സ്വാതന്ത്ര്യദിനം- രാജ്യത്തിനിത് മഹത്തായ ദിനമാണ്. ലോകത്തിനു മുന്നിൽ അഭിമാനപൂർവം തലയുയർത്തിപ്പിടിച്ചു നിൽക്കാനായ ദിനം. ഒരേ ലക്ഷ്യത്തിനുവേണ്ടി പതറാതെ നിലകൊള്ളുകയും ജീവൻപോലും ത്യജിക്കുകയും ചെയ്തവരുടെ കാൽപ്പാടുകൾ പതിഞ്ഞ ഭൂമിയിലൂടെ നടക്കുന്പോൾ ഓർമയിൽ മുഴങ്ങുന്ന ഗീതങ്ങളേതൊക്കെയാണ്?... ഒരുപാടുണ്ടാവും.ശരി, ഇനിയൊരു നിമിഷം സ്വാതന്ത്ര്യത്തിന്റെ ഭിന്നസ്വരങ്ങൾക്കു ചെവിയോർക്കൂ...
ഫാറെൽ ലാൻസിലോ വില്യംസ് എന്ന അമേരിക്കൻ ഗായകനെ ഒരുപക്ഷേ നിങ്ങൾ കേട്ടിരിക്കില്ല. 13 ഗ്രാമി അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹം ഒരിക്കൽ ഫ്രീഡം എന്നൊരു പാട്ടുണ്ടാക്കി. ചിന്തകളുടെ സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പുകളുടെ സ്വാതന്ത്ര്യം... പ്രകൃതിയിലെ ഓരോ ജീവബിന്ദുക്കളും ആ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്നും, അർഹിക്കുന്നുവെന്നും പറഞ്ഞുവച്ച വരികളാണ് ആ പാട്ടിലേത്. നമ്മളാരാണ്, എന്താണ് എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അതിൽപ്പെടും.
സംഗീതം, പ്രത്യേകിച്ച് റോക്ക്, പോപ്പ് ധാരകൾ എക്കാലവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഉറച്ച സ്വരങ്ങൾ കേൾപ്പിച്ചിട്ടുണ്ടെന്നതിന് ഒരുദാഹരണം പറഞ്ഞതാണ് ഫാറെൽ വില്യംസിന്റെ പാട്ട്.
സ്വപ്നം പിന്തുടർന്ന്...
മനുഷ്യന് ഇറങ്ങിനടക്കേണ്ടതുണ്ട് (തീർച്ചയായും ഈ കോവിഡ് കാലത്തെ ചുറ്റിത്തിരിയലുകളല്ല). ബന്ധനങ്ങളിൽനിന്ന്, ചിലപ്പോൾ ബന്ധങ്ങളിൽനിന്ന്, നിസഹായതകളിൽനിന്ന്, സങ്കടങ്ങളിൽനിന്ന്,.. പീഡനങ്ങളിൽനിന്നും മടുപ്പുകളിൽനിന്നുമെല്ലാം.
ചുറ്റുമുള്ളവർ ഒരാളെ അകാരണമായി വിധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നു കരുതൂ. ഒട്ടുമിക്കവരും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും ആ അവസ്ഥ. ആ ചങ്ങലയെ പൊട്ടിച്ചെറിഞ്ഞുള്ള പാട്ടാണ് ലാനാ ഡെൽ റേയുടെ ഗെറ്റ് ഫ്രീ.
സ്വന്തം സ്വപ്നങ്ങളെ പിന്തുടരുന്ന ഒരാളും നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്ന മറ്റുള്ളവരുമാണ് ലാനയുടെ പാട്ടിൽ. പിന്നോട്ടു വലിക്കുന്ന നെഗറ്റിവിറ്റിയെ കറുപ്പുനിറമായാണ് പാട്ടിൽ സൂചിപ്പിക്കുന്നത്. ഹൃദയം പറയുന്നതുകേട്ട് പോകാനാഗ്രഹിക്കുന്നയിടത്തെ നീലനിറത്തിലും കുറിക്കുന്നു. അനന്തവിഹായസിന്റെയും, ആഴക്കടലിന്റെയും നീല!
ഭൂപടമില്ലാത്ത യാത്ര
കെട്ടുപാടുകൾക്ക് അടിമപ്പെടില്ല എന്ന ചിന്ത ഒരുവശത്ത്., വീടിന്റെ സുരക്ഷിതത്വമെന്ന മോഹം മറുവശത്ത്- ഗായകനും രചയിതാവുമായ ക്രിസ് കെല്ലിക്ക് തന്റെ പ്രശസ്തമായ ബെർത്ത്പ്ലേസ് എന്ന പാട്ടെഴുതുന്പോൾ ഇങ്ങനെയൊരു മനസായിരുന്നു. ഒരു പദ്ധതിയുമില്ലാതെ അദ്ദേഹമൊരു യാത്ര പുറപ്പെട്ടു. ഒരു സഞ്ചിയിലെടുക്കാവുന്ന തുണികളും തന്റെ പ്രിയപ്പെട്ട ഗിറ്റാറും മാത്രമായിരുന്നു കൈയിൽ.
ആ യാത്രയുടെ തുടക്കത്തിൽ ബെർത്ത്പ്ലേസ് എന്ന പാട്ടിന്റെ വരികൾ എഴുതിത്തുടങ്ങി. പോയകാലത്തിന്റെ ഭാരമില്ലാതെ, മറ്റുള്ളവരോട് അനാവശ്യമായ ബാധ്യതകൾ ഇല്ലാതെ ഇന്ന്, ഈ നിമിഷത്തിൽ ജീവിക്കുകയെന്ന സ്വാതന്ത്ര്യത്തിന്റെ ആഘോഷം- അതാണ് പാട്ടിന്റെ ആദ്യഭാഗത്തിൽ.
തുടക്കം ആ സ്വാതന്ത്ര്യം ഞാൻ അളവില്ലാതെ ആസ്വദിച്ചു. പക്ഷേ, ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ആളുകളെ കണ്ടുമുട്ടി അവരോട് യാത്രചോദിച്ചു പിരിയുന്നത് എനിക്കു പ്രയാസമായി. വീണ്ടും ഒരിടത്തു സ്ഥിരതാമസമാക്കണമെന്ന് മനസു പറഞ്ഞു. വീടിന്റെ ചിന്തകൾ എന്നെ അലട്ടിത്തുടങ്ങിയിരുന്നു. പാട്ടിന്റെ ഒടുക്കം വീടിനോടുള്ള ആ അടുപ്പമുണ്ട്- ക്രിസ് പറയുന്നു. മടങ്ങുക എന്ന തീരുമാനം എടുക്കാനും അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ടല്ലോ.
ഐ വാണ്ട് ടു ബ്രേക്ക് ഫ്രീ!
അപകടകരമെന്നു തോന്നുന്ന ബന്ധങ്ങളിൽനിന്നു തിരിഞ്ഞു നടക്കുന്നത് അതിനേക്കാൾ അപകടകരമെന്നുറപ്പിച്ച കാലമാണിത്., നമ്മുടെ നാട്ടിൽ, പെണ്കുട്ടികൾക്കു പ്രത്യേകിച്ചും. ആളിപ്പടർന്ന തീയും പുകയും വെടിയൊച്ചയുമെല്ലാം അന്തരീക്ഷത്തിൽ ഇപ്പോഴുമുണ്ട്. എന്തുകൊണ്ടാണ് ഒരു ബന്ധമുപേക്ഷിച്ചു മാന്യമായി പോകാൻ ഒരാൾക്കു സ്വാതന്ത്ര്യമില്ലാത്തത്?!
നമ്മളിവിടെ ക്വീൻ എന്ന വിഖ്യാത ബാൻഡിന്റെ ഐ വാണ്ട് ടു ബ്രേക്ക് ഫ്രീ എന്ന പാട്ടു കേൾക്കുന്നു. ഒരു ബന്ധത്തിൽനിന്നു പിരിഞ്ഞുപോകണമെന്ന വിലാപമോ നിസഹായാവസ്ഥയോ എല്ലാമാണത്. പ്രണയം സൃഷ്ടിക്കുന്ന ഉൾപ്പിരിവുള്ള ചിന്തകളുടെ സംഗീതാവിഷ്കാരം.
ബാൻഡിന്റെ ജീവാത്മാവായി കരുതപ്പെട്ട ലീഡ് വോക്കലിസ്റ്റ് ഫ്രെഡി മെർക്കുറിയാണ് പാടുന്നത്. ആ മനുഷ്യന് ഒറ്റയ്ക്കു ജീവിക്കാൻ ആഗ്രഹമില്ല. മറിച്ചും ചിന്തിക്കാൻ വയ്യ. സ്വാതന്ത്ര്യമെന്ന പോസിറ്റീവ് ചിന്തയിലേക്കാണ് പാട്ടു നമ്മളെ കൊണ്ടുപോകുന്നത്. ജീവിതം മുന്നോട്ടുപോകുകതന്നെയാണെന്ന് അതു പറഞ്ഞുതരുന്നു. ഒരിക്കലെങ്കിലും കേൾക്കേണ്ട അതിസുന്ദരഗാനം!
പപ്പാ ഭരണം വേണ്ട
പപ്പാ ഭരണം വേണ്ടപ്പാ, ഇതു ന്യൂയോർക്ക് ലൈഫെന്റപ്പ എന്ന ഗോപിസുന്ദർഗാനം ദുൽഖർ സൽമാന്റെ ശബ്ദത്തിൽ കേട്ടത് എബിസിഡി എന്ന ചിത്രത്തിലാണ്. ഒരർഥത്തിൽ അതുമൊരു സ്വാതന്ത്ര്യഗീതമാണ്. എന്നാൽ പിതാവിന്റെ ഭരണത്തിൽ മനംമടുത്ത് സംഗീതപരിപാടികൾ നിർത്തുന്നുവെന്ന് ഒരു ഗായിക പറഞ്ഞത് അടുത്തയിടെയാണ്. വേറാരുമല്ല, പ്രശസ്തയായ ബ്രിട്ട്നി സ്പിയേഴ്സ്!
സംഗീതത്തിലൂടെ താൻ സന്പാദിച്ചതൊന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച് അനുഭവിക്കാൻ പിതാവ് ജാമി സ്പിയേഴ്സ് അനുവദിക്കുന്നില്ലെന്നാണ് ബ്രിട്ട്നിയുടെ പരാതി. എന്തു ഭക്ഷിക്കണം, എന്തു വസ്ത്രം ധരിക്കണം, വീടിന് ഏതുനിറമുള്ള പെയിന്റടിക്കണം എന്നുപോലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബ്രിട്ട്നിക്കു പിതാവ് നൽകുന്നില്ലത്രേ.
ശതകോടികളുടെ മൂല്യമുള്ള സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള മാനസിക നിലയല്ല ബ്രിട്ട്നിക്കെന്ന് പിതാവ് വാദിക്കുന്നു. അത്ഭുതമില്ല, സ്വരമുയർത്തുന്ന സ്ത്രീകളെ അടിച്ചിരുത്താൻ പ്രയോഗിക്കുന്ന അതേ വാദം- മാനസിക ദൗർബല്യം!
കോടതിയിലെത്തിയ കേസ് അടുത്തമാസം അവസാനം വാദം കേൾക്കാനിരിക്കുകയാണ്. നേരത്തേ വാദംകേൾക്കണമെന്ന ബ്രിട്ട്നിയുടെ ഹർജി കോടതി തള്ളി. ഈ തിരിച്ചടിയിലും ഉറച്ച മനസോടെ നിൽക്കുകയാണ് ബ്രിട്ട്നി. അവർ പറഞ്ഞത് ഇങ്ങനെയത്രേ: ഒരിക്കൽ ഞാൻ സ്വതന്ത്രയാവുകതന്നെ ചെയ്യും!
സ്വാതന്ത്ര്യത്തിന്റെ പാട്ടുകൾ മുഴങ്ങട്ടെ:
സ്വാതന്ത്ര്യം മേലേ
നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ
കാട്ടരുവികളോ...
(ഒഎൻവി-ഇളയരാജ- യേശുദാസ്, എം.ജി. ശ്രീകുമാർ. ചിത്രം: കേരളവർമ പഴശ്ശിരാജ)