ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയാവണം പാക്ക് പോപ്പ് നക്ഷത്രമായി ജ്വലിച്ചുനിന്ന നസിയ ഹസൻ അങ്ങനെയൊരു പാട്ട് വേണ്ടെന്നുവച്ചത്. അതല്ലാതെ പ്രശസ്ത സംഗീതസംവിധായകനും തന്റെ സൂപ്പർഹിറ്റ് ആൽബം ഡിസ്കോ ദീവാനേയുടെ അമരക്കാരനുമായ ബിദ്ദുവിന്റെ ഓഫർ നിരസിക്കേണ്ട കാര്യം നസിയക്കില്ലല്ലോ. ഒരുപക്ഷേ രണ്ടായിരാമാണ്ടിൽ മുപ്പത്തഞ്ചാം വയസിൽ ഈ ലോകം വിടുന്നതിനുമുന്പ് നസിയയുടെ അവസാന സൂപ്പർഹിറ്റ് ഗാനമാകുമായിരുന്നു മെയ്ഡ് ഇൻ ഇന്ത്യ.
എന്തായാലും നസിയ പാടില്ലെന്നു തീരുമാനിച്ചതോടെ മെയ്ഡ് ഇൻ ഇന്ത്യ വരികളും പാട്ടും അലിഷ ചിനായ് എന്ന യുവഗായികയിലേക്കെത്തി. ശേഷം പിറന്നത് ചരിത്രമാണ്. 1995 ഏപ്രിൽ 26ന് മാഗ്നാസൗണ്ട് പുറത്തിറക്കിയ ആൽബത്തിന്റെ അന്പതു ലക്ഷം കോപ്പികളാണ് രാജ്യത്ത് വിറ്റഴിഞ്ഞത്.
സിനിമയും പോപ്പ് മ്യൂസിക്കും
1965ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച അലിഷ ചിനായ് ചെറുപ്രായത്തിൽതന്നെ പാട്ടിന്റെ ലോകത്തെത്തി. അന്തരിച്ച സംഗീത സംവിധായകൻ ബപ്പി ലാഹിരിയാണ് അലിഷയെ ഹിന്ദി സിനിമാഗാനരംഗത്തേക്കു കൊണ്ടുവന്നത്. എണ്പതുകളിൽ അവരുടേതായി ഒട്ടേറെ ഡിസ്കോ ഹിറ്റുകൾ പിറന്നു. കരിഷ്മ കപുർ, സ്മിതാ പാട്ടീൽ, മന്ദാകിനി, ശ്രീദേവി, ജൂഹി ചൗള, മാധുരി ദീക്ഷിത്, ദിവ്യ ഭാരതി തുടങ്ങി മുൻനിര നായികമാർക്കെല്ലാംവേണ്ടി അലിഷ പാടി. ആനന്ദ്-മിലിന്ദ്, ലക്ഷ്മികാന്ത്-പ്യാരേലാൽ, കല്യാണ്ജി- ആനന്ദ്ജി, വിജു ഷാ തുടങ്ങിയവരുടെ ഒട്ടേറെ പാട്ടുകൾക്കും അലിഷ ശബ്ദംനൽകി. കിഷോർ കുമാറിനൊപ്പം പാടിയ കാട്ടേ നഹി കാട്ടേ (മിസ്റ്റർ ഇന്ത്യ) എന്ന ഗാനം ഇപ്പോഴും സംഗീതപ്രേമികൾ മറന്നിട്ടില്ല.
തൊണ്ണൂറുകളിൽ അനു മാലിക്, രാജേഷ് റോഷൻ, നദീം- ശ്രാവണ് തുടങ്ങിയവരുടെ സംഗീത സംവിധാനത്തിലും അലിഷ തിളങ്ങി. 94ൽ ലെസ്ലി ലൂയിസിനൊപ്പമുള്ള ആൽബം ബോംബെ ഗേൾ പുറത്തിറങ്ങി. തൊട്ടടുത്തവർഷം മെയ്ഡ് ഇൻ ഇന്ത്യയും. അലിഷയുടെയും ഇന്ത്യൻ പോപ്പ് സംഗീതത്തിന്റെയും പാതയിലെ ഒരു നാഴികക്കല്ലായി അത്. ടൈറ്റിൽ ട്രാക്കിനു പുറമേ ഈ ആൽബത്തിലെ ലവർ ഗേൾ, ദിൽ, തൂ കഹാം, ഉൗ ലാ ലാ തുടങ്ങിയ പാട്ടുകളെല്ലാം തലമുറകൾ ഏറ്റുപാടി. മാത്രമല്ല ഇന്റർനാഷണൽ ബിൽബോർഡ് അവാർഡ്, ഫ്രെഡ്ഡി മെർക്കുറി അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും അലിഷയെ തേടിയെത്തി. അവർ ഇന്ത്യൻ പോപ്പ് സംഗീതത്തിലെ റാണിയായി. ഇന്ത്യൻ മ്യൂസിക് വീഡിയോകളുടെ ചരിത്രത്തിലെ ആദ്യ പേരുകളിൽ ഒന്നുമായി മെയ്ഡ് ഇൻ ഇന്ത്യ.
മിലിന്ദ് സോമനും ആനകളും
പേര് മെയ്ഡ് ഇൻ ഇന്ത്യ എന്നാണെങ്കിലും ആൽബത്തിന്റെ റെക്കോർഡിംഗ് നടന്നത് ലണ്ടനിലാണ്. കെൻ ഘോഷ് ആണ് മ്യൂസിക് വീഡിയോ ആവിഷ്കരിച്ചത്. അന്നത്തെ മോഡലിംഗ് സൂപ്പർസ്റ്റാർ മിലിന്ദ് സോമനും, പാന്പുകൾ, ആന, ജ്യോതിഷി തുടങ്ങിയ ഇന്ത്യൻ എലമെന്റുകളും വീഡിയോയിൽ വേണമെന്നായിരുന്നു തന്റെ ആവശ്യമെന്ന് അലിഷ പറയുന്നു. ദൃശ്യങ്ങളിലെ ഭാരതീയത നൽകിയത് ഒരു മാന്ത്രികാനുഭൂതിയാണെന്നും അലിഷ ഓർമിച്ചു. ടെലിവിഷൻ പ്രേക്ഷകരെ പാട്ടും വീഡിയോയും അക്ഷരാർഥത്തിൽ ത്രസിപ്പിച്ചുവെന്നുറപ്പ്.
2005ൽ ബണ്ടി ഓർ ബബ്ലി എന്ന ചിത്രത്തിലെ കജ് രാ രേ എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ അലിഷ ഗംഭീര തിരിച്ചുവരവു നടത്തി. ഫിലിംഫെയർ അവാർഡും നേടി. ഹിമേഷ് രേഷമിയ, ശങ്കർ-എഹ്സാൻ-ലോയ്, പ്രിതം തുടങ്ങിയ പുതുതലമുറക്കാർക്കുവേണ്ടിയും അലിഷ ഒട്ടേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.
റാണിക്കു പിന്നാലെ രാജകുമാരി
മെയ്ഡ് ഇൻ ഇന്ത്യയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് പുതിയ പാട്ടു വരുന്ന സാഹചര്യത്തിലാണ് അലിഷയെ വീണ്ടും ഓർമിച്ചത്. കാലിഫോർണിയയിൽനിന്നുള്ള ഇന്തോ- അമേരിക്കൻ റാപ്പർ രാജ കുമാരി തന്റെ പുതിയ ട്രാക്ക് സമർപ്പിക്കുന്നത് ഇന്ത്യൻ പാരന്പര്യത്തിനാണ്. മെയ്ഡ് ഇൻ ഇന്ത്യ എന്നുതന്നെയാണ് പാട്ടിന്റെ തുടക്കവും.
ആന്ധ്ര സ്വദേശികളായ ദന്പതികളുടെ മകളായി അമേരിക്കയിലാണ് രാജ കുമാരി എന്ന പേരിൽ പാട്ടുകൾ ചെയ്യുന്ന ശ്വേത യല്ലപ്രഗഡ റാവു ജനിച്ചത്. അഞ്ചാം വയസുമുതൽ ഇന്ത്യൻ ശാസ്ത്രീയ നൃത്തവേദികളിൽ എത്തി. മികച്ച ഗായികയും സാമൂഹ്യപ്രവർത്തകയുമാണ്.
ഞാൻ എവിടെ ജനിച്ചു, എവിടെനിന്നു വരുന്നു എന്നതൊന്നും വിഷയമല്ല. എന്റെ മുഖത്തുനോക്കിയാൽ ആർക്കും മനസിലാകും ഞാൻ മെയ്ഡ് ഇൻ ഇന്ത്യയാണെന്ന്. എനിക്കൊരു ഇന്ത്യൻ വനിതയായിരിക്കുന്നതിൽ അഭിമാനമുണ്ട്. എന്റെ ഈ പാട്ട് ലോകത്തെവിടെയുമുള്ള ഇന്ത്യക്കാരുടെ ഗീതമായിരിക്കും- രാജ കുമാരി പറയുന്നു.
ഈ കുറിപ്പ് അച്ചടിച്ചുവരുന്പോഴേക്കും രാജ കുമാരിയുടെ മെയ്ഡ് ഇൻ ഇന്ത്യ റിലീസ് ആവും. അലിഷയെന്ന റാണി സൃഷ്ടിച്ച തരംഗം രാജ കുമാരിക്കു കൈയെത്തിപ്പിടിക്കാനാവുമോയെന്നു കേട്ടറിയണം.
ഹരിപ്രസാദ്