നാലു ദേശീയ പുരസ്കാരങ്ങൾ, നാലു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ, ഫിലിംഫെയർ അവാർഡുകൾ. ഏഴും ഫിലിംഫെയർ സൗത്തിന്റേത് പത്തും...ഇരുപതു പാട്ടുവർഷങ്ങൾകൊണ്ട് ഒരു ഗായിക സ്വന്തമാക്കിയ പ്രധാന അംഗീകാരങ്ങളാണിവ. വിദേശത്തുനിന്നുള്ള പുരസ്കാരങ്ങളും അംഗീകാരങ്ങളും വേറെ. ആ ഗായിക മറ്റാരുമല്ല, ആരാധകരുടെ പ്രിയപ്പെട്ട ശ്രേയ ഘോഷാലാണ്...
ഒരു പാട്ടുപാടാൻ ശ്രേയ ഘോഷാലിന് എത്ര രൂപ നൽകണം? ഇന്റർനെറ്റിൽ ഇടയ്ക്കിടെ സെർച്ച് ചെയ്യപ്പെടുന്ന ചോദ്യമാണ്. ഓരോ പാട്ടിനും എട്ടു മുതൽ പത്തുലക്ഷം രൂപവരെ എന്നാണ് ഉത്തരം. രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഗായികമാരിൽ മുൻനിരയിലേക്ക് അവർ ഒരു സുപ്രഭാതത്തിൽ ഉയർന്നുവന്നതല്ല.
രണ്ടുപതിറ്റാണ്ടായി ആ പ്രതിഭയുടെ സുന്ദരസ്വരം ലോകം കേൾക്കുന്നു. 185 കോടി രൂപയാണ് അവരുടെ മൊത്തം മൂല്യമായി ഇപ്പോൾ കണക്കാക്കുന്നത്. പ്രതിഫലത്തിന്റെ ചാർട്ടുകളിൽ മാത്രമല്ല ശ്രേയ മുന്നിലുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കണക്കെടുപ്പിലും ആ പേര് മുകളിൽത്തന്നെ നിൽക്കുന്നു. ഹിന്ദിക്കും മലയാളത്തിനും പുറമേ കന്നഡ, ബംഗാളി, ഗുജറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക്, മറാത്തി, തുളു, നേപ്പാളി, ഇംഗ്ലീഷ് ഭാഷകളിലും ശ്രേയ പാടിക്കൊണ്ടിരിക്കുന്നു.
ഈ ദിവസം, 20 വർഷം മുന്പ്...
പാട്ടു വീഡിയോയുമായി ശ്രേയ ബുധനാഴ്ച ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. അത് ഇങ്ങനെ വായിക്കാം:
""എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരവും സുപ്രധാനവുമായ നിമിഷം സംഭവിച്ചത് ഇതേ ദിവസമാണ്, 20 വർഷം മുന്പ്. ഗംഭീര സിനിമയായ ദേവ്ദാസിലൂടെ ഞാനൊരു ഹിന്ദി ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറിയ ദിവസം. സ്വന്തം പാട്ടുകൾ സ്ക്രീനിൽ കാണുന്ന അന്നത്തെ പതിനെട്ടുകാരി പെണ്കുട്ടിയുടെ സന്തോഷവും പരിഭ്രമവും വാക്കുകളിൽ ഒതുക്കാവുന്നതല്ല.
സിനിമയുടെയും പാട്ടുകളുടെയും ലോകത്തേക്കു കൈപിടിച്ചു കൊണ്ടുവന്ന് എന്നെ ഇന്നു കാണുന്ന കലാകാരിയായ ഞാനാക്കി മാറ്റിയ വഴികാട്ടി സഞ്ജയ് ലീലാ ബൻസാലിനോട് എന്നും നന്ദിയുള്ളവളാണ്. എനിക്കുവേണ്ടി കഠിനമായി പരിശ്രമിക്കുകയും എല്ലാം സമർപ്പിക്കുകയും ചെയ്ത മാതാപിതാക്കളുടെ കാൽക്കീഴിൽ ഇന്ന് ഒരിക്കൽക്കൂടി തലകുനിക്കുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടുന്ന ഒരു മനോഹര കുടുംബത്തെ ദൈവമെനിക്കു കരുണാപൂർവം നൽകി. നന്ദി''.
ഷാരുഖ് ഖാൻ, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ ദേവ്ദാസിനുവേണ്ടി പാടിയ ആദ്യഗാനമായ സിൽസിലാ യേ ചാഹത് കാ എന്ന പാട്ടാണ് ശ്രേയ ഇൻസ്റ്റഗ്രാമിൽ പാടി പങ്കുവച്ചത്. രണ്ടുദിവസംകൊണ്ട് മൂന്നു ലക്ഷത്തിലേറെപ്പേർ ഇൻസ്റ്റഗ്രാമിൽ ശ്രേയയുടെ പാട്ടുകേട്ടു.,
ആശംസകൾ പങ്കുവച്ചു. അരങ്ങേറ്റ ചിത്രത്തിലെ മറ്റൊരു ഗാനമായ ബേരി പിയാ ശ്രേയയ്ക്ക് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുക്കുകയും ചെയ്തു.
ബിഗ് ബി-യിലൂടെ ബിഗ് എൻട്രി
2007ൽ ബിഗ്ബി എന്ന ചിത്രത്തിൽ അൽഫോണ്സ് ജോസഫിന്റെ സംഗീതത്തിൽ വിടപറയുകയാണോ എന്ന പാട്ടിൽ മലയാളം ഒരു പുതുസ്വരം കേട്ടു. ഒരന്യഭാഷാ ഗായികയാണ് അതു പാടിയതെന്നു വിശ്വസിക്കാൻ പ്രയാസമായിരുന്നു. അത്രയ്ക്കു തെളിമയുള്ള മലയാളം!.
അവിടംമുതൽതന്നെ ശ്രേയ മലയാള സിനിമയ്ക്കും ശ്രോതാക്കൾക്കും പ്രിയങ്കരിയായി. രണ്ടുവർഷം കഴിഞ്ഞപ്പോൾ ബനാറസ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ആദ്യ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തി. വീരപുത്രൻ, രതിനിർവേദം (2011), ഹൗ ഓൾഡ് ആർ യൂ? (2014), ആമി (2018) എന്നീ ചിത്രങ്ങളിലൂടെ പുരസ്കാരനേട്ടം ആവർത്തിക്കുകയും ചെയ്തു.
ഇളയരാജ, ഒൗസേപ്പച്ചൻ, രമേഷ് നാരായണൻ, വിദ്യാസാഗർ, ശരത്ത്, ജാസി ഗിഫ്റ്റ്, ബിജിബാൽ, ഗോപി സുന്ദർ, ഷാൻ റഹ്മാൻ, മോഹൻ സിത്താര തുടങ്ങിയ സംഗീതസംവിധായകർക്കെല്ലാമൊപ്പം ശ്രേയ പാടിയെങ്കിലും ഏറ്റവുമധികം പാട്ടുകൾക്കു ശബ്ദംനൽകിയത് എം. ജയചന്ദ്രന്റെ ഈണത്തിലാണ്.
മലയാളി ഗായികമാർക്ക് അവസരം നൽകാതെ പുറമേനിന്നുള്ള ഗായികയെക്കൊണ്ടു പാടിക്കുന്നുവെന്ന ആരോപണംപോലും ജയചന്ദ്രനെതിരേ സംഗീതരംഗത്തുള്ളവർ ഉയർത്തി. അദ്ദേഹമതു പതിവു ചിരിയോടെ തള്ളുകയും ചെയ്തു. ശ്രേയയുടെ ആലാപനശുദ്ധിയിൽ തനിക്കുള്ള വിശ്വാസം ജയചന്ദ്രൻ പലതവണ പറഞ്ഞിട്ടുണ്ട്. അതേ വിശ്വാസമാണ് കേൾവിക്കാർക്കുമെന്നു നിശ്ചയം. ഏതു ഭാഷയോടും വളരെ വേഗത്തിൽ അനായാസം പൊരുത്തപ്പെടാൻ കഴിയുന്നുവെന്നതാണ് ശ്രേയയുടെ ഒരു പ്രത്യേകത.
ബംഗാൾ ടു മുംബൈ
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ബിശ്വജിത് ഘോഷാൽ- ശർമിഷ്ഠ ദന്പതികളുടെ മകളായി 1984 മാർച്ച് 12നാണ് ശ്രേയ ജനിച്ചത്. ന്യൂക്ലിയർ പവർ കോർപറേഷനിൽ എൻജിനിയറായിരുന്ന പിതാവിന്റെ ജോലിസ്ഥലമായ രാജസ്ഥാനിലെ കോട്ടായിലായിരുന്നു ബാല്യകാലവും സ്കൂൾ വിദ്യാഭ്യാസവും. ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ അക്കാലത്ത് സഹപാഠിയായിരുന്നു. ഇന്നും തുടരുന്നതാണ് ആ സൗഹൃദം.
നാലാം വയസുമുതൽ പാട്ടിന്റെ ആദ്യപാഠങ്ങൾ തുടങ്ങി. ആറാം വയസിൽ ഹിന്ദുസ്ഥാനി സംഗീതപഠനം ആരംഭിച്ചു.
1997ൽ പിതാവിന് മുംബൈയിലേക്കു സ്ഥലംമാറ്റമായതോടെ കുടുംബം അങ്ങോട്ടു മാറി. പ്രശസ്ത സംഗീതസംവിധായകദ്വയമായ കല്യാണ്ജി- ആനന്ദ്ജിയിലെ കല്യാണ്ജിയുടെ കീഴിൽ സംഗീതം പഠിക്കാൻ അവസരം കിട്ടിയത് വഴിത്തിരിവായി.
2000-ത്തിൽ പതിനാറാം വയസിൽ സി ടിവിയിലെ സരിഗമ ഷോയിൽ വിജയിയായി. ആ പ്രകടനം സഞ്ജയ് ലീലാ ബൻസാലിയുടെ അമ്മ കണ്ടിരുന്നു. അവർ മകനെ വിളിച്ച് ശ്രേയയുടെ പാട്ടു കേൾക്കാൻ ആവശ്യപ്പെട്ടു. സഞ്ജയ് തന്റെ ചിത്രമായ ദേവ്ദാസിലേക്കു പാടാൻ വിളിക്കുകയും ചെയ്തു. ഇസ്മയിൽ ദർബാറിന്റെ സംഗീതത്തിൽ അഞ്ചു പാട്ടുകളാണ് ശ്രേയ പാടിയത്. അഞ്ചും സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇന്നുമുണ്ട്.
ഫൈനൽ റെക്കോർഡിംഗിനു മുന്പ് ഒരിക്കൽക്കൂടി റിഹേഴ്സൽ നോക്കാം എന്നാണ് എന്നോടു പറഞ്ഞിരുന്നത്. ഞാൻ കണ്ണുകളടച്ച് ഇടവേളയെടുക്കാതെ പാടി. പാട്ടുതീർന്ന് കണ്ണുതുറന്നപ്പോൾ റെക്കോർഡിംഗ് റൂമിനു പുറത്ത് എല്ലാവരും വളരെ എക്സൈറ്റഡ് ആയിരിക്കുന്നതും ആഹ്ലാദം പ്രകടിപ്പിക്കുന്നതും കണ്ടു. ഞാൻ നന്നായി പാടിയെന്നും അവരത് റെക്കോർഡ് ചെയ്തുവെന്നും സഞ്ജയ്ജി പറഞ്ഞു!- ബേരി പിയാ എന്ന പാട്ടു പാടിയതിനെക്കുറിച്ച് ശ്രേയ പിന്നീടു ഒർമിച്ചതിങ്ങനെ.
തുടർന്ന് എ.ആർ. റഹ്മാൻ, നദീം ശ്രാവണ്, അനു മാലിക്, ഹിമേഷ് രേഷ്മിയ തുടങ്ങിയവരുടെയെല്ലാം പാട്ടുകൾ ശ്രേയയെ തേടിയെത്തി. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഗായികയായി മാറാൻ അധികസമയം വേണ്ടിവന്നില്ല.
ആ സംഗീതയാത്രയാണ് ഇരുപതു വയസിന്റെ ചെറുപ്പത്തിൽ എത്തിനിൽക്കുന്നത്. രാജ്യത്തെയും വിദേശത്തെയും പ്രധാന പാട്ടുകാർ തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകാരിയായി ശ്രേയയെ ഉയർത്തിക്കാട്ടുന്നു എന്നതാണ് വേറിട്ടുകേൾക്കേണ്ട ഒരു സ്വരം!
ശൈലാദിത്യ മുഖോപാധ്യായയാണ് യാത്രകളും പുസ്തകങ്ങളും പാചകവും ഇഷ്ടപ്പെടുന്ന ശ്രേയയുടെ ജീവിതപങ്കാളി. ദേവ്യാൻ എന്ന മകനുണ്ട്.
ഹരിപ്രസാദ്