിന്ന് ആരംഭിക്കുന്നതിനാൽ "ഗേറ്റ് വേ ടു മൺസൂൺ" എന്നറിയപ്പെടുന്നത് കേരളം ആണ്. വർഷത്തിൽ ശരാശരി മുവായിരം മില്ലി മീറ്റർ മഴയാണ് കേരളത്തിന് ലഭിക്കുന്നത്.
മൺസൂൺ ടൂറിസം
വൈവിധ്യമാർന്ന മഴക്കാഴ്ചകൾ ആസ്വദിക്കാനുള്ള യാത്രകളാണ് മൺസൂൺ ടൂറിസം. 2004 - 2005 കാലഘട്ടത്തിലാണ് കേരളത്തിലെ വിനോദ സഞ്ചാര വകുപ്പ് ഈ നൂതനമായ പരിപാടിക്കു തുടക്കമിട്ടത്. ഇന്ത്യയിൽ ആദ്യമായി മൺസൂൺ ടൂറിസം നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് കേരളം.
പിന്നീട് ഗോവ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കി. ഇന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, മിസോറം, ആസം എന്നിവിടങ്ങളിലെ പ്രമുഖ ടൂറിസം ഉത്പന്നമായി മൺസൂൺ മാറിക്കഴിഞ്ഞു.
എന്തുകൊണ്ട് മൺസൂൺ ടൂറിസം?
മുൻപ് മേയ് മാസം വേനലവധി കഴിയുന്നതോടെ ടൂറിസം മേഖലയിൽ ഓഫ് സീസൺ ആയിരുന്നു. മഴ തുടങ്ങിയാൽ സ്വദേശ, വിദേശ സഞ്ചാരികളുടെ വരവിൽ ഗണ്യമായ കുറവും ഉണ്ടായിരുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ ആയിരുന്നു ടൂറിസത്തിലെ ഓഫ് സീസൺ.
ഇതിനു പരിഹാരം ഉണ്ടാക്കാൻവേണ്ടിയാണ് മികച്ച മഴ ലഭിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു മൺസൂൺ ടൂറിസം ആരംഭിച്ചത്. ടൂർ ഓപ്പറേറ്റേഴ്സ്, റിസോർട്ട്സ് എന്നിവയ്ക്ക് പുറമെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളും മൺസൂൺ ടൂർ പാക്കേജുകൾ നൽകുന്നുണ്ട്.
കേന്ദ്രങ്ങൾ
ചെറുതും വലുതുമായ മൺസൂൺ ടൂറിസം കേന്ദ്രങ്ങൾ കേരളത്തിൽ ഉടനീളം ഉണ്ട്. മലയോര ജില്ലകളായ വയനാടും ഇടുക്കിയും പാലക്കാടും ആണ് മൺസൂൺ ടൂറിസത്തിന് ഏറ്റവും പ്രശസ്തം. മൂന്നാർ, തേക്കടി, ലക്കിടി, കവ, പറമ്പിക്കുളം, ആതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ, തുമ്പൂർമുഴി, നിലമ്പൂർ, ബേക്കൽ, കക്കയം, തുഷാരഗിരി, കുമരകം, കുട്ടനാട്, വാഗമൺ, കോന്നി, അടവി, ഭൂതത്താൻകെട്ട്, തട്ടേക്കാട്, ഏഴാറ്റുമുഖം, മൺറോ തുരുത്ത്, വാഴാനി എന്നിവയാണ് മഴക്കാഴ്ചകൾ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
കാഴ്ചകളും ആക്ടിവിറ്റികളും
നദികൾ, വെള്ളച്ചാട്ടങ്ങൾ, ഹിൽ സ്റ്റേഷനുകൾ, ഡാമുകൾ, തേയില ത്തോട്ടങ്ങൾ, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിലെ കാഴ്ചകൾ ആണ് മൺസൂൺ ടൂറിസത്തിന്റെ ഹൈലൈറ്റ്. താമരശേരി, നാടുകാണി, ആര്യങ്കാവ് എന്നീ ചുരങ്ങളിലൂടെയുള്ള മഴയാത്രകളും മനോഹരമാണ്.
മഴക്കാഴ്ചകൾ ആസ്വദിക്കാൻ ട്രെയിൻ യാത്രകളും ഏറെ അനുയോജ്യമാണ്. ഷൊർണൂർ - നിലമ്പൂർ, കൊല്ലം - ചെങ്കോട്ട, പാലക്കാട് - പൊള്ളാച്ചി എന്നിവയാണ് മൺസൂൺ ടൂറിസത്തിന് അനുയോജ്യമായ ട്രെയിൻ റൂട്ടുകൾ.
മഴ നടത്തം, മഡ് ഫുട്ബോൾ, റെയിൻ ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി, കായൽ കാഴ്ചകൾ ആസ്വദിച്ചുള്ള വഞ്ചിവീട് യാത്രകൾ എന്നിവയാണ് മൺസൂൺ ടൂറിസം ആക്ടിവിറ്റികൾ. വേമ്പനാട്, അഷ്ടമുടി കായലുകളിലെ മഴ ആസ്വദിച്ചുള്ള വഞ്ചി വീട് യാത്രകൾക്കായി വിദേശ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്.
പാക്കേജുകൾ
ഏതാനും ദിവസം മുതൽ ആഴ്ചകൾ വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന മൺസൂൺ ടൂർ പാക്കേജുകൾ ആണ് ഉള്ളത്. ആയുർവേദ ചികിത്സ ഉൾപ്പെടുന്ന മൺസൂൺ ടൂർ പാക്കേജുകൾക്കും ആവശ്യക്കാർ ഏറെ. അവരവരുടെ ബജറ്റിന് അനുയോജ്യമായ പാക്കേജുകൾ തെരഞ്ഞെടുക്കാം.
2018ലെയും 2019ലെയും പ്രളയവും 2020ൽ തുടങ്ങിയ കോവിഡ് മഹാമാരിയും മൂലം കഴിഞ്ഞ മൂന്ന് വർഷങ്ങളിലും മൺസൂൺ ടൂറിസം നടപ്പിലാക്കാൻ കേരളത്തിനു കഴിഞ്ഞില്ല. ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടികൾ ആണ് ഇവ സമ്മാനിച്ചത്. ലോക്ഡൗൺ മാറി വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നാൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നമുക്ക് മൺസൂൺ ടൂറിസം കാഴ്ചകൾ ആസ്വദിക്കാം.
കെ.ഐ എബിൻ