ശവകുടീരങ്ങളുടെ നഗരം എന്നൊരു വിളിപ്പേരുണ്ട് ഡൽഹിക്ക്. നൂറ്റാണ്ടുകൾക്ക് മുന്പ് പടയോട്ടങ്ങൾ നയിച്ചുവന്നു ഭരണം പിടിച്ചെടുത്ത രാജധീരൻമാർ മുതൽ സ്വാതന്ത്ര്യ സമരത്തിൽ ജീവത്യാഗം ചെയ്ത വീര രക്തസാക്ഷികൾ വരെ ഇവിടെ ഓർമകളുടെ ശീതളഛായയിൽ ചരിത്രത്തിന്റെ കനത്ത ഭാരം പേറി ഉറങ്ങുന്നു. എണ്ണമറ്റ യുദ്ധങ്ങളിലും ഏറ്റമുട്ടലുകളിലും കലാപങ്ങളിലും ഉയിരറ്റു പോയവരുടെ എണ്ണമില്ലാത്ത ഓർമകളുടെ ഭാരം കൂടിയുണ്ട് ഈ നഗര ചരിത്രത്തിന്റെ ചുമലിൽ.
ഭൂമിയിലാകെ മനുഷ്യന്റെ മുഖത്തൊരു മൂടുപടം പതിപ്പിച്ച് പുഞ്ചിരികൾ അപ്പാടെ മായ്ച്ചു കളഞ്ഞ കോവിഡ് വൈറസിനൊഴികെ അതുവരെ ചരിത്രത്തിൽ അവതരിച്ചു മുഖം കാണിച്ചു പോയ സകലതിനും ഡൽഹിയിൽ ഒരു സ്മാരകമുണ്ട്. സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി, സകല ഓർമകളുടെയും തലസ്ഥാനവും.
ബ്രീട്ടീഷ് ഛായയിൽ ആധുനിക വേഷം ധരിച്ചു നിൽക്കുന്ന ല്യൂട്ടൻസ് ഡൽഹി മുതൽ പഴയ ദില്ലിയുടെ നിറം മങ്ങിയ തിരക്കേറിയ ഗലികളിൽ പോലും പഴയ പടയോട്ടങ്ങളുടെയോ കാവ്യജീവിതങ്ങളുടെയോ തലപ്പൊക്കമേറെയുള്ള ചരിത്ര പുരുഷൻമാരുടെയോ ഒക്കെ ഒരു സ്മാരകമെങ്കിലും ഉണ്ട്. കാലം കടന്നു പോകവേ ചരിത്ര രേഖകളിലിടമുണ്ടായിട്ടും ഒരു ശിലാതലം പോലും ഭൂമിയിൽ ഓർമയായി അവശേഷിക്കാതെ മറവിയിലേക്ക് മാഞ്ഞു പോയ ഒട്ടേറെ സ്മൃതികളുമുണ്ട് ഡൽഹിയിൽ.
ശവകുടീരങ്ങളുടെ നഗരം എന്നൊരു വിളിപ്പേരുണ്ട് ഡൽഹിക്ക്. നൂറ്റാണ്ടുകൾക്ക് മുന്പ് പടയോട്ടങ്ങൾ നയിച്ചുവന്നു ഭരണം പിടിച്ചെടുത്ത രാജധീരൻമാർ മുതൽ സ്വാതന്ത്ര്യ സമരത്തിൽ ജീവത്യാഗം ചെയ്ത വീര രക്തസാക്ഷികൾ വരെ ഇവിടെ ഓർമകളുടെ ശീതളഛായയിൽ ചരിത്രത്തിന്റെ കനത്ത ഭാരം പേറി ഉറങ്ങുന്നു. എണ്ണമറ്റ യുദ്ധങ്ങളിലും ഏറ്റമുട്ടലുകളിലും കലാപങ്ങളിലും ഉയിരറ്റു പോയവരുടെ എണ്ണമില്ലാത്ത ഓർമകളുടെ ഭാരം കൂടിയുണ്ട് ഈ നഗര ചരിത്രത്തിന്റെ ചുമലിൽ.
വന്നു ചേരുന്ന എല്ലാവർക്കും എല്ലാവരുടെതും എന്നു തോന്നുമെങ്കിലും ആരുടേതുമല്ലാത്ത ഒരു നഗരമാണ് ഡൽഹി. നഗരം തിരക്കുകളിൽ മുഴുകി ഒഴുകുന്പോൾ വീണുപോകാൻ പണത്തിന്റെ, അധികാരത്തിന്റെ, നിറത്തിന്റെ, വംശമഹാത്മ്യത്തിന്റെ പലതരം ചുഴികളുമുണ്ട്. ഡൽഹിക്കാരൻ എന്നെടുത്തു പറയാൻ പേരിനു പോലും ഒരാളെ കണ്ടെത്താൻ കഴിയില്ല ഈ നഗര തിരക്കുകളിൽ. അയൽ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങി തെക്ക് കേരളത്തിൽ നിന്നു വരെ കുടിയേറി ഡൽഹിക്കാരായി മാറിയവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും.
ഡൽഹി വാസം മടുത്തു മടങ്ങിയ മലയാളത്തിന്റെ പ്രിയ കവി കെ. സച്ചിദാനന്ദൻ ഡൽഹിയിലേക്ക് വന്ന കാലത്ത് 1992ൽ എഴുതിയ ദില്ലി ദാലീ എന്ന കവിത പരന്പരയിലെ ’നഗരത്തിലെ പ്രണയം’ എന്ന കവിതയിൽ ഇങ്ങനെ കുറിച്ചു:
നഗരത്തിലെ പ്രണയം
നഗരത്തിലെ ആകാശം പോലെയാണ്:
അതുണ്ടെന്നു നമുക്കറിയാം
പക്ഷെ നോക്കുന്നിടത്തെല്ലാം
നാം ചുവരുകൾ മാത്രം കാണുന്നു...
ഡൽഹി നോട്ട്സ് എന്ന ഈ പ്രതിവാര പംക്തിയിൽ ഡൽഹിയുടെ ഇത്തരം ഓരോ ഓർമകളെയും കുറിച്ചു പറഞ്ഞു പോകാം എന്നാണു കരുതുന്നത്. ഉത്തർപ്രദേശിലെ ആഗ്രയിലാണെങ്കിൽകൂടി മഹാത്ഭുതം എന്ന ഖ്യാതി കൊണ്ട് ഭാരതീയ മനസുകളെ ലോകമാകെ അഭിമാനം കൊള്ളിച്ച് താജ്മഹൽ മുതൽ രാജ്ഘട്ട്, ചെങ്കോട്ട, ലാഹോർ ഗേറ്റ്, ദിവാൻ-ഇ ആം, നഹർ-ഇ ബിഹിഷ്ട്, ഷാ ബുർജ്, ഹീരാ മഹൽ, ഹമ്മം, മോത്തി മസ്ജിദ്, ദിവാൻ-ഇ ഖാസ്, ഖാസ് മഹൽ, രംഗ് മഹൽ, മുംതാസ് മഹൽ, ഹയാത് ബക്ഷ് പൂന്തോട്ടം, ബ്രിട്ടീഷ് ബാരക്കുകൾ, ഇന്ത്യ ഗേറ്റ്, കുത്തബ് മിനാർ, തീൻ മുർത്തി ഭവൻ, ബിർള മന്ദിർ, ഹുമയൂണ്സ് ടോംബ്, ജന്തർ മന്തർ, ഇരുന്പുസ്തംഭം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സ്മാരകങ്ങളുടെ സ്മൃതികൾക്കിടയിലൂടെയുള്ള ു ചെറു യാത്രയാകട്ടെ ഈ കുറിപ്പുകളും.
ഓർമകളുടെ അധിക ഭാരമുള്ളവർ ദില്ലി എന്നും ആധുനികമണിഞ്ഞവർ ഡൽഹി എന്നും വിളിച്ചു പോരുന്ന നഗരത്തിന് ദഹ്ലി എന്ന വാക്കിൽ നിന്നാണ് ആ പേര് ലഭിക്കുന്നത്. വാതിൽപ്പടി എന്നാണ് ദഹ്ലി എന്ന വാക്കിന്റെ അർഥം. ആരാവലി മലനിരകൾക്കും യമുനാ നദിക്കും ഇടയിൽ കിടക്കുന്ന ഡൽഹി എന്ന വാതിൽപ്പടി കടന്നുവേണം ഗംഗാതടത്തിലേക്ക് പ്രവേശിക്കാൻ.
ഡൽഹിയെ തലസ്ഥാനമാക്കി ഭരണം തുടങ്ങിയത് എ.ഡി എട്ടാം നൂറ്റാണ്ടിൽ രജപുത്ര വംശത്തിൽ പെട്ട തോമർമാരാണ്. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഇത് രജപുത്ര വംശത്തിലെതന്നെ ചൗഹാന്മാരുടെ കൈവശമെത്തി. പിന്നെ ഡൽഹിയുടെ ഭരണം മുഹമ്മദ് ഗോറി പിടിച്ചെടുത്തു. അതോടെ സുൽത്താൻ ഭരണത്തിന്റെ തലസ്ഥാനമായി ഡൽഹി മാറുകയായിരുന്നു.
ഈ കാലയളവിലാണ് അടിമവംശം, ഖിൽജി, തുഗ്ലക്ക്, സയ്യിദ്, ലോധി എന്നിങ്ങനെ അഞ്ചു രാജവംശങ്ങൾ തുടർച്ചയായി ഡൽഹിയുടെ ഭരണം കൈയാളിയത്. പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ബാബർ ഭരണം പിടിച്ചെടുത്തതോടെ മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി ഡൽഹി മാറി. അങ്ങനെ മുഗൾ ചരിത്രത്തിന്റെ മുടിചൂടി ഹുമയൂണ്, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഒൗറംഗസേബ് തുടങ്ങിയ ചക്രവർത്തിമാർ ഡൽഹി കേന്ദ്രമാക്കി ഭരിച്ചു.
1803ൽ ബ്രീട്ടീഷുകാരുടെ വരവായി. മറാത്ത സൈന്യത്തെ മുഗൾ സഹായത്തോടെ പരാജയപ്പെടുത്തിയതോടെ ഡൽഹിയുടെ നിയന്ത്രണം ബ്രീട്ടിഷുകാരുടെ കൈകളിലായി. അവരുടെ ഭരണസിരാകേന്ദ്രം കോൽക്കത്തയിൽ ആയതു കൊണ്ടുമാത്രം അന്നത്തെ മുഗൾ ഭരണാധികാരിയെ ചെങ്കോട്ടയിൽ തുടരാൻ അനുവദിക്കുകയായിരുന്നു. പിന്നീട് ബഹദൂർഷാ രണ്ടാമനെ തടവുകാരനായി പിടിച്ച് ബ്രിട്ടീഷുകാർ ഡൽഹി പിടിച്ചെടുക്കുകയായിരുന്നു. 1911ൽ ഡൽഹി ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലവനായി ജോർജ് അഞ്ചാമൻ രാജാവ് ചുമതലയേറ്റ് അഞ്ചു മാസത്തിനുള്ളിൽ നടത്തിയ ഇന്ത്യ സന്ദർശനത്തിലാണ് ഡൽഹിയെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നത്. റെയ്സിന കുന്നിന്റെ തലയെടുപ്പിൽ അവരൊരു തലസ്ഥാന നഗരം പടുത്തുയർത്തി. ഗ്രീക്ക് ശൈലിയും ഇന്ത്യൻ വാസ്തുനിർമാണ ശൈലിയും സമന്വയിപ്പിച്ച് ഹെർബർട്ട് ബേക്കറും എഡ്വിൻ ല്യൂട്ടൻസും ചേർന്ന് അതുവരെ ഇല്ലാത്ത ഛായയിൽ ഒരു നഗരം നിർമിച്ചെടുത്തു.
ഇന്ത്യയൊട്ടാകെ ചുറ്റി സഞ്ചരിച്ച് തദ്ദേശീയ നിർമിതികളുടെ ഛായകൾ മനസിൽ പതിപ്പിച്ചാണ് ല്യൂട്ടൻസ് ഡൽഹിയുടെ രൂപകൽപന നടത്തിയത്. റെയ്സീന കുന്നിന്റെ മുകളിൽ വൈസ്രോയിയുടെ കൊട്ടാരമായിരുന്നു. അരുകുകളിലായി ഉന്നത പദവിയിലുള്ള ഉദ്യോഗസ്്ഥർക്കുള്ള കെട്ടിടങ്ങൾ. പാർലമെന്റ് മന്ദിരവും സൈനിക പരേഡുകൾക്കുള്ള രാജ്പഥ് ഒക്കെയായി ഡൽഹിക്ക് ഒരാധുനിക മുഖം തന്നെ ല്യൂട്ടൻസ് നൽകി.
രാജ്പഥിന്റെ ഒരറ്റത്ത് ഒന്നാം ലോകമഹായുദ്ധത്തിലെ രക്തസാക്ഷികൾക്കുള്ള സ്മാരകമായി ഇന്ത്യാ ഗേറ്റും ഉയർന്നു. 1930ൽ നഗരരൂപീകരണം പൂർത്തിയായതിന് ശേഷം തുടർന്നുള്ള രണ്ട് ദശാബ്ദക്കാലം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനം ഇവിടെയായിരുന്നു.
ഇന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി വീണ്ടും ഈ പ്രദേശത്തിന്റെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്നു. ഒരുപാട് റിപ്പബ്ലിക് ദിന പരേഡുകൾ കടന്നു പോയിട്ടുള്ള രാജ്പഥ് ഇന്ന് ഉഴുതു മറിച്ചിട്ട പാടം പോലെ കിടക്കുന്നു. കണ്ടാൽ കണ്ണുനിറഞ്ഞു പോകുന്ന ആ ദൃശ്യം പകർത്താൻ മാധ്യമങ്ങൾക്ക് പോലും കർശന വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2024ൽ പുതിയ പാർലമെന്റ് മന്ദിരംകൂടി വരുന്നതോടെ ല്യൂട്ടൻസ് നിർമിതികളിൽ പലതും തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് വെറും സ്മൃതികുടീരങ്ങളാകും. കൊളോണിയൽ ആധിപത്യത്തിന്റെ അവശേഷിപ്പുകളൊട്ടാകെ മായ്ച്ചുകളഞ്ഞു പൂർണമായും ഇന്ത്യൻ ഛായ പതിപ്പിക്കും എന്നതാണ് ഇതിനു പിന്നിലെ അവകാശ വാദം.
ഇതുവരെ പറഞ്ഞതു ചരിത്രമാണെങ്കിലും ഇനിയുള്ളത് സ്വാതന്ത്ര്യസമരം ഉൾപ്പടെയുള്ള ചരിത്രം തന്നെയാണ്. ആ ചരിത്രങ്ങളുടെയെല്ലാം സ്മൃതിശേഷിപ്പുകൾ പൂർണമായോ പേരിനു മാത്രമായൊക്കെ ഡൽഹിയുടെ പലഭാഗങ്ങളിലുമുണ്ട്. ചരിത്രത്തിൽ ഭീമൻമാരായ ചില ഓർമകളെ സംരക്ഷിച്ചും പരിപാലിച്ചും കാഴ്ചകൾക്കുള്ള കേന്ദ്രങ്ങളാക്കി നിലനിർത്തിയിട്ടുണ്ട്. അങ്ങനെയല്ലാത്ത ചിലതൊക്കെ ചില തലമുറകളോടൊപ്പം മറവിയിലേക്കും മണ്ണിലേക്കും മാഞ്ഞു പോയിട്ടുണ്ട്. അത്തരം ഓർമകളെ ഓരോന്നായി തുടച്ചെടുത്ത് തിളക്കി വെക്കുകയാണ് ഡൽഹി നോട്ട്സിന്റെ ലക്ഷ്യം.