ഒരു മാമ്പഴം കിട്ടിയാല്‍ അതു 17 കഷ്ണമായി മുറിക്കും. എല്ലാവരും കൂടി ഭക്ഷിക്കുമ്പോള്‍ അനിര്‍വചനീയമായ ആനന്ദം മനസില്‍ നിറയും. ഒരു കഷ്ണം മാമ്പഴത്തിന് പത്തു ബിരിയാണിയേക്കാള്‍ സ്വാദും സംതൃപ്തിയുമാണ് അനുഭവപ്പെട്ടിരുന്നതെന്നാണ് ഏലിക്കുട്ടിയുടെ സന്തോഷം.
മക്കളുടെ എണ്ണം ഒന്നിലോ രണ്ടിലോ ചെറുതാകുന്ന ഇക്കാലത്താണ് വലിയ കുടുംബത്തിന്റെ സ്നേഹവലയത്തില്‍ സന്തോഷിക്കുന്ന അമ്മ ജീവിത സാക്ഷ്യം പങ്കുവയ്ക്കുന്നത്. തൊടുപുഴ തലയനാട് മുകളത്ത് ജോസഫ്- ഏലിക്കുട്ടി ദമ്പതികളുടെ ദാമ്പത്യത്തില്‍ പിറന്നത് 15 മക്കള്‍. വല്യമ്മയ്ക്കു കരുതലൊരുക്കുന്നത് 76 കൊച്ചുമക്കള്‍.
മുണ്ടുമുറുക്കിയുടുത്ത് രാപകല്‍ അധ്വാനിച്ചാണ് മക്കളെ വളര്‍ത്തിയതെന്നു പറയുമ്പോള്‍ ഏലിക്കുട്ടിക്ക് കൂടെ പറയാന്‍ ഒരു വാക്കു കൂടിയുണ്ട്- ദൈവം തന്ന മക്കളും കൊച്ചുമക്കളുമാണ് എന്റെ സന്തോഷവും സമ്പത്തും.
അന്നൊക്കെ ഇക്കാലത്തേതുപോലെ യാത്രാസൗകര്യങ്ങളില്ല, വീടുകളില്‍ അടുക്കളയന്ത്രങ്ങളില്ല. നാട്ടില്‍ ചികിത്സാ സംവിധാനങ്ങള്‍ തീരെ കുറവ്. കളരിയില്‍ നിലത്തെഴുത്ത് ആശാനില്‍ നിന്നു പഠിച്ച അക്ഷരങ്ങളാണ് അറിവ്. എന്നാല്‍ ജീവിതം ഞങ്ങളെ ഒരുപാട് അനുഭവങ്ങള്‍ പഠിപ്പിച്ചു. കഷ്ടപ്പാടുകളിലും പ്രതിസന്ധികളിലും ഇല്ലായ്മകളിലും ദൈവം ഞങ്ങള്‍ക്ക് കരുതലും കാവലുമായുണ്ടായിരുന്നു. അചഞ്ചലമായ ദൈവ വിശ്വാസത്തിന്റെ കരുത്തും മക്കള്‍ ദൈവദാനമാണെന്ന ബോധ്യവും പ്രതിസന്ധിയില്‍ ദൈവം കരുതലാകുമെന്ന ഉറച്ച ബോധ്യവും എപ്പോഴുമുണ്ടായിരുന്നു.
മധുരസ്മരണകള്
1950 ഫെബ്രുവരി 16നു തലയനാട് ലൂര്‍ദ്മാതാ പള്ളിയില്‍വച്ചായിരുന്നു ജോസഫ് എന്ന പാപ്പുച്ചേട്ടനും ഏലിക്കുട്ടിയും തമ്മിലുള്ള വിവാഹം. ജോസഫിന് 22 വയസ്. എലിക്കുട്ടിക്ക് 20. നീളന്‍ തൂവെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു ജോസഫിന് വേഷം. ചട്ടയും മുണ്ടും നേരിയതുമായിരുന്നു ഏലിക്കുട്ടി അണിഞ്ഞിരുന്നത്. അഞ്ചിരിക്കവലയിലെ പേന്താനത്ത് വീട്ടില്‍നിന്നു നടന്നായിരുന്നു വധുവും കൂട്ടരും പള്ളിയിലെത്തിയത്.
വിവാഹസദ്യയുടെ ചിട്ടവട്ടങ്ങള്‍ ഇന്നും ഏലിക്കുട്ടിയുടെ മനസില്‍ നിന്നു മാഞ്ഞുപോയിട്ടില്ല. നിലത്ത് പായയില്‍ വെള്ളത്തുണി വിരിച്ച് ചമ്രം പടിഞ്ഞാണ് സദ്യയ്ക്ക് ഇരുന്നത്. തൂശനില നിറയെ വിഭവങ്ങള്‍. തേങ്ങയും പഞ്ചസാരയുമായിരുന്നു മധുരം വച്ചത്. വീട്ടില്‍നിന്നും കാരണവന്മാര് സമ്മാനിച്ച പിച്ചള കെട്ടിയ പെട്ടി, കിണ്ടി, മൊന്ത, വിളക്ക്, ചെമ്പ് പാത്രം എന്നിവയെല്ലാം ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. വാഴക്കുളത്തുനിന്നു 80 വര്‍ഷം മുമ്പാണ് ജോസഫിന്റെ കുടുംബം തലനാടിന് കുടിയേറിയത്.
മണ്ണിനെയും കൃഷിയേയും സ്നേഹിച്ചു കൊതിതീരാത്ത പഴയ കാലത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ 87ന്റെ നിറവിലും ഏലിക്കുട്ടിക്കു നൂറുനാവ്. പുലര്‍ച്ചെ നാലിന് ഇരുവരും ഉണര്‍ന്ന് ശാന്തമായി കുറച്ചുനേരം പ്രാര്‍ഥിക്കും. നേരം പുലരുന്നതോടെ ചായ കുടിച്ച് ജോസഫ് പാടത്തേക്കിറങ്ങും. പിന്നെ നിലം ഉഴുതുമറിക്കലായി. വിത്ത് വിതച്ച് കൃഷിയിറക്കിയാല്‍ പിന്നെ പാടത്തുനിന്ന് കണ്ണു പറിക്കാന്‍ നേരമില്ല. പാടത്ത് ഭക്ഷണവുമായി പോകുന്നതും ഏലിക്കുട്ടിയായിരുന്നു.
പങ്കുവയ്ക്കലിന്റെ ജീവിതം
മിന്നുചാര്‍ത്തിയ ദിവസം മുതല്‍ ഈ ദമ്പതികളുടെ ജീവിതം സ്നേഹത്തിലും വിശ്വസ്തതയിലും പരസ്പര ബഹുമാനത്തിലും സമ്പന്നമായിരുന്നു. ഒരിക്കല്‍പോലും ഭര്‍ത്താവിന്റെ പുഞ്ചിരി മായാന്‍ അവസരമൊരുക്കിയിട്ടില്ലെന്നു പറയുമ്പോള്‍ ഏലിക്കുട്ടിയുടെ മുഖത്തു പ്രസാദം. ഇരുവരും തമ്മിലുള്ള ഈ ഒരുമയും സന്തോഷവും മക്കളുടെ ജീവിതത്തിലും വലിയ സ്വാധീനമായി.
ഇണയും തുണയുമായി ചിരിച്ചും ചിരിപ്പിച്ചും വലിയ കുടുംബത്തെ നയിച്ച ജോസഫ് ഏഴുവര്‍ഷം മുമ്പ് 91-ാമത്തെ വയസില്‍ ലോകത്തോട് വിടപറഞ്ഞതിന്റെ ഓര്‍മയില്‍ ഏലിക്കുട്ടിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
വീട്ടില്‍ എക്കാലവും മക്കള്‍ക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയായിരുന്നു. ഒരാള്‍ ഭക്ഷണം കഴിക്കാന്‍ വൈകിയാല്‍ മറ്റെല്ലാവരും കാത്തിരിക്കും. ഒരു മാമ്പഴം കിട്ടിയാല്‍ അതു 17 കഷ്ണമായി മുറിക്കും. എല്ലാവരും കൂടി ഭക്ഷിക്കുമ്പോള്‍ അനിര്‍വചനീയമായ ആനന്ദം മനസില്‍ നിറയും. ഒരു കഷ്ണം മാമ്പഴത്തിന് പത്തു ബിരിയാണിയെക്കാള്‍ സ്വാദും സംതൃപ്തിയുമാണ് അനുഭവപ്പെട്ടിരുന്നതെന്നാണ് ഏലിക്കുട്ടിയുടെ സന്തോഷം.
ഉരുകിത്തീര്‍ന്ന ജീവിതം
മക്കള്‍ക്കായി മെഴുകുതിരി പോലെ ഉരുകിത്തീര്‍ന്ന കഠിനാധ്വാനത്തിന്റെയും സഹനത്തിന്റെയും ജീവിതമായിരുന്നു ഈ ദമ്പതികളുടേത്. മാത്തച്ചന്, മേരി, ജോയി, കുര്യാച്ചന്, കുട്ടിയമ്മ, ഫ്രാന്‍സിസ്, ടോമി, എല്‍സി, ലിസി, തങ്കച്ചന്, ലൂസി, തോമാച്ചന്, ബംഗളൂരു ധര്‍മാരം സെമിനാരി പ്രഫസര്‍ റവ.ഡോ.ദേവസ്യാച്ചന് മുകളത്ത്, മാര്ട്ടിന്, സാബു എന്നിവരാണ് മക്കള്‍. മക്കളില്‍ മാത്തച്ചനും ടോമിയും ഏതാനും വര്‍ഷം മുമ്പ് നിത്യതയിലേക്ക് യാത്രയായി. കാസര്‍ഗോഡ് താമസിക്കുന്ന കുര്യാച്ചന് മാത്രമാണ് അകലെ കഴിയുന്നത്. മറ്റെല്ലാവരും തറവാടിന്റെ സമീപ പ്രദേശങ്ങളില്‍തന്നെയാണ് താമസം.
ഇടവകപള്ളിയിലെ കന്യകാ മാതാവിന്റെ തിരുനാളിന് മക്കളെല്ലാവരും തറവാട്ടില്‍ ഒരുമിച്ചുകൂടുന്ന പതിവുണ്ട്. ഒരുമിച്ച് ഭക്ഷിച്ച്, പ്രാര്‍ഥിച്ച് സന്തോഷം പങ്കുവയ്ക്കുമ്പോള്‍ ലഭിക്കുന്ന നിർവൃതി ഒന്നു വേറെ തന്നെ.
കൃഷിതന്നെ ജീവിതം
ഫാ.ദേവസ്യാച്ചന് ഒഴികെ 14 മക്കളും കര്‍ഷകരാണെന്ന പ്രത്യേകതയും ഈ കുടുംബത്തിനുണ്ട്. പ്രഭാതം മുതല്‍ പ്രദോഷം വരെ എല്ലുമുറിയെ പണിയെടുക്കുന്ന കര്‍ഷകര്‍. കാലിവളര്‍ത്തലും കൃഷിയും പാട്ടക്കൃഷിയും ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്ന മക്കളുടെ ഓരോ കുടുംബവും സ്വയംപര്യാപ്തതയുടെ വഴിയില്‍ ഏറെ മുന്നേറിയിട്ടുണ്ട്. ചികിത്സയ്ക്കായി ആശുപത്രിയുടെ പടി കയറാന്‍ ഇടവന്നിട്ടില്ലാത്ത മാതാപിതാക്കളുടെ അടുക്കും ചിട്ടയും നിറഞ്ഞ ജീവിതവും പ്രസാദാത്മകമായ ജീവിതവീക്ഷണവും പ്രാര്‍ഥനാ ചൈതന്യവും മാതൃകയാക്കി കര്‍മരംഗത്ത് വിജയഗാഥ രചിക്കാനാണ് ഈ വലിയ കുടുംബത്തിന്റെ എളിയ മോഹം.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഒരുമണിക്കൂര്‍ മുമ്പ് ഇടവക പള്ളിയിലെത്തുന്ന പതിവും ഇരുവര്ക്കുണ്ടായിരുന്നു. ഇടവിടാത്ത പ്രാർഥനയും ദൈവത്തിൽ ആശ്രയിച്ചുള്ള ജീവിതവുമാണ് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ ശക്തിപകർന്നത്.
ഒന്നോ രണ്ടോ മക്കളെ വളര്‍ത്താന്‍ ആകുലപ്പെടുന്നവരോട് ഏലിക്കുട്ടിക്കു പറയാനുള്ള സന്ദേശമിതാണ്. 'ഈ ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്. മക്കള്‍ ദൈവത്തിന്റെ വലിയ ദാനമാണ്. എത്ര മക്കളുണ്ടായാലും ദൈവം അവരെ കാത്തു പരിപാലിക്കും. അക്കാര്യത്തില്‍ ആശങ്ക അല്പം പോലും വേണ്ട. ജീവിതം ഒന്നേയുള്ളൂ. അതു സ്നേഹിക്കാനുള്ളതാണ്.
ജോയി കിഴക്കേല്‍