ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊരാളായി ഡോ. ജോർജ് തയ്യിൽ തെരഞ്ഞെടുക്കപ്പെട്ടു.
ആധികളുടെയും വ്യാധികളുടെയും ഇക്കാലത്ത് ഹൃദ്രോഗത്തെ അകറ്റിനിർത്താനും ഹൃദയങ്ങൾക്കു കാവലാകാനും സമർപ്പിത ശുശ്രൂഷയർപ്പിക്കുന്ന ഭിഷഗ്വരനാണ് ഡോ. ജോർജ് തയ്യിൽ.
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗ വിദഗ്ധരിലൊരാളായി ഡോ. ജോർജ് തയ്യിൽ തെരഞ്ഞെടുക്കപ്പെട്ടതും അതുകൊണ്ടുതന്നെ. കരുണാർദ്രമായ ശുശ്രൂഷയ്ക്കൊപ്പം ആരോഗ്യ ബോധവത്കരണത്തിനും നിസ്തുല സംഭാവന നൽകുന്നവരെയാണു ഈ സർവേയിൽ പരിഗണിച്ചത്.
ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരെയും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവരെയും ഡോ. ജോർജ് തയ്യിൽ കൈപിടിച്ചു സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നു. ഇതിനൊപ്പം ഹൃദ്രോഗ സാധ്യതയിൽനിന്ന് അകന്നു നടക്കാനും രോഗഭീതിയില്ലാതെ അധ്വാനിച്ചു ജീവിക്കാനും ഉതകുംവിധം ജീവിതത്തെ ക്രമീകരിക്കുന്നതിൽ ഇദ്ദേഹം അനേകർക്ക് പ്രചോദനമാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള ശുശ്രൂഷയാണ് ഡോ. ജോർജ് തയ്യിലിനെ ഹൃദയചികിത്സാരംഗത്തെ വേറിട്ട വ്യക്തിത്വമാക്കുന്നത്. ബൈപാസ് നടത്തേണ്ടിയിരുന്നവരെ ജീവിതശൈലിയിൽ പുനക്രമീകരണം നിർദേശിച്ചു ശസ്ത്രക്രിയ ഒഴിവാക്കിയ അനുഭവങ്ങൾ പലതുണ്ട്. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ വരാതെ സൂക്ഷിക്കണമെന്ന വൈദ്യശാസ്ത്രത്തിന്റെ ഓർമപ്പെടുത്തലിനു പ്രായോഗികസാക്ഷ്യമാണു മൂന്നൂ പതിറ്റാണ്ടു പിന്നിടുന്ന ഡോ. ജോർജ് തയ്യിലിന്റെ ആതുരശുശ്രൂഷ.
രചനയുടെ ലോകം
മരുന്നിൽ മാത്രമല്ല അക്ഷരങ്ങളിലൂടെയും ആശ്വാസവെളിച്ചം കരുതിവയ്ക്കുകയാണ് ഡോ. ജോർജ് തയ്യിൽ. ജർമനിയിലെ മ്യൂണിക്കിൽ തുടങ്ങിയ ചികിത്സാ സപര്യ 29 വർഷമായി എറണാകുളം ലൂർദ് ആശുപത്രിയിൽ ഒട്ടേറെ രോഗികൾക്ക് ആശ്വാസം പകരുന്നു. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ആറ് ഗ്രന്ഥങ്ങളുടെ രചയിതാവാണ്. പുറമെ ആനുകാലികങ്ങളിലും ആരോഗ്യസംബന്ധമായ ലേഖനങ്ങൾ എഴുതുന്നു.
‘ഹാർട്ട് അറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം’ എന്ന പുസ്തകത്തിന് മൂന്നു പതിപ്പുകളിറങ്ങി. ‘ഹൃദ്രോഗം മുൻകരുതലും ചികിത്സയും’, ‘ഹൃദ്രോഗചികിത്സ പുതിയ കണ്ടെത്തലുകളിലൂടെ’, ‘ഹൃദയാരോഗ്യത്തിനു ഭക്ഷണവും വ്യായാമവും’, ‘ഹൃദയപൂർവം ഒരു ഹെൽത്ത് ഗൈഡ’്, ‘സ്ത്രീകളും ഹൃദ്രോഗവും’ എന്നിവയാണു മറ്റു പുസ്തകങ്ങൾ. ബെനഡിക്ട് പതിനാറാമൻ പാപ്പായുമായുള്ള ആത്മീയബന്ധവും ഉൗഷ്മളസൗഹൃദവും പ്രമേയമാകുന്ന പുസ്തകം ‘ഞാൻ അറിയുന്ന ബെനഡിക്ട് പതിനാറാമൻ’ ഉടൻ പുറത്തിറങ്ങും.
മലയാളം ടിവി ചാനലുകളിൽ ആദ്യമായി ആരോഗ്യാധിഷ്ഠിത പരിപാടികൾ ആരംഭിച്ചത് ഇന്ത്യാ വിഷനിലൂടെ ഡോ. തയ്യിലാണ്. പ്രമുഖ ചാനലുകളിൽ ഡോ. ലൈവ്, മൈ ഡോക്ടർ പരിപാടികളിൽ സ്ഥിരംസാന്നിധ്യമാണ്. ശാലോം ടെലിവിഷനിലെ ജീസസ് ദി ഡിവൈൻ ഹീലർ ശ്രദ്ധേയമായിരുന്നു.
ആദരവുകൾ, അംഗീകാരങ്ങൾ
കോട്ടയം കുറുപ്പന്തറ മാഞ്ഞൂർ തയ്യിൽ കുര്യൻ ചാക്കോയുടെയും അന്നമ്മയുടെയും അഞ്ച് ആണ്മക്കളിൽ നാലാമനാണു ഡോ. ജോർജ് തയ്യിൽ. 1974 ൽ മ്യൂണിക്കിലെ ലുഡ്വിംഗ് മാക്സ് മില്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസും തുടർന്ന് എംഡിയും പാസായി. എഫ്എഎംഎ, എഫ്സിസിപി, എഫ്എസിസി, എഫ്ഐസിസി, എഫ്ഇഎസ് സി, എഫ്ആർസിപി തുടങ്ങിയ ഉന്നത ബിരുദങ്ങളും ഇദ്ദേഹത്തിന്റെ വൈദ്യ മികവിന്റെ പട്ടികയിലുണ്ട്.
ജർമനി, സൗദി അറേബ്യ, ഓസ്ട്രിയ എന്നിവിടങ്ങളിലെ പ്രമുഖ ഹാർട്ട് കെയർ സെന്ററുകളിലെ സേവനത്തിനു ശേഷമാണ് കൊച്ചി ലൂർദ് ആശുപത്രിയിലെത്തി കാർഡിയോളജി മേധാവിയും സീനിയർ കണ്സൾട്ടന്റും ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായത്.
എഡിൻബറോയിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസിന്റെ ബഹുമതിയായ എഫ്ആർസിപി ഉൾപ്പടെ വിവിധ ഫെല്ലോഫെലോഷിപ്പുകൾക്ക് അർഹനായി. ഗ്ലോബൽ മലയാളി കൗണ്സിലിന്റെ ഗ്ലോബൽ എക്സലൻസി മെഡിക്കൽ അവാർഡ്, കുടുംബദീപം അവാർഡ്, സർവോദയം കുര്യൻ അവാർഡ്, കെസിബിസി ദാർശനിക വൈജ്ഞാനിക പുരസ്കാരം, ചീഫ് മിനിസ്റ്റേഴ്സ് ആരോഗ്യരത്ന പുരസ്കാരം, ഗുഡ്നെസ് ടിവി മെഡിക്കൽ എക്സലൻസി അവാർഡ്, റോട്ടറി കോസ്മോസ് കൊച്ചിൻ ഹാർട്ട്കെയർ എക്സലൻസ് അവാർഡ്, ലൈഫ്ടൈം അച്ചീവ്മെന്റ് തുടങ്ങിയവയ്ക്ക് അർഹനായി.
വിവിധയിടങ്ങളിൽ നൂറോളം മെഡിക്കൽ ക്യാന്പുകൾ ഡോ. ജോർജ് തയ്യിലിന്റെ നേതൃത്വത്തിൽ നടത്തി. അഗതികൾക്ക് സൗജന്യ മെഡിക്കൽ പരിശോധനകളും നൽകി വരുന്നു.
ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി, അക്കാദമി ഓഫ് എക്കോകാർഡിയോഗ്രഫി എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്, എക്കോ കാർഡിയോഗ്രഫി അക്കാദമിയുടെയും ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജിയുടെയും കേരള ചാപ്റ്റർ സയന്റിഫിക് കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം ചെയ്തു.
ന്യൂറോ സൈക്യാട്രിസ്റ്റായ ഡോ. ശുഭ പാലാക്കുന്നേലാണു ജീവിതപങ്കാളി. ആൻമേരിയും എലിസ് മേരിയുമാണു മക്കൾ.
സിജോ പൈനാടത്ത്